കൈവിട്ട വാക്കും കളിയും... രാഷ്ട്രീയമായി ഏറെ തിരിച്ചടികള്‍ നേരിടുന്ന പാകിസ്ഥാനില്‍ അത് ക്രിക്കറ്റിലേക്കും വ്യപിക്കുന്നു; മുന്‍ ലോകോത്തര ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ ഭരിക്കുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കോഴ വിവാദവുമായി ശുഐബ് അക്തര്‍

ലോകം അറിയുന്ന ക്രിക്കറ്റര്‍ കൂടിയാണ് പാക്സ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇപ്പോഴിതാ ഇമ്രാന്‍ ഖാന് തലവേദനയുയര്‍ത്തി മുന്‍ പേസ്‌ബോളറുടെ വിവാദ പ്രസ്താവന. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഒത്തുകളിയുടെ കേന്ദ്രമായിരുന്നുവെന്നും ആരൊക്കെ എപ്പോള്‍ ഒത്തുകളിക്കുമെന്ന് അറിയാന്‍ കഴിയുമായിരുന്നില്ലെന്നും പാക്ക് മുന്‍ പേസ്‌ബോളര്‍ ശുഐബ് അക്തര്‍ പറയുന്നത്. കൂടെയുള്ളവര്‍ പോലും ഒത്തുകളിയുടെ ഭാഗമാണോയെന്ന് അറിയാന്‍ കഴിയില്ല. 2010ലെ ഒത്തുകളി വിവാദത്തെകുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിക്ക മത്സരങ്ങളിലും സ്വന്തം ടീമിലെ 10 പേരെയും എതിര്‍ ടീമിലെ 11 പേരെയും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആരാണ് ഒത്തുകളിക്കുക എന്നതു പോലും പറയാന്‍ കഴിയില്ല. ഒത്തുകളി നടത്തുന്നത് ഏങ്ങനെയാണെന്നും അതിനായി എന്തൊക്കെ ചെയ്തു എന്നും മുഹമ്മദ് ആസിഫ് എന്നോടു പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തില്‍ ആസിഫും മുഹമ്മദ് ആമിറും കൃത്രിമം നടത്തിയെന്നു വ്യക്തമായപ്പോള്‍ ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അത് നടന്നില്ല. അവരുടെ ഭാവി അവര്‍തന്നെ നശിപ്പിച്ചു. ദേഷ്യം കൂടിയപ്പോള്‍ താന്‍ അന്നു ഭിത്തിയില്‍ ആഞ്ഞിടിക്കുകവരെ ചെയ്തുവെന്നും അക്തര്‍ പറയുന്നു.
2011ല്‍ ഒത്തുകളി ആരാപണം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ താരങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ 5 വര്‍ഷത്തെ വിലക്ക് നല്‍കിയിരുന്നു.
2010 ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം പിടിച്ചുകുലുക്കിയാണ് ഒത്തുകളി വിവാദം പുറത്തുവന്നത്. പാക് നിരയിലെ പല പ്രമുഖ താരങ്ങളും കോഴ വാങ്ങി കളിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അന്ന് കണ്ടെത്തി. പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് കളിക്കുമ്പോള്‍ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവരുടെ പേരുകള്‍ ഒത്തുകളി വിവാദത്തില്‍ പുറത്തുവന്നു.
തുടര്‍ന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തില്‍ മൂവരും കുറ്റം സമ്മതിച്ചതോടെ പാക്കിസ്ഥാന്‍ ഒരിക്കല്‍ക്കൂടി ക്രിക്കറ്റില്‍ ഒറ്റപ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ ടീമിലെ സങ്കടകരമായ അനുഭവം ഓര്‍ത്തെടുക്കുകയാണ് ശുഐബ് അക്തര്‍.
വിവരങ്ങള്‍ പുറത്തുവന്ന സമയത്ത് സഹതാരങ്ങളിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടു. അന്യോന്യം സംശയദൃഷ്ടികളോടെ നോക്കിയ നാളുകള്‍. ഗ്രൗണ്ടില്‍ എതിരാളികള്‍ 21 പേരായിരുന്നു എന്ന തോന്നല്‍ ഇക്കാലത്ത് പിടിമുറക്കി. കാരണം ടീമില്‍ പലരുടെയും പേരുകള്‍ കോഴവിവാദത്തില്‍ മുഴങ്ങി കേട്ടിരുന്നു, അക്തര്‍ ഓര്‍ത്തെടുത്തു.
ഏതെല്ലാം മത്സരങ്ങളാണ് ഒത്തുകളിച്ചതെന്നും എങ്ങനെയാണ് അതു നടപ്പിലാക്കിയതെന്നും പര്യടനത്തിനിടെ ഒരിക്കല്‍ മുഹമ്മദ് ആസിഫ് പങ്കുവെച്ചതായി അക്തര്‍ വെളിപ്പെടുത്തി. റീവൈന്‍ഡ് വിത്ത് സമീന എന്ന ടിവി പരിപാടിയിലാണ് ശുഐബ് അക്തറിന്റെ ഏറ്റുപറച്ചില്‍. മുഹമ്മദ് ആസിഫിന്റെയും മുഹമ്മദ് ആമിറിന്റെയും പേരുകള്‍ കോഴവിവാദത്തില്‍ ഉയര്‍ന്നുകേട്ടത് ഏറെ നിരാശപ്പെടുത്തിയതായി അക്തര്‍ പറയുന്നുണ്ട്.
ഇതില്‍പ്പരം വലിയ നാണക്കേട് വരാനില്ല. ചില്ലിക്കാശിന് വേണ്ടി സ്വന്തം പ്രതിഭയും കഴിവും ഇരുവരും വിറ്റുകളഞ്ഞതായി അക്തര്‍ തുറന്നടിച്ചു. ഇതേസമയം, അഞ്ചു വര്‍ഷത്തെ വിലക്കിന് ശേഷം മുഹമ്മദ് ആമിര്‍ പാക് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് ആസിഫും സല്‍മാന്‍ ബട്ടും ഇനിയും ക്രിക്കറ്റില്‍ ചുവടുവെച്ചിട്ടില്ല. അടുത്തിടെ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ ഐസിസി ക്രിക്കറ്റില്‍ നിന്നും വിലക്കിയ പശ്ചാത്തലത്തിലാണ് ശുഐബ് അക്തര്‍ പഴയ ഓര്‍മ്മ പങ്കുവെച്ചത്. അതേസമയം ശുഐബ് അക്തറിന്റെ വെളിപ്പെടുത്തല്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ വീണ്ടും സംശയനിഴലിലാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha

























