രമൺ ശ്രീവാസ്തവക്കും ടോം ജോസിനുമെതിരെ ഭരണമുന്നണി; മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവക്കും ചീഫ് വെക്രട്ടറി ടോം ജോസിനുമെതിരെ സി പി എമ്മിലും സി പി ഐയിലും അമർഷം പുകയുന്നു

മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവക്കും ചീഫ് വെക്രട്ടറി ടോം ജോസിനുമെതിരെ സി പി എമ്മിലും സി പി ഐയിലും അമർഷം പുകയുന്നു. ഡി ജി പി ലോക്നാഥ് ബഹറക്കും വിവാദ പോലീസ് ഉദ്യോഗസ്ഥർക്കും തെറ്റായ ഉപദേശം നൽകുന്നു എന്നാണ് സി പി എം നേതാക്കൾക്കുള്ള പരിഭവം.
കോഴിക്കോട്ടെ സി പി എം പ്രവർത്തകരായ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് നഗര മാവോയിസ്റ്റുകൾ എന്നു മുദ്ര കുത്തിയതിനെതിരെയാണ് സി പി എം തിരിഞ്ഞിരിക്കുന്നത്. യുവാക്കൾക്കെതിരെ യു എ പി എ ചുമത്തിയ വിവരം ബഹ്റ അറിഞ്ഞത് പിറ്റേന്നാണെന്ന മാധ്യമ വാർത്തകൾ പാർട്ടികളെ പ്രകോപിപ്പിച്ചു. പോലീസിനെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് സി പി ഐ മുഖ്യമന്ത്രിയെ അറിയിച്ചത്. അണികളെ ശാന്തരാക്കാനുള്ള കാനത്തിന്റെ ശ്രമങ്ങൾ വിജയം കാണുന്നില്ല. ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവ. അദ്ദേഹത്തിനാണത്രേ മാവോയിസ്റ്റ് വിഷയത്തിൽ അമിത ഉത്കണ്ഠ.
അതിനിടെ മാവോയിസ്റ്റുകൾ തീവ്രവാദികളാണെന്ന പേരിൽ ടോം ജോസ് എഴുതിയ ലേഖനവും വിവാദമായി. ഇത്തരം പരാമർശങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിക്ക് ആരാണ് അധികാരം നൽകിയതെന്നാണ് സി പി ഐയുടെ ചോദ്യം. എന്നാൽ സർക്കാർ നിലപാടാണ് താൻ ലേഖനമായി എഴുതിയതെന്നാണ് ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത് . ചീഫ് സെക്രട്ടറിയും ഉപദേശകനും കേരളം ഭരിക്കുന്നു എന്നാണ് സി പി ഐയും സി പി എമ്മും പറയുന്നത്. താഹയ്ക്കും അലനും ജാമ്യം കിട്ടാനാണ് സി പി എം ആഗ്രഹിക്കുന്നത്. എങ്ങനെയെങ്കിലും കേസിൽ നിന്നും ഊരണം.
യു എ പി എ റദ്ദാക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സർക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ സമയം ചോദിച്ചു. എന്നാൽ ചൊവ്വാഴ്ച കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത് തെളിവുകളുമായാണ്. നിലവിൽ യു എ പി എ നിലനിൽക്കുമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടില്ല. അതേ സമയം യു എ പി എ നിലനിൽക്കുകയാണെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ല. അതേ സമയം സർക്കാരിൽ നിന്നും അനുകൂല മറുപടിക്കായാണ് പ്രോസിക്യൂഷൻ കാത്തിരിക്കുന്നത്. ബുധനാഴ്ച കോടതി ജാമ്യത്തിൽ തീരുമാനമെടുക്കും.
കേരളത്തിൽ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണെന്ന് നേതാക്കൾ ആരോപിക്കുന്നു. കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന രമൺ ശ്രീവാസ്തവക്ക് മാവോയിസ്റ്റുകൾക്കെതിരെ വ്യക്തമായ നിലപാടുണ്ട്. നക്സലിസത്തിനെതിരെ ഉണ്ടായ നിലപാടാണ് അത്. മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി പറഞ്ഞിട്ടില്ല. അങ്ങനെ പറയണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. ഐ.ജി അശോക് യാദവ് റിപ്പോർട്ട് ചെയ്യുന്നത് രമൺ ശ്രീവാസ്തവക്ക് ആണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഉപദേശകന് നൽകിയ അമിത സ്വാതന്ത്ര്യം ഭരണകൂട ഭീകരതയായി വളരുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. വരാപ്പുഴ കേസിൽ ആരോപണ വിധേയനായ എ വി. ജോർജിനെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. കോഴിക്കോട് കമ്മീഷണറായ ജോർജ് ശ്രീവാസ്തവയുടെ വിശ്വസ്തനാണ്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബം ജോർജിനെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും ജോർജിനെതിരെ കേസില്ലെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്.
ശ്രീവാസ്തവയാണ് പോലീസിൽ സ്ഥലംമാറ്റങ്ങൾ നടത്തുന്നത്. ഉദ്യോഗസ്ഥർക്കെല്ലാം അദ്ദേഹത്തെ ഭയമാണ്. ഇന്റലിജൻസ് മേധാവിയെയും ആഭ്യന്തര സെക്രട്ടറിയെയും സർക്കാർ നോക്കുകുത്തിയാക്കിയെന്നും സിപിഐ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























