കാട്ടുപ്രദേശത്ത് കത്തി കരിഞ്ഞ നിലയില്‍ പുരുഷമൃതദേഹം; പറമ്പില്‍ ബസാര്‍ ചെറുവറ്റയ്ക്ക് സമീപമുള്ള കാടുമൂടിയ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ കണ്ടത് 168 സെന്റീ മീറ്റര്‍ ഉയരമുള്ള പുരുഷന്റെ മൃതദേഹം; ലോക്കല്‍ പൊലീസ് മൂന്നരമാസക്കാലം അന്വേഷിച്ചിട്ടും വ്യക്തത വരാത്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി
കോഴിക്കോട് കാട്ടുപ്രദേശത്ത് കത്തി കരിഞ്ഞ നിലയില്‍ പുരുഷമൃതദേഹം കണ്ടെത്തിയ വിഷയത്തിൽ ക്രൈം ബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചു. പറമ്പില്‍ ബസാറിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് മൂന്ന് വര്‍ഷം മുന്‍പാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 168 സെന്റീ മീറ്റര്‍ ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് പറമ്ബില്‍ബസാര്‍ ചെറുവറ്റയ്ക്ക് സമീപമുള്ള കാടുമൂടിയ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ കണ്ടത്. ക്രൈം ബ്രാഞ്ച് ഐ ജി ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുനരാരംഭിച്ചത്. കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പുരുഷമൃതദേഹത്തെകുറിച്ച് അന്വേഷണ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.
ലോക്കല്‍ പൊലീസ് മൂന്നരമാസക്കാലം അന്വേഷിച്ചിട്ടും വ്യക്തത വരാത്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മരിച്ചയാളുടെ കൈവരലിലെ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ വഴി ആളെ തിരിച്ചറിയാന്‍ ചേവായൂര്‍ പൊലീസ് ആധാര്‍ അതോറിറ്റിയെ സമീപിച്ചെങ്കിലും വിവരം നല്‍കാന്‍ അവര്‍ തയ്യാറായില്ല. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ആധാര്‍ അതോറിറ്റിയുടെ നിലപാട്. ഇതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ജീവിച്ചിരിക്കുന്ന ആളുടെ വിവരമല്ല മരിച്ചയാളുടെ വിവരം ആണ് വേണ്ടത് എന്ന് ക്രൈം ബ്രാഞ്ചും ആധാര്‍ അതോറിറ്റിയെ അറിയിച്ചെങ്കിലും അപ്പോഴും വിവരം ലഭിച്ചില്ല.
രണ്ട് വര്‍ഷം അന്വേഷണം നടത്തിയിട്ടും മരിച്ചയാളെ തിരിച്ചറിയാനായില്ല. കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ചാണ് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതേ ദിവസം താമരശ്ശേരിയിലെ പന്നിക്കോട് കാരാളി പറമ്ബില്‍ യുവാവിനെ കഴുത്തറുത്ത് കിണറ്റില്‍ തള്ളിയ സംഭവത്തിനും ഈ കേസിനും സമാനതകളുണ്ടെന്ന് സംശയമുണ്ടായിരുന്നു. മരിച്ചത് പാലക്കാട് തൃത്താല സ്വദേശിയാണെന്ന നിഗമനത്തില്‍ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഡിഎന്‍എ പരിശോധനയും നടത്തി. എന്നിട്ടും കേസന്വേഷണം എവിടെയുമെത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha