കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് കച്ചവടത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു
കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് കച്ചവടത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെട്ടത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളേജ് അധികൃതർ നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു കേസ് വന്നത്. വൻതുകയുടെ സാമ്പത്തിക ഇടപാടായതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി ഉത്തരവിട്ടു. അതിനാൽ ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. സീറ്റ് കച്ചവടം പുറത്തുവന്നതിനെത്തുടർന്നായിരുന്നു വൻ വിവാദമായത്. സംഭവത്തിൽ പൊലീസ് അന്ന് കേസെടുത്തു. എന്നാൽ നാളിത് വരെയായി കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിലുണ്ടായിട്ടില്ല. മാത്രമല്ല അന്വേഷണം കാര്യക്ഷമമല്ലെന്നും കാട്ടി രക്ഷിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു . ഇത് കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ഹൈക്കോടതി ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha