ഇതിനൊക്കെ എങ്ങനെ കഴിയുന്നു ടീച്ചറെ.... കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതിയും ജനങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുമായിരുന്ന ജോളി ജോസഫിന്റെ യഥാര്‍ത്ഥ വിദ്യാഭ്യാസ യോഗ്യത തേടിയുള്ള പോലീസിന്റെ യാത്ര അവസാനിച്ചതിങ്ങനെ; ജോളി അത് പോലും പാസായിട്ടില്ലെന്ന് കണ്ടെത്തല്‍

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി എന്‍.ഐ.ടി.യിലെ പ്രൊഫസറാണെന്നാണ് നാട്ടുകാരുടേയും ബന്ധുക്കളുടേയും വിശ്വാസം. നാട്ടില്‍ അറിയപ്പെടുന്ന പ്രൊഫസര്‍ ജോളി സമീപ പ്രദേശങ്ങളില്‍ പഠിച്ച്‌കൊണ്ടിരിക്കുന്ന കുട്ടികളുടെ ഭാവി ഉപദേശക കൂടിയായിരുന്നു. എന്ത് പഠിക്കാന്‍ പോകണം എന്ന് ജോളി ടീച്ചറിന്റെ ഉപദേശം പലരും തേടിയിരുന്നു. പല അമ്മമാരും ആ ജോളിയാന്റിയെ കണ്ടുപഠിക്കൂ എന്നു പോലും പറയാറുണ്ട്. പക്ഷെ കൂടത്തായി കൂട്ട കൊലപാതക കേസില്‍ അറസ്റ്റിലായതോടെയാണ് ജോളി എന്‍ഐടിയിലെ പ്രൊഫസറല്ലെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായത്.
അതേസമയം എന്‍ഐടി ക്യാമ്പസില്‍ കയറിയത് അറിയില്ലെന്ന് എന്‍ഐടി രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. റഫറന്‍സുണ്ടെങ്കിലേ ക്യാമ്പസിനകത്ത് കയറാന്‍ കഴിയുകയുള്ളൂവെന്നും രജിസ്ട്രാര്‍ പങ്കജാക്ഷന്‍ വ്യക്തമാക്കി. ജോളി ക്യാമ്പസിനകത്ത് പിന്നെയെങ്ങനെ കയറിയെന്നാണ് ഇപ്പോഴും അജ്ഞാതം.
നിറം പിടിപ്പിച്ച നുണകളുടെ കൂടാരമായിരുന്നു ജോളി. കോഴിക്കോട് എന്‍.ഐ.ടിയില്‍ ലക്ചററാണെന്ന കല്ലുവച്ച നുണ പൊളിഞ്ഞതോടെയാണ് പൊലീസ് ജോളിയെ സംശയിച്ച് തുടങ്ങുന്നത്. എന്‍.ഐ.ടിയിലെ വ്യാജ ഐ.ഡി കാര്‍ഡ് ഉണ്ടാക്കിയ ജോളി അതുമിട്ട് ദിവസവും കാറില്‍ കയറി കോളേജില്‍ പോകും. വൈകിട്ട് തിരികെ വരും. 14 വര്‍ഷം ഇങ്ങനെ നാട്ടുകാരെ പറ്റിച്ചു. എന്നാല്‍ മുക്കത്തെ ഒരു ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു ജോളി എന്ന് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. എന്തിനാണ് എന്‍.ഐ.ടിയില്‍ ജോലിയെന്ന് കളളം പറഞ്ഞതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ എന്‍.ഐ.ടിയില്‍ ജോലിയെന്ന് പറഞ്ഞാല്‍ നാട്ടില്‍ നല്ല വിലകിട്ടുമെന്നും അതിനു വേണ്ടിയാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു ജോളിയുടെ മറുപടി.
അന്വേഷണസംഘം വന്നതിന് ശേഷമാണ് ജോളി പ്രൊഫസറെന്ന് ബോധ്യപ്പെടുത്താന്‍ ക്യാമ്പസില്‍ കയറിയിറങ്ങിയെന്ന് അറിയുന്നത്. ആഗസ്ത് 21നാണ് അന്വേഷണസംഘം ക്യാമ്പസിലെത്തിയത്. ജോളി എത്ര തവണ ക്യാമ്പസില്‍ കയറിയെന്നത് പരിശോധിച്ചിട്ടില്ല. ജോളി എന്‍.ഐ.ടി.യില്‍ അധ്യാപികയല്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചത് രണ്ടു മാസം മുമ്പാണെന്നും രജിസ്ട്രാര്‍ പറഞ്ഞു.
അതേസമയം പിന്നീടുള്ള അന്വേഷണത്തില്‍ ജോളി ബി കോം ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. നാട്ടുകാരാകട്ടെ തങ്ങളുടെ മക്കള്‍ക്ക് ഉപദേശം നല്‍കിയ ജോളി ടീച്ചറിന് ബീകോമെങ്കിലുമുണ്ടല്ലോയെന്നോര്‍ത്ത് സമാധാനപ്പെട്ടു.
എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അതിനേക്കാള്‍ ദയനീയമായ അവസ്ഥയിലാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ജോളി ജോസഫിന്റെ കൈവശമുള്ളത് ബികോമും എംകോമും പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ആണ്. എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു. എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞു കട്ടപ്പനയില്‍ നിന്നു കൂടത്തായിയിലെത്തിയപ്പോള്‍ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്നു തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജ രേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പൊലീസിനു കഴിയും.
https://www.facebook.com/Malayalivartha




















