സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... സിപിഐ നേതാക്കളെ പോലീസ് വളഞ്ഞിട്ട് തല്ലിയിട്ടും രണ്ടെണ്ണം കൂടി കൊടുക്കാമായിരുന്നില്ലേ എന്ന സ്റ്റൈലിലായിരുന്നു കാനം; മാധ്യമങ്ങള്‍ പരമാവധി പ്രകോപിച്ചിട്ടും കാനം മിണ്ടിയില്ല; അന്ന് മൂടി വച്ചിരുന്നത് മാവോ പ്രശ്‌നത്തോടെ പുറത്തെടുത്ത് ആഞ്ഞടിക്കുന്നു; ഇതോടെ കാനത്തിനെതി പാര്‍ട്ടി മുഖപത്രവും

ആദര്‍ശത്തിന്റെ പേരില്‍ എന്നും ശ്രദ്ധിക്കപ്പെട്ട നേതാവാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. പണ്ടൊക്കെ എല്ലാത്തിനും തുറന്നടിച്ചിരുന്ന കാനം ഇടക്കാലത്ത് വച്ച് മൗനിയായി. സിപിഐയുടെ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ തല്ലിച്ചതച്ചിട്ടും ഒന്നും മിണ്ടിയില്ല. പത്രക്കാര്‍ പരമാവധി പ്രകോപനവുമുണ്ടാക്കിയിട്ടും കാനം അനങ്ങിയില്ല. എന്നാല്‍ മാവോ പ്രശ്‌നം വന്നതോടെ പഴയതിനേക്കാള്‍ ഉഗ്രപ്രതാപിയായ കാനത്തേയാണ് കാണാന്‍ കഴിഞ്ഞത്.
ഇപ്പോള്‍ കാനത്തിന്റേയും സിപിഐയുടേയും നിലപാടിനെതിരെ സിപിഎം മുഖപത്രം ദേശാഭിമാനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോലാഹലക്കാരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണ്. മാവോയിസ്റ്റ് ഭീകരതയെ ഇവര്‍ നിസാരവല്‍ക്കരിക്കുന്നു. പൊലീസിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്നതിലൂടെ ആര്‍ക്കാണ് ഗുണം. യുഎപിഎ ദുരുപയോഗം അനുവദിക്കരുത്. നിലമ്പൂരില്‍ കുപ്പു ദേവരാജ് കൊല്ലപ്പെട്ടപ്പോഴും വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ഉയര്‍ന്നിരുന്നുവെന്നും മുഖപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
യുഎപിഎ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഇന്നലെ സിപിഐ മുഖപത്രം ലേഖനം എഴുതിയിരുന്നു. ലഘുലേഖയുടെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമെന്നും അറസ്റ്റ് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍നിന്ന് ശ്രദ്ധ തിരിക്കാനെന്നും ഇന്നലെ പത്രം റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കാനായിട്ടില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെയാണ് ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പോകുന്നത്... അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകള്‍ പൊലീസ് വെടിയേറ്റ് മരിച്ചതും കോഴിക്കോട്ട് രണ്ട് യുവാക്കള്‍ക്കെതിരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാവോയിസ്റ്റ് തീവ്രവാദഭീഷണി കുറഞ്ഞ സംസ്ഥാനമാണ് കേരളം. മതതീവ്രവാദത്തിനും മലയാളമണ്ണില്‍ കാര്യമായ വേരോട്ടമില്ല. കേരളം ആര്‍ജിച്ച സാമൂഹ്യപുരോഗതിയും ഇടതുപക്ഷ മനസ്സുമാണ് ഈ നേട്ടത്തിന് ആധാരം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം തീ്വ്രവാദ ശക്തികള്‍ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായി ദുരന്തങ്ങള്‍ വിതയ്ക്കുന്നുണ്ട്. സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനവിഭാഗങ്ങളെ ദുര്‍ബോധനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മാവോയിസ്റ്റുകള്‍ മലയോര വനമേഖലകളില്‍ നിലയുറപ്പിക്കുന്നത്. പൊലീസ് അര്‍ധസൈനിക സേനയില്‍പെട്ടവരാണ് ഇവരുടെ സായുധപ്രവര്‍ത്തനത്തിന്റെ പ്രധാന ഇരകള്‍. നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്.
അടുത്തകാലത്തായി പശ്ചിമഘട്ട വനപ്രദേശങ്ങള്‍ മാവോയിസ്റ്റുകള്‍ താവളമാക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. വയനാട്ടിലും അട്ടപ്പാടിയിലും തീവ്രവാദ സാന്നിധ്യം അനുഭവപ്പെട്ടതുമാണ്. 2016 നവംബറില്‍ നിലമ്പൂരില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച കുപ്പു ദേവരാജ് ഛത്തീസ്ഗഢ് മേഖലയില്‍ നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ആന്ധ്ര സ്വദേശിയാണ്. വനത്തിനകത്ത് തെരച്ചില്‍ നടത്തുന്ന തണ്ടര്‍ബോള്‍ട്ട് സേനയെ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നുവെന്നും , അതല്ല പിടിയിലായവരെ പൊലീസ് പോയിന്റ് ബ്ലാങ്കില്‍ (വളരെ അടുത്തുവച്ച്) വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും അന്നും വിവാദം ഉയര്‍ന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാരിനുമേല്‍ കെട്ടിവയ്ക്കാനായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്. അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നില്ല അതെന്ന് തെളിഞ്ഞു.
അട്ടപ്പാടിയില്‍ ഇപ്പോഴുണ്ടായ ഏറ്റുമുട്ടല്‍ മരണങ്ങളുടെപേരിലും പഴയ വിവാദം തുടരുകയാണ്. തെരച്ചിലിനിടയിലും ഇന്‍ക്വസ്റ്റ് വേളയിലും പൊലീസിനുനേരെ നടന്ന ആക്രമണങ്ങളുടെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എകെ 47 തോക്ക് ഉള്‍പ്പെടെ സംഭവസ്ഥലത്തുവച്ച് കണ്ടെടുത്തിട്ടുമുണ്ട്. ഏതായാലും സര്‍ക്കാര്‍ ജുഡീഷ്യല്‍ മജിസ്റ്റീരിയല്‍തല അന്വേഷണവും െ്രെകംബ്രാഞ്ച് അന്വേഷണവും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവല്‍ക്കരിച്ച് പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുകയെന്നും ദേശാഭിമാനി ചോദിക്കുന്നു.
https://www.facebook.com/Malayalivartha

























