വീണ്ടും അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം; പടക്കംകെട്ടിയ തേങ്ങപൊട്ടി പരുക്കേറ്റ് മണ്ണാർക്കാട് തിരുവിഴാംകുന്നിനുസമീപം പിടിയാന ചെരിഞ്ഞവിവാദത്തിനു പിന്നാലെ അട്ടപ്പാടി കള്ളമലക്കുസമീപം വനത്തിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ
പടക്കംകെട്ടിയ തേങ്ങപൊട്ടി പരുക്കേറ്റ് മണ്ണാർക്കാട് തിരുവിഴാംകുന്നിനുസമീപം പിടിയാന ചെരിഞ്ഞവിവാദത്തിനു പിന്നാലെ അട്ടപ്പാടി കള്ളമലക്കുസമീപം വനത്തിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. ഉദ്ദേശം 10വയസ് പ്രായമുള്ള കുട്ടിക്കൊമ്പനാണ് ചെരിഞ്ഞതെന്ന് അധികൃതർ പറഞ്ഞു.
വനാതിർത്തിയിൽ നിന്നും അര കിലോമീറ്റർ ദൂരെ മന്ദംചോലയിൽ കണ്ട ജഡത്തിന് 2 ആഴ്ചയിലേറെ പഴക്കമുണ്ടെന്നാണു നിഗമനം. കൊമ്പുകൾ നഷ്ടപെട്ടിട്ടില്ല. ഏതാനും ദിവസമായി പ്രദേശത്ത് കാട്ടാനക്കൂട്ടമുള്ളതായി പ്രദേശവാസികൾ പറഞ്ഞു. സൈലന്റ്‌വാലി വനമേഖലയോടു ചേർന്ന പ്രദേശമാണ് മന്ദംചോല. കടുവ, പുലി, കാട്ടുപോത്ത് ഉൾപെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്.
കാട്ടാനക്കുട്ടി ചെരിഞ്ഞതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂ. പാലക്കാട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ശിവപ്രസാദ്, അഗളി റെയ്ഞ്ച് ഫോറസ്റ്റ് ഒഫിസർ കെ.ടി.ഉദയൻ, സീനിയർ വെറ്റിനറി സർജൻ ഡോ.നവീൻ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.
അതെ സമയം പാലക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും മകന്‍ റിയാസുദ്ദീനുമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
സംഭവത്തില്‍ അറസ്റ്റിലായ പ്രതി വില്‍സനെ എസ്റ്റേറ്റിലെത്തിച്ച് അന്വേഷണ സംഘം ഇന്നലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. എസ്റ്റേറ്റിന് പുറത്ത് വനത്തിനകത്ത് പന്നിപ്പടക്കം വെച്ചയിടത്തും പ്രതിയെ എത്തിച്ച് തെളിവെടുത്തു. തേങ്ങയ്ക്കകത്ത് സ്‌ഫോടകവസ്തുകള്‍ നിറച്ചാണ് മൃഗങ്ങളെ വേട്ടയാടാറുള്ളതെന്നു വില്‍സന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇത്തരം നടപടികള്‍ക്കായി സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നതും സജ്ജീകരിക്കുന്നതും ഒന്നും രണ്ടു പ്രതികളാണ്. ഇവര്‍ക്ക് താന്‍ സഹായങ്ങള്‍ ചെയ്ത് നല്കാറുണ്ടെന്നും വില്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മെയ് 12ന് പടക്കം പൊട്ടി ആനക്ക് പരുക്കേറ്റ വിവരം ഒന്നും രണ്ടും പ്രതികള്‍ അറിഞ്ഞിരുന്നു. പിന്നേയും ദിവസങ്ങളോളം പലയിടങ്ങളിലായി അലഞ്ഞ ശേഷമാണ് ആന ചരിഞ്ഞത്. മുഖ്യ പ്രതികള്‍ നേരത്തെ മൃഗവേട്ട നടത്തിയതായും മാംസം വില്‍പന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നാം പ്രതി വില്‍സനെതിരെ വന്യ ജീവി സംരക്ഷണ നിയമം സെക്ഷന്‍ ഒന്‍പത്/ അമ്പത്തി ഒന്നു പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മുഖ്യ പ്രതികള്‍ ഒളിവില്‍ താമസിക്കുന്നത് സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയതയാണ് സൂചന.
https://www.facebook.com/Malayalivartha