കളി ഇങ്ങോട്ട് വേണ്ട... കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇന്ത്യയ്ക്ക് മേല്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ; പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് സര്‍വനാശം വിതച്ച് ഇന്ത്യന്‍ സേന; സര്‍വ പിന്തണയും നല്‍കി കേന്ദ്ര സര്‍ക്കാര്‍
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണ്. ആ പ്രകോപനങ്ങള്‍ക്ക് ഒറ്റ ദിവസം കൊണ്ട് മറുപടി പറയുകയായിരുന്നു ഇന്ത്യന്‍ സേന. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29ന് നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന് തുല്യമായിരുന്നു അത്. അന്നേ ദിവസം നേരം പുലരുന്നതിന് മുന്‍പ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരിലുള്ള തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചത് വലിയ സംഭവമായി മാറി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നായിരുന്നു ആ യുദ്ധമുറയുടെ സൈനിക ഭാഷ്യം. പ്രത്യേക പരിശീലനം സിദ്ധിച്ച ഇന്ത്യന്‍ ആര്‍മിയുടെ പാരാട്രൂപ്പേഴ്‌സ് എന്ന വിഭാഗം യാതൊരു മുന്നറിയിപ്പും കൂടാതെ രാത്രിയുടെ മറവില്‍ മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി നേരം പുലരുന്നതിന് മുന്‍പ് തിരിച്ചു വരുന്നത് രാജ്യത്തിനാകെ അഭിമാനമായി. അത്തരമൊരു ദൗത്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു ഇന്നലെ നടന്ന ഇന്ത്യന്‍ സേനയുടെ ആക്രമണവും.
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നതോടെ പാക് അധീനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണമുണ്ടായത്. കശ്മീരിലെ തങ്ധാര്‍ മേഖലയിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്നത്. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെയാണ് ഇന്ത്യ ശക്തമായ തിരിച്ചടിക്ക് മുതിര്‍ന്നത്. പാക്കിസ്ഥാന്റെ വെടിവെയ്പ്പില്‍ ഇന്ത്യയിലെ രണ്ടു സൈനികര്‍ വീരമൃത്യു വരിക്കുകയും ഒരു പ്രദേശവാസിയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പാക് അധീനിവേശ കശ്മീരിലെ ഭീകര്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരവാദികള്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചടി. ഭീകരവാദ ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രണം. പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പാക്‌സൈന്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.
കഴിഞ്ഞ ആഴ്ച ബരാമുല്ലയിലെയും രജൗരിയിലെയും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം പാക്ക് സേന തുടര്‍ച്ചയായി കശ്മീരിലെ സാധാരണക്കാരെ ലക്ഷ്യംവയ്ക്കുകയാണെന്ന് പാക്കിസ്ഥാനുമായി നടന്ന ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചിരുന്നു. ജൂലൈയില്‍ 296 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്നത്. ഓഗസ്റ്റില്‍ 307, സെപ്റ്റംബറില്‍ 292 പ്രാവശ്യവും അതിര്‍ത്തിയില്‍ പാക്ക് പ്രകോപനമുണ്ടായിരുന്നു.
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സ്ഥിരീകരിച്ച് കരസേന മേധാവി ബിപിന്‍ റാവതും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പത്തിലധികം പാക് പട്ടാളക്കാരും ഭീകരരും കൊല്ലപ്പെട്ടതായും മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉയരാമെന്നും ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം താങ്ധര്‍ മേഖലയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ സൈന്യം തിരിച്ചടിച്ചു. അവര്‍ നുഴഞ്ഞുകയറുന്നതിന് മുമ്പേ അത് പരാജയപ്പെടുത്തിയെന്നും താാങ്ധര്‍ മേഖലയ്ക്ക് എതിര്‍വശത്തുള്ള ഭീകരകേന്ദ്രങ്ങളാണ് ഞായറാഴ്ച തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha