വഴിയോര വിശ്രമം... ദേശീയ പാതയോരത്ത് 14 സ്ഥലങ്ങളില്‍ ഒരേക്കര്‍ ഭൂമി വീതം മാറ്റി വയ്ക്കുന്ന വഴിയോര വിശ്രമ കേന്ദ്ര പദ്ധതിയെ ചൊല്ലിയും വിവാദം പുകയുന്നു; അതീവ രഹസ്യമായി നടന്ന ഇടപാടിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവ് അറിഞ്ഞതില്‍ സി പി എമ്മിന് അമര്‍ഷം

ദേശീയ പാതയോരത്ത് 14 സ്ഥലങ്ങളില്‍ ഒരേക്കര്‍ ഭൂമി വീതം മാറ്റി വയ്ക്കുന്ന വഴിയോര വിശ്രമ കേന്ദ്ര പദ്ധതി വിഭാവനം ചെയ്തത് മുഖ്യമന്ത്രിയോ? എം ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അഴിമതി ഒഴിഞ്ഞു പോയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
റവന്യു മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തന്ത്രപൂര്‍വം ഒഴിഞ്ഞ ആരോപണത്തിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷനേതാവിന് നല്‍കിയത് സി പി ഐ നേതാക്കളാണെന്നും സി പി എം കരുതുന്നു. തങ്ങളെ ബൈപാസ് ചെയ്ത മുഖ്യമന്ത്രിക്കുള്ള ഒളിയമ്പായിരുന്നു സി പി ഐ പ്രതിപക്ഷ നേതാവിന് നല്‍കിയത്. അതീവ രഹസ്യമായി നടന്ന ഇടപാടിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവ് അറിഞ്ഞതില്‍ സി പി എമ്മിന് അമര്‍ഷമുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 23 നാണ് സ്വകാര്യ കുത്തകകളുടെ പേരില്‍ ഭൂമി തീറെഴുതാന്‍ പൊതു മരാമത്ത് വകുപ്പ് തീരുമാനിച്ചത്. ഉത്തരവ് പുറപ്പെടുവിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പൊതുമരാമത്ത് സെക്രട്ടറിയാണെങ്കിലും ഇതിന് റെവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെയോ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെയാ അംഗീകാരമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടെത്തല്‍. പ്രതിപക്ഷം ഇക്കാര്യം ആവര്‍ത്തിച്ച് ആരോപിച്ചിട്ടും മന്ത്രിമാരായ സുധാകരനോ ചന്ദ്രശേഖരനോ മറുപടി പറഞ്ഞില്ല.
ഒരേക്കറില്‍ അധികം സ്ഥലം വീതം പതിനാല് കേന്ദ്ര സ്ഥാനങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്. അതിന്റെ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
2019 ഡിസംബര്‍ 28 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമായിട്ടാണ് പൊതുമരാമത്ത് വകുപ്പ് ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയത്.
പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രൊപ്പൊസല്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം നല്‍കാന്‍ തീരുമാനം എടുത്തത്. ഐ. ഓ സി മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം പാട്ട തുകയായി നല്‍കാം എന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് വേണ്ട എന്ന് തീരുമാനിച്ചു. ഫെയര്‍ വാല്യൂവിന്റെ അഞ്ച് ശതമാനം ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് സ്ഥലം നല്‍കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കിലാണ് സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. അപ്പോള്‍ ധനവകുപ്പ് സെക്രട്ടറി ഇടപെട്ടു. അങ്ങനെ അത് വീണ്ടും മാര്‍ക്കറ്റ് വിലയുടെ 5 ശതമാനമായി മാറി.
സര്‍ക്കാര്‍ ഭൂമി റവന്യു വകുപ്പിന്റെ ഉടമസ്ഥതതയിലുള്ളതാണ്. എന്നാല്‍ റവന്യു മന്ത്രി ഇക്കാര്യമറിഞ്ഞില്ല. പ്രസ്തുത ഉത്തരവ് നിലനില്‍കുമ്പോഴാണ്, ഇതിനെ മറികടന്ന് പൊതുമരാമത്ത് വകുപ്പ്, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തുച്ഛമായ വിലക്ക് പാട്ടത്തിനു നല്‍കാനുള്ള ഉത്തരവ് ഇറക്കിയത്.
പൊതുമരാമത്ത് വകുപ്പിന്റെ ഫയല്‍ റവന്യൂവകുപ്പിന്റെ അഭിപ്രായത്തിന് അയച്ചപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് റവന്യൂ മന്ത്രി കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കുറുപ്പിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് പൊതുമരാമത്ത് സെക്രട്ടറി പുറത്തിറക്കിയത്.
റവന്യൂവകുപ്പ് മന്ത്രിയുടെ കുറിപ്പിനെ ധിക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയതെന്നാണ് സംശയം . ഇവിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും സംശയനിഴലിലായത്. റവന്യൂ മന്ത്രിയുടെ കുറിപ്പ് കാബിനറ്റില്‍ വച്ച് ഓവര്‍ റൂള്‍ ചെയ്തിരുന്നില്ല. ആയിരം കോവിഡ് രോഗികള്‍ ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.
താന്‍ പുറപ്പെടുവിക്കേണ്ട ഉത്തരവ് മറ്റൊരു വകുപ്പ് പുറപ്പെടുവിച്ചപ്പോള്‍ റവന്യു മന്ത്രി നിര്‍വ്വികാരനായി നോക്കി നിന്നു. റവന്യൂ മന്ത്രി പിന്നീട് ഉത്തരവ് പുനപരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വന്തം വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് കൊടുത്തു . ജൂലൈ 27 നാണ് മന്ത്രി കുറിപ്പ് നല്‍കിയത്. ഇക്കാര്യത്തെ കുറിച്ച് സംസരിക്കാന്‍ റവന്യു മന്ത്രി പൊതുമരാമത്ത് മന്ത്രിയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സംസാരിച്ചില്ലെന്നാണ് വിവരം.
സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി കൊടുക്കാന്‍ 50 മാസമായി ഇല്ലാതിരുന്ന തിടുക്കമാണ് സര്‍ക്കാര്‍ കാണിച്ചത്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗതീരുമാനമനുസരിച്ചാണെങ്കില്‍ മറ്റ് വകുപ്പ് മന്ത്രിമാരുടെ പ്രസക്തി എന്താണെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം .
https://www.facebook.com/Malayalivartha


























