ഇവിടെ കമോൺ...! : യുഡിഎഫ് വിട്ടു വരുന്നവരെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കും; ബിജെപിയെയും യുഡിഎഫിനെയും ദുർബലമാക്കുന്ന നിലപാടായിരിക്കും ഇടതുപക്ഷം സ്വീകരിക്കുകയെന്ന് കോടിയേരി ബാലകൃഷ്ണൻ

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് സിപിഎം. യുഡിഎഫ് വിട്ടു വരുന്നവരെ കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുകയായിരുന്നു.
യുഡിഎഫിനെയും ബിജെപിയെയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുകയെന്ന നിലപാടായിരിക്കും ഇടതുപക്ഷം സ്വീകരിക്കുകയെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യിലെ എഡിറ്റോറിയലിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ജോസ് കെ മാണി പക്ഷം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നത്.
“സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ ഉള്ള കരുത്തും ചോർത്തി. നിയമസഭയിൽ തോറ്റ പ്രതിപക്ഷം, സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിലുണ്ടായ ചെറിയ തീപിടിത്തത്തെ മഹാസംഭവമാക്കി വ്യാജകഥകളുമായി ഇറങ്ങി. ഒരു വിഭാഗം മാധ്യമങ്ങൾ ഇവരെ സഹായിക്കുകയും ചെയ്തു. പക്ഷേ, ഇക്കൂട്ടർ നടത്തുന്ന സർക്കാരിനെതിരായ പ്രചാരണം ജനങ്ങളിൽ ഏശാൻ പോകുന്നില്ല. സെക്രട്ടറിയേറ്റിൽ ഇ-ഫയൽ സംവിധാനം ഏർപ്പെടുത്തിയതിനാൽ തീപിടിച്ചാലും ഫയലുകൾ പൊതുവിൽ നഷ്ടപ്പെടില്ല. ഇതെല്ലാം മനസിലാക്കിയിട്ടും കള്ളക്കഥകൾ പ്രചരിപ്പിക്കുന്ന കോൺഗ്രസ്-ബിജെപി-മുസ്‌ലിം ലീഗ് ഉൾപ്പെടുന്ന പ്രതിപക്ഷത്തിന്റെ മർമത്ത് അടിക്കുന്ന ജനവിധിയാകും ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിൽ ലഭിക്കുക,” സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതായി ആ മുന്നണിയുടെ നേതൃത്വം പ്രഖ്യാപിച്ചു. തകരാൻ പോകുന്ന കപ്പലിൽ നിന്ന് നേരത്തേ മോചിതനായതിന്റെ സന്തോഷമായിരുന്നു ജോസ് കെ മാണിക്കും കൂട്ടർക്കും. ജോസ് വിഭാഗത്തെ യുഡിഎഫിൽ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസ്-മുസ്ലീം ലീഗ് നേതാക്കൾ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിള്ളലേറ്റത്. ഇത് ശ്രദ്ധേയമായൊരു രാഷ്ട്രീയ സംഭവ വികാസമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
''ദേശീയമായി കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി, അതിനേക്കാൾ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസിലും ആ കക്ഷി നയിക്കുന്ന യുഡിഎഫിലും. ഗാന്ധി കുടുംബം കോൺഗ്രസിനെ നയിക്കണമെന്ന പക്ഷക്കാരാണ് എ കെ ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരെല്ലാം. ഹൈക്കമാൻഡിനു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കൂ എന്നാണ് ആന്റണിയുടെ വചനം. പക്ഷേ, പാറകൾക്ക് ഇപ്പോൾ പണ്ടേപോലെ ഉറപ്പില്ല. കാരണം, ഹൈക്കമാൻഡ് ‘ലോ’ കമാൻഡ് ആയി. എന്നിട്ടും നെഹ്റുകുടുംബ ചേരിയിലാണ് ഇക്കൂട്ടർ. അതുകാരണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെയും കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിലും മൃദുഹിന്ദുത്വ അജൻഡ സ്വീകരിച്ചിരിക്കുന്ന കോൺഗ്രസ് ദേശീയ നിലപാടിനെ തള്ളിപ്പറയാൻ കെപിസിസിക്കോ കോൺഗ്രസ് പ്രതിപക്ഷത്തിനോ നാവ് പൊന്തുന്നില്ല. രാമക്ഷേത്ര പ്രശ്നത്തിൽ രണ്ടുവരി പത്രപ്രസ്താവനയിൽ കോൺഗ്രസിനോടുള്ള പ്രതിഷേധം ഒതുക്കിയ മുസ്ലിംലീഗിന്റെ നേതൃത്വവുമായി അണികൾ കൂടുതൽ അകലുകയാണ്. ദേശീയ വിദ്യാഭ്യാസനയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൃദുഹിന്ദുത്വ നയത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിന്റെ വാലായി തുടരണമോയെന്ന ചോദ്യം വിവിധ ഘടകകക്ഷികളിലും അവയിലെ അണികളിലും ഉയരുകയാണ്.
ഇങ്ങനെ യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. എൽഡിഎഫിനെതിരെ അവിശ്വാസം കൊണ്ടുവന്നതുകൊണ്ട് അട്ടത്തിലിരുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന ഗതികേടിലായി. കേരള കോൺഗ്രസ് എമ്മിലെ രണ്ട് എംഎൽഎമാർ യുഡിഎഫിൽ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് മാണി കേരള കോൺഗ്രസിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട്ചെയ്യാതിരുന്നത്. കേരള കോൺഗ്രസ് എം ദേശീയതലത്തിൽ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതും.
യുഡിഎഫിലെ ആഭ്യന്തര കലഹത്തിന്റെ അതിർവരമ്പും കടന്നിരിക്കുകയാണ്. ഇത്തരം സംഭവഗതികൾ യുഡിഎഫിന്റെ ശക്തിയെയും നിലനിൽപ്പിനെയും സാരമായി ബാധിക്കും. മുന്നണി രാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ പ്രകടമാകുന്ന അന്തരവും ഇവിടെ തെളിയുന്നുണ്ട്.
എല്‍ഡിഎഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യുഡിഎഫ് ആകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫോ സിപിഐ എമ്മോ കക്ഷിയാകില്ല. എന്നാല്‍, യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയാണ് പൊതുലക്ഷ്യമെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















