ഭക്ഷണത്തിന് മാത്രം അരക്കോടി,ആഡംബര ഹോട്ടലിൽ താമസം; സമ്മേളനത്തിന് ചില പ്രതിനിധികള്‍ നേരത്തെ എത്തി, ചിലര്‍ വൈകി മാത്രമേ മടങ്ങിയുള്ളൂ; രണ്ടാം ലോക കേരള സഭയിൽ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്ത്
രണ്ടാം ലോക കേരള സഭയിൽ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്ത്. രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും ചെലവിട്ടത് ഒരു കോടി രൂപയെന്ന് വിവരാവകാശ രേഖ. അവസാന നിമിഷം കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം 60 ലക്ഷം രൂപയാണ് ബില്‍. പ്രതിനിധികള്‍ക്ക് താമസിച്ചത് ആഢംബരഹോട്ടലുകളിലാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. സമ്മേളനത്തിന് ചില പ്രതിനിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമേ മടങ്ങിയുള്ളുവെന്നുമാണ് വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ജനുവരി 1,2,3 തീയതികളിലായിരുന്നു രണ്ടാം ലോക കേരള സഭ സമ്മേളനം. ഭരണപക്ഷ എംഎല്‍എമാര്‍, എംപിമാര്‍ക്കും പുറമെ 178 പ്രവാസി പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബര്‍ 20ന് ചേര്‍ന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചത്. എന്നാല്‍, അവര്‍ അസൗകര്യം അറിയിച്ചതോടെ അവസാനനിമിഷം കോവളം രാവിസ് ഹോട്ടലിനെ ഭക്ഷ വിതരണ ചുമതല ഏല്‍പിച്ചു. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28ന് വിലയിരുത്തി. തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് 59,82,600 രൂപ ഭക്ഷണ ബില്ലായി അംഗീകരിച്ചു.
പ്രതിനിധികള്‍ക്ക് ജനുവരി 1,2,3 തീയതികളില്‍ താമസ സൗകര്യമൊരുക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഗസ്റ്റ്ഹൗസിനും റസ്റ്റ് ഹൗസിനും പുറമേ നഗരത്തിലെ ഏഴ് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയത്. എന്നാല്‍ ചില പ്രതിനിധികള്‍ നേരത്തെ വന്നതുകൊണ്ടും ചിലര്‍ വൈകി പോയതുകൊണ്ടും ഇത് ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെയായി പുനഃക്രമീകരിച്ചു.
താമസ ബില്ലിന് മാത്രം 23,42,725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. െ്രെഡവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണചെലവായി 4,56324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്. ലോക കേരള സഭസമ്മേളനം ധൂര്‍ത്തെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ലോക കേരള സഭ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷം നേരത്തേ അറിയിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഇതിന്റെ ഭാഗമായി ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് ലോക കേരള സഭയില്‍ നിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് എം.എല്‍.എമാരും നേരത്തേ രാജിവെച്ചിരുന്നു.
ലോക കേരള സഭ ധൂര്‍ത്ത് ആണെന്നത് ഉള്‍പ്പെടെയുളള ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍കുന്നത്. പ്രവാസികള്‍ക്ക് വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നതല്ലാതെ അവയൊന്നും നടപ്പാക്കാത്ത സര്‍ക്കാര്‍ നടത്തുന്ന ലോക കേരളസഭ പ്രവാസികളുടെ പേരിലുള്ള പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്നാം ലോക കേരള സഭയിലെ തീരുമാനങ്ങളില്‍ ഒരെണ്ണം പോലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും സഭയ്ക്കായി സെക്രട്ടേറിയറ്റ് രൂപീകരിച്ചതും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ച് 16.5 കോടി രൂപ ചെലവാക്കി പുനര്‍നിര്‍മിച്ചതുമാണ് ആകെ നടന്ന കാര്യങ്ങളെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha