സംസ്ഥാനത്ത് ആദ്യ സൂപ്പര്‍ സ്‌പ്രെഡ് പൂന്തുറയില്‍; സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ആദ്യ സൂപ്പര്‍ സ്‌പ്രെഡ് പൂന്തുറയില്‍ സംഭവിച്ചതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് നല്ല രീതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നൽകി. സമൂഹ വ്യാപനത്തിന്റെ വക്കിലേക്ക് നാം വലിയ തോതില്‍ അടുക്കുന്നുവോയെന്ന് സംശയിക്കേണ്ട ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. സംസ്ഥാനത്താകെ എപ്പോള്‍ വേണമെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നാം നേരിടുന്നത്. ഒരു മത്സ്യമാര്‍ക്കറ്റില്‍ ഉണ്ടായ രോഗവ്യാപനം നഗരത്തെ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് പരിശോധനാഫലം തെളിയിക്കുന്നത്. ആര്യനാടും സമാന സാഹചര്യം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം തലസ്ഥാന നഗരത്തില്‍ മാത്രമാണല്ലോ എന്നുകരുതി മറ്റു പ്രദേശങ്ങളില്‍ ഉള്ളവര്‍ ആശ്വാസം കൊള്ളേണ്ടതില്ല. സംസ്ഥാനത്തെ പല സ്ഥലത്തും സമാന സാഹചര്യമുണ്ട്. കൊച്ചി സമാനമായ വെല്ലുവിളി നേരിടുകയാണ്. എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്താകെ നിലനില്‍ക്കുന്നത്.
നിയന്ത്രണങ്ങളില്‍നിന്ന് ആര്‍ക്കെങ്കിലും ഒഴിഞ്ഞു നില്‍ക്കാം എന്ന ധാരണ വേണ്ട. നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ മുഴുവന്‍ രക്ഷയ്ക്കു വേണ്ടി എല്ലാവര്‍ക്കും ബാധകമായതാണ്. എല്ലാവരും അത് കര്‍ശനമായി പാലിക്കണം. സമ്പര്‍ക്ക വ്യാപനത്തില്‍നിന്ന് സൂപ്പര്‍ സ്‌പ്രെഡ്ഡിലേക്കും സമൂഹ വ്യാപനത്തിലേക്കും നീങ്ങാന്‍ അധിക സമയം വേണ്ട എന്നാണ് പൂന്തുറയിലെ സ്ഥിതിഗതികള്‍ തെളിയിക്കുന്നത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പലരുടെയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. അത് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമെ പുറത്തിറങ്ങാവൂ.
ചില പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമായിരിക്കും. അതിനാള്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. ആള്‍ക്കൂട്ടങ്ങളോട് എന്തെങ്കിലും വിരോധമുള്ളതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. നിലവിലെ സാഹചര്യം അതാണ്. അക്കാര്യം മനസിലാക്കി എല്ലാവരും വിവേകത്തോടെ പെരുമാറണം. നാടിന്റെ രക്ഷയ്ക്ക് അത് അത്യാവശ്യമാണ്.
ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് പകരാനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയേണ്ടത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയ ശേഷം ഷട്ടര്‍ അടച്ചിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അനുവദനീയമല്ല. വായു സഞ്ചാരം കുറയും തോറും രോഗം വളരെ പെട്ടെന്ന് പടരുമെന്നും കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha