ചിതലിന് ഉപയോഗിക്കുന്ന വിഷം മദ്യത്തില്‍ ചേര്‍ത്തു നൽകി... ഭര്‍ത്താവിനെ കൊന്നാല്‍ 9 സെന്റ് സ്ഥലവും വീടും ചരക്കുവാഹനവും ജയ്‌മോന് നല്‍കാമെന്ന് ഷാഹിറയുടെ വാക്ക്; അഡ്വാൻസ് ആയി 1000 രൂപയും... മലപ്പുറത്തെ അരുംകൊലയുടെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്. മൂച്ചിക്കല്‍ സ്വദേശി മുഹമ്മദാലിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യത്തിനു പ്രേരിപ്പിച്ചതു മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ ഷാഹിറയാണെന്നു മുഖ്യപ്രതി ജെയ്മോന്റെ മൊഴി. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തന്റെ പേരിലുള്ള 9 സെന്റ് സ്ഥലവും വീടും ഭര്‍ത്താവിന്റെ പേരിലുള്ള ചരക്കുവാഹനവും ജെയ്മോനു നല്‍കാമെന്നു ഷാഹിറ വാക്കു നല്‍കിയിരുന്നു. ചിതലിന് ഉപയോഗിക്കുന്ന വിഷം മദ്യത്തില്‍ ചേര്‍ത്തു നല്‍കിയാണു മുഹമ്മദാലിയെ കൊലപ്പെടുത്തിയതെന്നും മദ്യം വാങ്ങാന്‍ സംഭവദിവസം രാവിലെ ഷാഹിറ 1000 രൂപ നല്‍കിയെന്നും ജെയ്മോന്‍ അന്വേഷണ സംഘത്തെ അറിയിച്ചു. സംഭവദിവസം രാത്രി എട്ടിനാണു മദ്യപിക്കാനായി മുഹമ്മദാലിയും അയല്‍വാസി ജെയ്മോനും വീടിന്റെ ടെറസിലേക്കു കയറിയത്. മുഹമ്മദാലി മദ്യപിച്ച് അവശനായതിനു പിന്നാലെ ഭാര്യയും അവിടേക്കെത്തി. വിഷക്കുപ്പിയുടെ അടപ്പ് തുറന്നുകൊടുത്തതും ഉമ്മുല്‍ ഷാഹിറയാണ്. വിഷം ഉള്ളില്‍ ചെന്നു രക്തം ഛര്‍ദിച്ച മുഹമ്മദാലിയെ ഇരുവരും ചേര്‍ന്നു മുറിയിലെത്തിച്ചു കട്ടിലില്‍ കിടത്തി. മരണം ഉറപ്പാക്കിയശേഷം രാത്രി 2 മണിക്കാണ് അവിടെനിന്നു പോയതെന്നു ജെയ്മോന്‍ വെളിപ്പെടുത്തി. കൊലപ്പെടുത്തിയശേഷം തൊട്ടടുത്ത ക്വാറിയില്‍ തള്ളാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും ഉമ്മുല്‍ ഷാഹിറ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഉറക്കത്തിനിടയിലെ ഹൃദയാഘാതമെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ തീരുമാനിച്ചത്. ചോദ്യംചെയ്യലിനു ശേഷം മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ജെയ്മോനെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉമ്മുല്‍ ഷാഹിറയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. തുടര്‍ന്ന് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണു തീരുമാനം. കാളികാവ് മൂച്ചിക്കലില്‍ മരുതത്ത് മുഹമ്മദാലി 2018 സെപ്റ്റംബര്‍ 21നാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു തമിഴ്നാട്ടിലേക്കു മുങ്ങിയ ജെയ്മോനെയും ഷാഹിറയെയും കഴിഞ്ഞദിവസമാണു മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്.
https://www.facebook.com/Malayalivartha