ശ്രീരാമന്‍ ബി.ജെ.പി യുടെ സ്വത്തല്ല; ബാബരി മസ്‌ജിദ് ധ്വംസനം നമ്മുടെ മനസ്സാക്ഷിക്കേറ്റ ഒരു വലിയ കളങ്കമായിരുന്നെന്ന് ശശി തരൂർ
അയോധ്യയിലെ ബാബരി മസ്‌ജിദ് തകര്‍ത്ത സ്ഥലത്തുള്ള രാമക്ഷേത്ര ശിലാസ്ഥാപനത്തിന് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആശംസ നേര്‍ന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എം.പി രംഗത്ത്.
ശ്രീരാമന്‍ ബി.ജെ.പിയുടെ സ്വത്തല്ല, ഗാന്ധിജി ശ്രീരാമ കീര്‍ത്തനം ആലപിച്ചിരുന്നു. അത്തരത്തിലുള്ള ശ്രീരാമെന്റ നാമം പോലും ഹൈജാക്ക് ചെയ്യപ്പെടരുത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ എതിര്‍ത്തിട്ടില്ല, പക്ഷെ ബാബരി മസ്‌ജിദ് ധ്വംസനം എന്ന ക്രിമിനല്‍ കുറ്റത്തെ എതിര്‍ത്തിട്ടുണ്ട്. 1989ല്‍ രാജീവ് ഗാന്ധിയാണ് ബാബരി മസ്ജിദിന് അടുത്തുള്ള തര്‍ക്കരഹിത പ്രദേശത്ത് ശിലാന്യാസം നടത്താന്‍ അനുമതി നല്‍കിയത്. അതേ സമയം പള്ളിയുടെ പൂട്ട് തുറക്കാനുള്ള അനുമതി നല്‍കിയത് രാജീവ് ഗാന്ധിയല്ല, ഫൈസാബാദ് ജില്ലാ ജഡ്‌ജി പൂട്ട് തുറക്കാനുള്ള വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അത് നടന്നത്. ബാബരി മസ്‌ജിദ് ധ്വംസനം നമ്മുടെ മനസാക്ഷിക്കേറ്റ ഒരു വലിയ കളങ്കമായിരുന്നു എന്നും തരൂർ പ്രതികരിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിെന്റ പൂര്‍ണരൂപം:
ശ്രീരാമന്‍ ബി ജെ പി യുടെ സ്വത്തല്ല. ശ്രീരാമനെക്കുറിച്ചുള്ള സങ്കല്പം കോടിക്കണക്കിന് ഹൃദയങ്ങളില്‍ ആഴത്തില്‍ കൊത്തിവെക്കപ്പെട്ടതാണ്. ഗാന്ധിജി ശ്രീരാമ കീര്‍ത്തനം എല്ലായ്‌പോഴും ആലപിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്ത്യശ്വാസത്തില്‍ പോലും "ഹേ റാം" ആയിരുന്നു എന്നത് നമുക്കറിയാവുന്നതാണല്ലോ. എല്ലാവര്‍ക്കും ക്ഷേമവും സമാധാനവും പുലരുന്ന ഒരു രാമരാജ്യമായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പത്തിലെ ഭാരതം. അത്തരത്തിലുള്ള ശ്രീരാമന്റെ നാമം പോലും ഹൈജാക്ക് ചെയ്യപ്പെടരുത്.
കേവലം ജപങ്ങളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കുന്നവരുടെ അധീനതയില്‍ ശ്രീരാമനെക്കുറിച്ചും സനാതനധര്‍മ്മത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങള്‍ വന്നുകൂടാ. രാമന്‍ മനുഷ്യകുലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഹിന്ദുത്വപ്രകാരം ശ്രീരാമന്‍ ആരാധിക്കപ്പെടുന്ന ഒരു ദൈവമാണ്; ഗാന്ധിജിയുടെ അഭിപ്രായത്തില്‍ ഏതൊരു വ്യക്തിയും അനുകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട ഗുണങ്ങളെയും മൂല്യങ്ങളെയുമാണ് ശ്രീരാമന്‍ പ്രതിനിധീകരിക്കുന്നത്.
നമുക്ക് കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാക്കി പറയാം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അയോധ്യയില്‍ ഒരു രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തിട്ടില്ല; പക്ഷെ ബാബരി മസ്‌ജിദ് ധ്വംസനം എന്ന ക്രിമിനല്‍ കുറ്റത്തെ എതിര്‍ത്തിട്ടുണ്ട്. 1989ല്‍ രാജീവ് ഗാന്ധിയാണ് ബാബരി മസ്ജിദിന് അടുത്തുള്ള തര്‍ക്കരഹിത പ്രദേശത്ത് ശിലാന്യാസം നടത്താന്‍ അനുമതി നല്‍കിയത്. അതേ സമയം പള്ളിയുടെ പൂട്ട് തുറക്കാനുള്ള അനുമതി നല്‍കിയത് രാജീവ് ഗാന്ധിയല്ല; പക്ഷെ ഫൈസാബാദ് ജില്ലാ ജഡ്‌ജി പൂട്ട് തുറക്കാനുള്ള വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അത് നടന്നത്. സുപ്രീം കോടതിയുടെ ഒഫീഷ്യല്‍ ലിങ്ക് ഇവിടെ കൊടുക്കുന്നു; പേജ് 476 കാണുക: https://www.sci.gov.in/pdf/JUD_2.pdf
ഇന്നത്തെ സംഭവം നിങ്ങളില്‍ ഉളവാക്കിയ വികാരം എന്താണെന്ന് എനിക്കറിയില്ല; പക്ഷെ ഒരു കാര്യം വ്യക്തമായി പറയാം ബാബരി മസ്‌ജിദ് ധ്വംസനം നമ്മുടെ മനസ്സാക്ഷിക്കേറ്റ ഒരു വലിയ കളങ്കമായിരുന്നു. രാഹുല്‍ ഗാന്ധി 2007ല്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു "എന്റെ അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നത് ബാബരി മസ്‌ജിദ് തകര്‍ക്കാന്‍ ആര് വന്നാലും പള്ളിയുടെ മുന്‍പില്‍ ഞാന്‍ പോയി നില്‍ക്കും. പള്ളി പൊളിക്കുന്നതിന് മുന്‍പ് അവര്‍ക്ക് എന്നെ വധിക്കേണ്ടി വരും"
ചില "ഇടത്-ലിബറല്‍ ബുദ്ധിജീവികള്‍ എന്നവകാശപ്പെടുന്നവര്‍" കോണ്‍ഗ്രസിനെ സോഫ്റ്റ് ബി ജെ പി പാര്‍ട്ടി എന്നാരോപിക്കുന്നുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം രാമക്ഷേത്ര നിര്‍മ്മാണത്തെ പല കോണ്‍ഗ്രസ് നേതാക്കളും അനുകൂലിച്ചിട്ടുണ്ട്. പക്ഷെ അവരാരും ഹിന്ദുക്കളെ മുസ്ലിംകള്‍ക്കെതിരില്‍ ഇളക്കിവിട്ടിട്ടില്ല. അവര്‍ മുസ്ലിം സമൂഹത്തിനെതിരില്‍ വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ല. അവര്‍ ശ്രീരാമന്‍ എന്ന ആരാധനാ സങ്കല്പത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട് എന്നത് സത്യമാണ്.
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന് പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം: രാമക്ഷേത്ര പ്രശ്നത്തില്‍ മുസ്ലിം സമൂഹവുമായി സഹവര്‍ത്തിത്വത്തിന്റെ പാത സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നവരും വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് കൊണ്ട് ബാബരി മസ്‌ജിദ് തകര്‍ത്തവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലേ?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തങ്ങളെ കൈവിട്ടു എന്ന് വിശ്വസിക്കുന്ന മുസ്ലിംകളോട് പറയാനുള്ളത് നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലേക്ക് മടങ്ങുക എന്നാണ്. പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 60 സൂക്തങ്ങള്‍ 8 & 9 വായിച്ചു മനസ്സിലാക്കുക :
"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍."
മുസ്ലിംകളോട് ചോദിക്കാനുള്ളത് ഇത് മാത്രമാണ്: നിങ്ങളെ ആരാണ് ചതിച്ചത്? ഹിന്ദുക്കളും മുസ്ലിംകളും മറ്റു ജാതി മതവിഭാഗങ്ങളും അവരുടെ വൈവിധ്യങ്ങളോട് കൂടി ഉള്‍ക്കൊള്ളുന്ന ഒരിന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരോ, അതോ, നിങ്ങള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചവരും, നിങ്ങളെ ആക്രമിച്ചവരുമായ കൂട്ടരോ?
https://www.facebook.com/Malayalivartha