പോലീസ് ആവേശമാകുന്നു... ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്ന് റിപ്പോര്‍ട്ട്; തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച എല്ലാവര്‍ക്കും എങ്ങനെ കൃത്യം നെഞ്ചില്‍ തന്നെ വെടിയേല്‍ക്കുന്നു; ചോദ്യം ഉയരുമ്പോഴും കയ്യടി കുറയുന്നില്ല
മനുഷ്യ മനസാക്ഷിയെ ഏറെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ഹൈദരാബാദില്‍ യുവ വനിത ഡോക്ടറെ മൃഗീയ പീഡനം നടത്തി കൊന്നത്. ആദ്യം ഹൈദരാബാദ് പോലീസ് വീഴ്ച വരുത്തിയെങ്കിലും പിന്നീട് പ്രതികളായ 4 പേരേയും വെടിവച്ച് കൊന്നതോടെ എല്ലാം മാറിമറിഞ്ഞു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ പോലീസിന് കയ്യടിയുമായെത്തി. ഹൈദരാബാദിലെ ജനങ്ങളാകട്ടെ പോലീസിന് മധുരം നല്‍കിയും പടക്കം പൊട്ടിച്ചും പൂക്കള്‍ വിതറിയുമാണ് വരവേറ്റത്. പോലീസ് ചെയ്തത് ധീരകൃത്യമാണെന്നവര്‍ വാഴ്ത്തി. പല ബലാത്സംഗ പ്രതികളും ശിക്ഷിക്കാതെ പോകുന്നതാണ് ജനങ്ങളെ ഇതിന് പ്രേരിപ്പിച്ചത്. എന്നാല്‍ ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് നിയമവാഴ്ച ഇതെല്ലെന്ന് പലരും സമ്മതിക്കുകയും ചെയ്യുന്നു.
പൊലീസ് വെടിവെച്ച് കൊന്ന ദിശ കൊലപാതക കേസ് പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീന്‍ (20), ചിന്തകുണ്‍ട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ആരിഫിന് വാരിയെല്ലിലും നവീന് കഴുത്തിലും വെടിയേറ്റതായാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം എവിടെ വെടി കൊണ്ടാലും പോലീസ് ചെയ്തത് ധീര പ്രവൃത്തിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പരസ്പരമുണ്ടായ വെടിവെപ്പിനിടെ പ്രതികള്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വാദം. ഇതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ലെന്നുമായിരുന്നു സൈബരാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞത്.
അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ വെളളിയാഴ്ച വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നാല് പ്രതികളുടെയും മൃതദേഹങ്ങള്‍ മഹബൂബനഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്.
ഏറ്റുമുട്ടല്‍ കൊലയില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിനിടെ ഏറ്റുമുട്ടല്‍ കൊലയില്‍ അന്വേഷണം നടത്താന്‍ പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് തലവനായി എട്ടംഗ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഏറ്റുമുട്ടല്‍ സാഹചര്യം അന്വേഷിച്ച് സംഘം സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് നല്‍കും.
അതേസമയം വി.സി സജ്ജനാര്‍ എന്ന പേരും ഈ ഉദ്യോഗസ്ഥന്റെ ചിത്രവും ഒരിക്കല്‍ കൂടി എങ്ങും ചര്‍ച്ചയാകുകയാണ്. ഇതേ എറ്റുമുട്ടല്‍ കൊലപാതകത്തിന്റെ പേരില്‍ മുന്‍പും സജ്ജനാര്‍ ചര്‍ച്ചയായിട്ടുണ്ട്. വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന പ്രതികള്‍ വെടിയേറ്റു വീണത് വി.സി. സജ്ജനാറിന്റെ അധികാര പരിധിയിലാണ്. 2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോള്‍ വാറങ്കല്‍ എസ്.പിയായിരുന്നു സജ്ജനാര്‍. ആസിഡ് ശരീരത്തില്‍ വീണ ഒരു പെണ്‍കുട്ടി മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. സജ്ജനാര്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പെലീസ് പാര്‍ട്ടിക്കു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം. ഈ രണ്ട് സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്, ഒപ്പം സജ്ജനാര്‍ക്ക് കയ്യടിയും.
"
https://www.facebook.com/Malayalivartha