ആഷിക്കിന് കുരുക്ക് മുറുകുന്നു ; സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു; തട്ടിപ്പിന്റെ കൂടതല്‍ തെളിവുകള്‍ പുറത്ത്
സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു. സംഭവത്തിൽ സംവിധായകൻ ആഷിഖ് അബുവും സംഘവും പ്രതിരോധനത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ കരുണ സംഗീത നിശ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് സെന്റര്‍ സംഘാടകര്‍ക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കത്തിന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ മറുപടി നല്‍കിയിരുന്നില്ല.
2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ സംഗീത മേള സംഘടിപ്പിച്ചത്. എന്നാല്‍ ഇതിന്റെ പണം അടച്ചിരുന്നില്ല. തുടര്‍ന്ന് 2020-ല്‍ ജനുവരി മൂന്നിന് സ്‌പോര്‍ട്‌സ് സെന്റര്‍ സംഗീത നിശയുടെ സംഘാടകര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ ഇതിന് മറുപടി നല്‍കിയില്ല.'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അടയ്ക്കാന്‍ വേണ്ടി പരിപാടി സംഘടിപ്പിക്കുന്നു എന്ന് പറഞ്ഞ് നിങ്ങള്‍ സൗജന്യമായി വേദി ഉപയോഗിച്ചു. എന്നാല്‍ ആ പണം അടച്ചിട്ടുണ്ടോ അല്ലെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എന്താണ്?' എന്നാണ് കത്തിലെ ഉള്ളടക്കം.
ഫെബ്രുവരി ആറിന് പണമടച്ചില്ല എന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി പതിനാലിന് സംഘാടകര്‍ പണമടച്ചു. ജില്ലാ കളക്ടറോട് പണം അടക്കുന്നതിന് മാര്‍ച്ച് 31 വരെ സാവകാശം ചോദിച്ചിരുന്നുവെന്ന് സംഘാടകര്‍ വിശദീകരണം നൽകിയിരുന്നു. എന്നാല്‍ ഇക്കാര്യം റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററോ അധികൃതരോ അറിഞ്ഞിരുന്നില്ല. സാവകാശം ചോദിച്ചിട്ടുണ്ടെങ്കില്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ കത്തിന് മറുപടിയായി അത് നല്‍കാമായിരുന്നു.
സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ സംഗീത പരിപാടി തട്ടിപ്പാണെന്ന ഹൈബി ഈഡൻ എം.പിയുടെ ആരോപണത്തിന് സംവിധായകന്‍ ആഷിഖ് അബു മറുപടി നൽകിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
സംഭാവന നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി ഫെബ്രുവരി 14 ആണ്. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഷിക് അബുവിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയാണ്. എറണാകുളം ജില്ലാ കളക്ടര്‍ സംഗീത നിശയുടെ രക്ഷാധികാരിയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് തന്റെ പേര് ദുരുപയോഗം ചെയ്യരുന്നാവശ്യപ്പെട്ട് സംഗീത സംവിധായകന്‍ ബിജിബാലിന് കളക്ടര്‍ കത്ത് നല്‍കുകയും ചെയ്തു. കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകളാണ് പുറത്തുവന്നികൊണ്ടിരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കളക്ടറുടെ പരാതി പോലീസിന്റെ മുന്നിലുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ മുമ്ബാകെയുള്ള പരാതി പോലീസ് പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha