രണ്ടു വർഷക്കാലം ഞാന്‍ അലഞ്ഞു തിരിഞ്ഞു; അതോടൊപ്പം തന്നെ ഒറ്റപ്പെടലും,മടുപ്പും നിരാശയും താങ്ങാനാവുന്നതിനുമപ്പുറം; എന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്?ഇന്ന് അലനും താഹയും; അന്ന് നദീർ, സംഭവം വൈറലാകുന്നു...

ലഘുലേഖകള്‍ കൈവശം വെച്ചതിനും മാവോവാദി ബന്ധമാരോപിച്ചും പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികളെയാണ് ഇന്നലെ യു.എ.പി.എ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ് നദീര്‍ എന്ന ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ഓർമപ്പെടുത്തലാണ്. ഇതേ കേസിൽ മുൻപ് നദീറും അറസ്റിലായിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലാണ് തന്റെ മറക്കാൻ പറ്റാത്ത അനുഭവം വീണ്ടും പങ്കുവെച്ചത്. ഇതേ അനുഭവം നേരിട്ട നദീറിന് ഒന്ന് മാത്രമേ ചോദിക്കാനുള്ളു ... എന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്?അലനും താഹയും ചെയ്ത തെറ്റ് എന്താണ്. അധികാര കസേരയിൽ ഇരിക്കുന്നവർ ഉത്തരം പറയണം.
പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ചെങ്കൊടി വീട്ടില്‍ സൂക്ഷിക്കുന്ന പുതിയ ചിന്താധാരകളെ പഠിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുന്ന യുവാക്കളെ ഒറ്റപ്പെട്ട തുരുത്തുകളാക്കുന്ന ഭരണകൂട ഭീകരത വീണ്ടും തുടരുന്നത് കാണുമ്ബോള്‍ പേടി കൂടുന്നു.. അത് മാത്രമല്ല എനിക്കീ പോലീസിനെ പേടിയാണെന്നാണ് നദീർ ഫേസ്ബുക്കിൽ കുറിക്കുന്നു.
2017 ഡിസംബറിലാണ് നദീറിന് എതിരെ യുഎപിഎ ചുമത്തി കണ്ണൂര്‍ ആറളം പൊലീസ് കേസെടുത്തത് താഹയെയും അലന്റെയും കൈയില്‍ നിന്ന് മാവോവാദി അനുകൂല നോട്ടീസ് പിടിച്ചെടുത്തു എന്നതിനാണ് അറസ്റ്റ് ചെയ്തെതെങ്കിൽ ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നായിരുന്നു നദീറിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം . പിന്നീട് പോലീസ് നദീറിനെ കസ്റ്റഡിയിലെടുത്തു . തുടർന്ന് ബാലുശ്ശേരിയിലുള്ള വീട്ടില്‍ പരിശോധന നടത്തിയതും ഏറെ വിവാദമായിരുന്നു. എന്നാൽ പിന്നീട് ആകട്ടെ നദീറിന് എതിരെ തെളിവില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഒന്നര വർഷം നീണ്ടു നിന്ന നിയമ പോരാട്ടത്തിന് ശേഷമായിരുന്നു എന്ന് നാം ഓർക്കണം .
രണ്ടു വര്‍ഷക്കാലമാണ് ഞാന്‍ അലഞ്ഞു തിരിഞ്ഞത്. അതോടൊപ്പം തന്നെ ഒറ്റപ്പെടലും , മടുപ്പും നിരാശയും താ ങ്ങാനാവുന്നതിനുമപ്പുറമാണെന്ന് നദീർ പറയുന്നു . പല വേഷത്തിലും രൂപത്തിലും ചോദ്യം ചെയ്യാന്‍ വന്ന പോലീസുകാര്‍ ഉറങ്ങാന്‍ സമ്മതിക്കാതിരുന്ന ആ രാത്രി എന്നെ വീണ്ടും വല്ലാതെ വേദനിപ്പിക്കുന്നു. തൂക്കാന്‍ കൊണ്ടുവന്ന കുരുക്കിന്റെ അളവ് മാറിപ്പോയാല്‍ കുരുക്കിനൊത്ത തല കണ്ടെത്തുന്ന പോലീസ് രാജ്യത്തിലാണ് നമ്മളിന്ന്. പേടിച്ചേ മതിയാകു..എന്നെ അരാഷ്ട്രീയ വാദി ആക്കിയാലും കുഴപ്പമില്ല. ഒന്നര രണ്ടു വര്‍ഷക്കാലമാണ് ഞാന്‍ അലഞ്ഞു തിരിഞ്ഞത്. മുട്ടാത്ത വാതിലുകള്‍ ഉണ്ടായിരുന്നില്ല.. ഇന്നും ഉണങ്ങാത്ത നോവുമായി ജീവിക്കുമ്ബോള്‍ പോലീസിനെ പേടിയില്ല എന്ന് പറയാന്‍ എനിക്കാവില്ലെന്നും നദീർ പറയുന്നു
നദീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലെ ചില ഭാഗങ്ങൾ :
ഇന്നലെ കോഴിക്കോട്ടെ അടുത്ത ഒരു സുഹൃത്തിന്റെ മെസേജ് കണ്ടാണ് അലൻ അറസ്റ്റിൽ ആയ വിവരം അറിയുന്നത്.. ഖത്തറിലെ വർത്തമാനകാല ജീവിത ദുരിതക്കഴത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കൊന്നും ഇല്ലാത്തതിനാൽ വാർത്തകളൊന്നും ശ്രദ്ധിക്കാറെ ഇല്ല.
അലന്റെ ചെറുപ്പ കാലം മുതലേ അലനെ എനിക്കറിയാം. ചെറുപ്പം എന്ന് പറഞ്ഞാൽ അവനിപ്പോഴും പത്തൊൻപത് വയസേ ആയിട്ടുള്ളൂ എന്നോർക്കണം. കോഴിക്കോട് നടക്കാറുള്ള കുട്ടികളുടെ സാഹിത്യ, നാടക ക്യാമ്പുകളിലും ബാലസംഘം പരിപാടികളിലും എല്ലാം അലൻ ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്. സി.പി.എം രാഷ്ട്രീയത്തിന് പുറമെ സമകാലീന രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ എത്രത്തോളം സൂക്ഷ്മമായി അലൻ ശ്രദ്ധിക്കുന്നു എന്നത് അവന്റെ ഫേസ്ബുക്കിൽ നിന്ന് വ്യക്തമാണ്.
എന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്?
അലനും താഹയും ചെയ്ത തെറ്റ് എന്താണ്? ഏറെ കാല്പനികമായ ചോദ്യമാണ് എന്നറിയാം.അന്നു മുതൽ എന്നോടു പലരും ഞാൻ തന്നെ സ്വന്തം മനസാക്ഷിയോടും ചോദിച്ചു മടുത്ത ചോദ്യം. ചിന്തകളും വായനയും എഴുത്തുമെല്ലാം മാറാരോഗം ആക്കി തീർക്കുന്ന ഭീകര കാലത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നതിനാൽ തന്നെ ചോദ്യം നാലായി ചുരുട്ടി മാറ്റിവെക്കുന്നതായിരിക്കും നല്ലത്.
ഇന്നലെ സജിത ചേച്ചിയുടെ പോസ്റ്റ് കണ്ടപ്പോൾ വാട്സാപ്പിൽ ചേച്ചീ നദിയാണ് എന്ന് മാത്രം ഒരു മെസേജ് അയച്ചിരുന്നു, ഇത്തരമൊരു കൂനാംകുരുക്കിൽ നിന്നും രക്ഷപ്പെട്ടു വന്ന എന്റെ മെസേജ് അവർക്കൊരു ധൈര്യം നൽകുമെന്ന തോന്നലായിരുന്നു കാരണം.. ചേച്ചി മാസങ്ങൾക്കു ശേഷമുള്ള എന്റെ ഒരു മെസേജ് കണ്ട് എല്ലാം ഓർത്തെടുത്തു സമാധാനിച്ചിട്ടുണ്ടായേക്കാം..
അലനെക്കാൾ എന്നെ അലട്ടുന്നത് താഹ എന്ന എനിക്കറിയാത്ത ആ മാധ്യമ വിദ്യാർത്ഥി ആണ്.
അലന് വലിയ രീതിയിലുള്ള സാമൂഹ്യ പിന്തുണ ഉണ്ട്. കോഴിക്കോട് സിപിഐഎമ്മിന്റെ ആദ്യ കാല പ്രവർത്തകരിൽ പ്രമുഖ ആയിരുന്ന സഖാവ് സാവിത്രി ടീച്ചറുടെ കൊച്ചുമകൻ ആണ് അലൻ. കോഴിക്കോട് ഭാഗങ്ങളിൽ സജീവമായി രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഷുഹൈബ്ക്കയും സബിത ചേച്ചിയുമാണ് അലന്റെ മാതാപിതാക്കൾ. വലിയമ്മ സജിത മഠത്തിൽ നാടക സിനിമ മേഖലകളിൽ പ്രശ്‌സത.വിഷയം വലിയ ചർച്ചകൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല.താഹ മാത്രമായിരുന്നു ഈ കുരുക്കിൽ പെട്ടതെങ്കിലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ..എത്ര ഭീകരമായിരുന്നേനെ.റെയ്ഡിനിടെ താഹയെകൊണ്ട് പോലീസ് നിർബന്ധിച്ചു മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് മാതാവ് പറയുന്നത്. ശേഷം വാ പൊത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്രേ.
ഈ കാലം... ഇന്നലെ ചില വീടുകളിലെയെങ്കിലും ചെറുപ്പക്കാരോട് സൂക്ഷിക്കണമെന്നും അധികം വൈകാതെ വീട്ടിൽ വരണമെന്നും അനാവശ്യ കൂട്ടുകെട്ടുകളിലും സമരങ്ങളിലും ഒന്നും പങ്കെടുക്കരുതെന്നും മാതാപിതാക്കൾ പലയാവർത്തി പറഞ്ഞു കാണില്ലേ, അവരുടെ വേവലാതികളെല്ലാം കൊണ്ട് കുട്ടികളുടെ മുറി മുഴുവൻ പരിശോധിച്ച് നാളെ ഇതെന്റെ കുട്ടിക്കും വന്നേക്കും എന്നോർത്ത് ഉറങ്ങാതെ കിടന്നു കാണില്ലേ..
ഇത് തന്നെയാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്.. ഓരോ അറസ്റ്റിനും ചാപ്പകുത്തലിനും അനന്തരം അവർ തന്നെ വിജയിക്കുന്നു. പുസ്തകങ്ങൾക്കിടയിൽ ജീവിക്കുന്ന ചെങ്കൊടി വീട്ടിൽ സൂക്ഷിക്കുന്ന പുതിയ ചിന്താധാരകളെ പഠിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകൾ നടത്തുന്ന യുവാക്കളെ ഒറ്റപ്പെട്ട തുരുത്തുകളാക്കുന്ന ഭരണകൂട ഭീകരത വീണ്ടും തുടരുന്നത് കാണുമ്പോൾ പേടി കൂടുന്നു..
സത്യം.. എനിക്കീ പോലീസിനെ പേടിയാണ്. പല വേഷത്തിലും രൂപത്തിലും ചോദ്യം ചെയ്യാൻ വന്ന പോലീസുകാർ ഉറങ്ങാൻ സമ്മതിക്കാതിരുന്ന ആ രാത്രി എന്നെ വീണ്ടും വല്ലാതെ വേദനിപ്പിക്കുന്നു. എത്ര ദിവസം വേണമെങ്കിലും ഉറങ്ങാതിരിക്കാൻ കഴിയും എന്നൊക്കെ ആവേശപൂർവ്വം സംസാരിക്കാമെങ്കിലും ശാരീരിക മർദ്ദനത്തെക്കാൾ ഉറക്കം നഷ്ടപ്പെടുത്തുന്ന പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങൾ ഏറ്റെടുക്കാൻ കഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് ഭീകരം.
തൂക്കാൻ കൊണ്ടുവന്ന കുരുക്കിന്റെ അളവ് മാറിപ്പോയാൽ കുരുക്കിനൊത്ത തല കണ്ടെത്തുന്ന പോലീസ് രാജ്യത്തിലാണ് നമ്മളിന്ന്. പേടിച്ചേ മതിയാകു.. എന്നെ അരാഷ്ട്രീയ വാദി ആക്കിയാലും കുഴപ്പമില്ല.
ഭരണകൂടത്തിന്റെ ഓരോ ചികിത്‌സയും കഴിഞ്ഞു പുറത്തിറങ്ങുന്നവരിൽ ഭൂരിഭാഗത്തിന്റെയും തലച്ചോറിനുള്ളിൽ പുകമറവുകൾ മാത്രമായിരിക്കും ബാക്കി..
അത്രയേറെ മടുപ്പും നിരാശയും തോന്നിപ്പോകും. തുടക്കത്തിൽ നാനാതുറകളിലും നിന്ന് ഉണ്ടാകുന്ന പിന്തുണകളിൽ ആശ്വാസം തോന്നുമെങ്കിലും പിന്നീടുള്ള ഒറ്റപ്പെടൽ, ഓട്ടപ്പാച്ചിൽ....
ഒന്നര രണ്ടു വർഷക്കാലമാണ് ഞാൻ അലഞ്ഞു തിരിഞ്ഞത്. മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്ല..
ഇന്നും ഉണങ്ങാത്ത നോവുമായി ജീവിക്കുമ്പോൾ പോലീസിനെ പേടിയില്ല എന്ന് പറയാൻ എനിക്കാവില്ല.. പ്രതികരിക്കാനും പ്രതിഷേധിക്കാനും ധൈര്യമുള്ള സുഹൃത്തുക്കൾ മുന്നോട്ടു വരണം..
യു എ പി എ എന്ന് ഭീകര നിയമം റദ്ദ് ചെയ്യണം..
എല്ലാവരും എഴുതണം... ബ്രഹ്ത് തന്റെ The anxieties of the régime കൃതിയിൽ ചോദിക്കുന്നുണ്ട്, '' എന്തുകൊണ്ടാണ് അവർ തുറന്ന ഒരു വാക്കിനെ ഭയക്കുന്നത്? എന്തുകൊണ്ടാണ് സർവ്വസന്നാഹങ്ങളുമുള്ള അവർ ഒരു സാധാരണ മനുഷ്യന്റെ പോലും സ്വതന്ത്രമായ വാക്കുകളെ ഭയക്കുന്നത്? കാരണം, അവർക്കറിയാം പട്ടാളങ്ങൾക്ക് മറിച്ചിടാൻ കഴിയാത്ത അസ്സിറിയൻ കോട്ടകൾ അതിനകത്ത് സ്വതന്ത്ര്യമായ ഒരൊറ്റ വാക്കിന്റെ ഉച്ചാരണത്തിലൂടെ തകർന്നുപൊടിയായ കഥകൾ.. "
നദീറിന്റെ കുറിപ്പിലൂടെ ഒരു കാര്യം വ്യക്തമാണ് . ഒരു നിരപരാധി എത്ര പെട്ടന്നാണ് ഭരണകൂടത്തിന് മുന്നില്‍ തീവ്രവാദിയും മാവോയിസ്റ്റും ആയിത്തീരുന്നത്. നദീറിന്റെ ജീവിതത്തിലൂടെ കേരളത്തിന് വ്യക്തമായി ബോധ്യപ്പെട്ടതാണ്.. സംശയത്തിന്റെ പേരിൽ ജീവിതം തകർന്ന യുവാവാണ് നദീർ. ഒന്ന് മാത്രം അറിഞ്ഞാൽ മതി നദീറിന്റെ കേസ് പോലെ തന്നെയാകുമോ ഇവിടെ താഹയുടെയും അലന്റെയും കേസ്.
അതേസമയം വിദ്യാര്‍ഥികളായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് . നിരപരാധിയായ മകനെ പോലീസ് കുടുക്കുകയായിരുന്നുവെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശി താഹ ഫൈസലിന്‍റെ ഉമ്മ ജമീല ആരോപിച്ചു. . വിദ്യാര്‍ത്ഥിയായ മകനെ മര്‍ദിച്ച് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സമ്മതിപ്പിക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകനായ മകനെക്കൊണ്ട് തെളിവുണ്ടാക്കാനായി നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതായും ജമീല പറയുന്നു.
https://www.facebook.com/Malayalivartha

























