ജോളിയ്ക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കിയ അഭിഭാഷകനെതിരെ കുറ്റപത്രം
കൂടത്തായി കൊലപാതക പരമ്പര കേസിൽ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ മുഖ്യപ്രതി ജോളിയെ സഹായിച്ച കുന്ദമംഗലത്തെ നോട്ടറി അഭിഭാഷകൻ സി.വിജയകുമാറിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
വ്യാജരേഖ ചമയ്ക്കൽ (ഐ.പി.സി.468), ക്രിമിനൽ ഗൂഢാലോചന (ഐ.പി.സി.120(b)) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നോട്ടറി എന്ന നിലയിൽ വിജയകുമാർ തന്റെ ഔദ്യോഗികപദവി ദുരുപയോഗംചെയ്തെന്ന് ജില്ലാസെഷൻസ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ജോളിയുടെ ഭർത്തൃപിതാവ് പൊന്നാമറ്റത്തിൽ ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ ജോളി, കേസിലെ നാലാംപ്രതി സി.പി.എം. കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി മനോജ്, അഡ്വ. വിജയകുമാർ എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത്.
ഒസ്യത്തിന്റെ ഒറിജിനൽ കാണാതെയാണ് സാക്ഷ്യപ്പെടുത്തിയത്. മാത്രമല്ല, ടോംതോമസിന്റെ വ്യാജ ഒപ്പ് നോട്ടറി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം മഹേഷ് എന്നപേരിൽ ഇല്ലാത്ത സാക്ഷിയെ ഒസ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
അഡ്വ. വിജയകുമാർ നേരത്തേ 156-ാം സാക്ഷിയായിരുന്നു. അദ്ദേഹത്തിന്റെ നോട്ടറി രജിസ്റ്ററിൽ ടോം തോമസിന്റെ വ്യാജ ഒപ്പാണ് രേഖപ്പെടുത്തിയതെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞതോടെയാണ് അഞ്ചാം പ്രതിയാക്കിയത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസാണ് അന്വേഷണോദ്യോഗസ്ഥൻ. കൂടത്തായി കൊലപാതക പരമ്പരയിൽ ആറുകേസുകളിലും നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ പ്രാരംഭവാദം ഓഗസ്റ്റ് 11-ന് ആരംഭിക്കും
https://www.facebook.com/Malayalivartha