ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ വീടുകളിൽ ആർക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; കമ്മ്യൂണിറ്റി കിച്ചൻ ഉടൻ നടപ്പിലാക്കും

കൊവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും വീടുകളിൽ പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് ഭക്ഷണം തദേശ സ്ഥാപനങ്ങൾ ഉറപ്പാക്കും. പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചൻ തുറക്കും. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ക്രമീകരിക്കും . വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവർക്കും റേഷൻ കടകൾ വഴി അരിയും മറ്റ് സാധനങ്ങളും വിതരണം ചെയ്യും. മുൻഗണന പട്ടികയിൽ പെട്ടവർക്ക് നേരത്തെ നൽകുന്ന അരി ലഭ്യമാക്കും . മുൻഗണന പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി വീതം നൽകും. ഒപ്പം എല്ലാ കുടുംബത്തിനും പല വ്യഞ്ജന കിറ്റും നൽകും. ഇതിനായി സംസ്ഥാനത്തെ വൻകിട വ്യാപാരികളുടെ സഹകരണം ആവശ്യപ്പെടും . ഐസൊലേഷനിൽ കഴിയുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പാകം ചെയ്ത ഭക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളാ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് മന്ത്രിസഭ അംഗീകാരം നൽകി . പകർച്ചവ്യാധി തടയുന്നതിനുള്ള ഈ ഓർഡിനൻസ് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ്. ഇതോടെ പൊതുജനങ്ങളും സംഘങ്ങളും നടത്തുന്ന പരിപാടികൾ തടയാനും നിയന്ത്രണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാരിന് കഴിയും.
ഇതിന് പുറമെ സംസ്ഥാന സർക്കാരിന് പൊതുഗതാഗതം തടയാനാവും. സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്താം. അതിർത്തികൾ അടയ്ക്കാം, പൊതുപരിപാടികൾ തടയാനും സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.
കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇന്നത്തെ സാഹചര്യം വിലയിരുത്തിയ ശേഷം വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെക്കുന്നതോടെ ഈ ഓർഡിനൻസ് നിയമമാകും.
ഇതിന് പുറമെ കൊവിഡിന്റെ മരുന്ന് വാങ്ങാൻ ടെണ്ടർ ഒഴിവാക്കാൻ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഐഡി കാർഡോ പാസ്സോ കയ്യിൽ കരുത്തണമെന്ന നിബന്ധന മുന്നോട്ട് വച്ചു. ഒഴിച്ചു കൂടാൻ പറ്റാത്ത സ്ഥിയിൽ മാത്രമേ ആളുകൾ പുറത്തു ഇറങ്ങാവൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha