ചെറിയ പിടിച്ചുപറി കേസുകളിൽനിന്ന് വൻ മോഷണങ്ങളിലേയ്ക്ക് ഗുണ്ടാസംഘത്തെ വളർത്തിക്കൊണ്ടുവന്ന ഗില്ലാപ്പി എന്ന ബിനോയി; ചെറുപ്പം മുതൽ ക്രിമിനൽ വാസനയിൽ വളർന്ന് ഗുണ്ടാ പ്രവർത്തനങ്ങൾ പതിവാക്കി; കള്ളനോട്ടടി മുതൽ വധശ്രമങ്ങളിൽ വരെ പ്രതിയായ ബിനോയി അത്താണി ബോയിസിന് വാളെടുത്ത് നൽകി വളർത്തി: ചേരി തിരിഞ്ഞതോടെ സ്വന്തം ശിഷ്യരുടെ കത്തിക്ക് ഇരയായി ആശാൻ

അത്താണി ബോയ്സ് എന്ന പേരിൽ വളർത്തിക്കൊണ്ടുവന്ന ഗുണ്ടാസംഘം തന്നെ ആശാനെ വെട്ടിയരിഞ്ഞ കാഴ്ചയുടെ നടുക്കത്തിലാണ് അത്താണി പ്രദേശത്തെ നാട്ടുകാർ. നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കാറിലെത്തിയ മൂന്നംഗ സംഘം നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ വർക്കിയുടെ മകൻ ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയത്. ചെറിയ പിടിച്ചുപറി കേസുകളിൽനിന്ന് വൻ മോഷണങ്ങളിലേക്കുള്ള വളർച്ചയായിരുന്നു അത്താണി ബോയ്സിന്റേത്.
ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലായിരുന്നു ഗുണ്ടാസംഘങ്ങൾക്കിടയിൽ ബിനോയ് അറിയപ്പെട്ടിരുന്നത്. ക്രിമിനൽ വാസനയുണ്ടായിരുന്ന ബിനോയ് ചെറുപ്പം മുതൽ ഗുണ്ടാ പ്രവർത്തനങ്ങളും പതിവാക്കിയിരുന്നു. കള്ളനോട്ടടി മുതൽ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ബിനോയ് തന്നെയാണ് അത്താണി ബോയ്സിനു രൂപം നൽകിയതും വളർത്തിക്കൊണ്ടു വന്നതും. ഒടുവിൽ സ്വന്തം ശിഷ്യരുടെ കത്തിക്ക് ഇരയാകാനായിരുന്നു ആശാന്റെ വിധി. ഈ സംഘത്തിലുള്ളവർ ചേർന്നാണ് കൊലപാതകം നടത്തിയത്.
തൃശൂർ ജില്ലയിൽ ജ്വല്ലറികളിലേയ്ക്ക് കൊണ്ടുവരുന്ന സ്വർണം വഴിയിൽവച്ച് ആക്രമിച്ച് പിടിച്ചു പറിക്കുന്ന സംഘത്തിനു നേതൃത്വം നൽകിയത് ബിനോയി ആയിരുന്നു. പൊലീസിന്റെ റൗഡി പട്ടികയിൽ ഇടം പിടിച്ച ബിനോയ്ക്കെതിരെ അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷനുകളിൽ ആയുധ നിയമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. നെടുമ്പാശേരി പരിസരത്തുള്ളതിനേക്കാൾ കേസുകൾ ഇതര ജില്ലകളിൽ ബിനോയിയുടെ പേരിലുണ്ട്. സംഘം ചേർന്ന് കവർച്ച, തട്ടിക്കൊണ്ടു പോകൽ, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ് ബിനോയ്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയായ ബിനോയി 'കാപ്പ' ആക്ടില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏതാനും നാളുകളായി അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും അത്താണി ബോയ്‌സുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമായിരുന്നുവത്രെ. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കാറില്‍ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്.നിലവിളിച്ചു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികള്‍ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളില്‍ ഇവിടെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടികളെത്തുടര്‍ന്ന് ഇടക്കാലത്ത് അടങ്ങിയിരുന്ന ഇവര്‍ വീണ്ടും കരുത്തു കാണിക്കാന്‍ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെ ഓടിച്ച് വെട്ടിവീഴ്തി , മുഖത്തുന്നിന്നും മാംസ കഷണങ്ങള്‍ അടര്‍ന്ന് മാറുംവരെ വരെ തുരതുര വെട്ടി കലി തീര്‍ത്ത ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്. ഗുണ്ടാസംഘത്തിന്റെ കൊലവിളിയും ആക്രമണവും കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ഭയന്നു വിറച്ച നിലയിലായിരുന്നു.
https://www.facebook.com/Malayalivartha

























