ഇന്ന് കേരളം ചുട്ടുപഴുക്കും... നാല് ഡിഗ്രി വരെ ചൂടുയരും... ഇന്ന് പുറത്തിറങ്ങുന്നവർ കടുത്ത ജാഗ്രത പാലിക്കുക...ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
കേരളം ചുട്ടുപഴുക്കുന്നു. ഇതുവരെ അനുഭവിക്കാത്ത കൊടും ചൂടാണ് ഇന്ന് കേരളീയർ ദിവസവും അനുഭവിക്കുന്നത്. ദിനംപ്രതി ചുടുകൂടിവരുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ കാണുന്നത്. താപനില അനിയന്ത്രിതമായി വർധിക്കുമ്പോൾ കേരളീയർക്ക് അതിന്റെ ദൂഷ്യഫലങ്ങളും അനുഭവിക്കേണ്ടിവരുന്നു.
ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ് പൊതുവെ സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതിന്റെ പശ്ചാത്തലത്തിലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുന്ന സാഹചര്യമുള്ളതിനാലും ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്കു നിർദേശം നൽകി . കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയർത്തുന്ന ഘടകമാണ്.
ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും വെള്ളം കയ്യിൽ കരുതുകയും വേണം. ചൂടിനെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗവും ഇതുതന്നെ. മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും കുട്ടികളിലൂടെമേൽ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്കു സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തണം.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണം . പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ മുഖം മറക്കുന്ന വസ്ത്രങ്ങളോ ഉപയോഗിക്കണം . നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വേണം.
നിർജലീകരണം തടയാൻ ഒആർഎസ് ലായനി ഉപയോഗിക്കുന്നത് വളരെ നല്ലതാണു . വളർത്തു മൃഗങ്ങൾക്കു തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം നേടാനും ശ്രദ്ധിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ വർധിക്കുന്ന താപനിലയും നിസാരമായി കാണരുത്. പണിയും ചുമയും വരാതെ ശ്രദ്ധിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. കടുത്ത തണുപ്പുള്ളതായ പാനീയങ്ങളും ഭക്ഷണ പദാർത്ഥങ്ങളും ചുടുകാലങ്ങളിൽ ഒഴിവാക്കുക. കഠിനമായ ചൂടിൽ ഇത്തരം പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്നതും പലവിധ രോഗങ്ങൾക്കും വഴിതെളിക്കും. താപനില ഉയരുന്നത് സൂര്യാഘാതം പോലുള്ളവക്കും കാരണമാകും. മാത്രമല്ല പലവിധ ചർമ്മ രോഗങ്ങൾക്കും ഇത് കാരണമാകുന്നു. ഇന്ന് പുറത്തിറങ്ങുന്നവർ പരമാവധി നേരിട്ട് വെയിൽ ഏൽക്കുന്നതഗ് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ശരീരം മൂടുന്ന വസ്ത്രങ്ങളും മറ്റും ഉപയോഗിക്കാനും ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha