അനിൽ നമ്പ്യാർ തനിക്ക് മദ്യസൽക്കാരം നൽകിയെന്ന് സ്വപ്ന സുരേഷ്.. 2018 മുതൽ അടുത്ത ബന്ധം

മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരുമായി 2018 മുതൽ അടുത്ത പരിചയം ഉണ്ടെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വർണ്ണക്കടത്ത് പിടിക്കപ്പെട്ട അന്ന് കോൺസുലേറ്റ് ജനറലിനെ വിളിച്ച് സ്വർണ്ണം വന്നത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് പ്രസ്താവന ഇറക്കണമെന്ന് അനിൽ ആവശ്യപ്പെട്ടുവെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയാതായി പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.. .
അറ്റ്ലസ് രാമചന്ദ്രൻ ദുബായ് ജയിലിൽ കിടന്ന കാലത്താണ് അനിൽ നമ്പ്യാരുമായി പരിചയത്തിലാകുന്നത്. ദുബായിൽ ഒരു വഞ്ചനാ കേസ് ഉണ്ടായിരുന്നതിനാൽ അനിലിന് അവിടേക്ക് പോകാൻ കഴിയുമായിരുന്നില്ല. രാമചന്ദ്രനുമായി അഭിമുഖം നടത്തുന്നതിന് അനിലിന് അവിടേക്ക് പോകേണ്ടിയിരുന്നു. എന്നാൽ കേസ് ഉള്ളത് തടസ്സമായി. ഈ കാര്യത്തിന് അനിൽ നമ്പ്യാർ രണ്ട് വർഷം മുമ്പ് സരിത്തിനെ വിളിച്ചു. സരിത്ത് തന്നെ വിളിക്കുകയും താനത് കോൺസുലേറ്റ് ജനറലിന്റെ മുമ്പിലെത്തിക്കുകയും ചെയ്തു. കോൺസുലേറ്റ് ജനറൽ തന്റെ സ്വാധീനം ഉപയോഗിച്ച് അനിലിന് പ്രശ്നം ഉണ്ടാകാതെ നോക്കി. ഇതിന്റെ നന്ദി സൂചകമായി അനിൽ നമ്പ്യാർ തനിക്ക് താജ് ഹോട്ടലിൽ അത്താഴ വിരുന്ന് ഒരുക്കിയതായും മദ്യസൽക്കാരം നൽകിയതായും സ്വപ്ന കസ്റ്റംസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ
അനിൽ നമ്പ്യാരുടെ സുഹൃത്തിന്റെ സ്ഥാപനമായ നവീൻ ടെക്സ്റ്റൈൽസിന്റെ ഉദ്ഘാടനത്തിന് കോൺസുലേറ്റ് ജനറലിനെ എത്തിക്കാനാകുമോയെന്നും ചോദിച്ചിരുന്നു. ടെക്സ്റ്റൈൽസ് ഉദ്ഘാടന ദിവസമാണ് ഞങ്ങൾ വീണ്ടും കാണുന്നത്. കോൺസുലേറ്റ് ജനറലിന് എന്ത് സമ്മാനമാണ് നൽകേണ്ടത് എന്ന് അനിൽ ചോദിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ വെച്ച് ആപ്പിളിന്റെ മാക്ക്ബുക്ക് കോൺസുലേറ്റ് ജനറലിന് നൽകി. ഇതിനു ശേഷം തങ്ങൾ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നതായും സ്വപ്നയുടെ മൊഴിയിൽ പറയുന്നു
അതിനിടെയാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് വന്നപ്പോൾ വാർത്തകൾ അധികം വരാതിരിക്കാൻ കോൺസുലേറ്റ് ജനറൽ ദുബായിൽ നിന്നും വിളിച്ച് ആവശ്യപ്പെട്ടു. തനിക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. അപ്പോഴാണ് അനിൽ നമ്പ്യാർ വിളിക്കുന്നത്. സ്വർണ്ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിൽ അല്ല എന്ന് പ്രസ്താവന ഇറക്കാൻ കോൺസുലേറ്റ് ജനറലിനോട് ആവശ്യപ്പെടണം എന്നു പറഞ്ഞായിരുന്നു അനിലിന്റെ വിളി. മാധ്യമങ്ങളിൽ വാർത്ത വരുന്നതു കണ്ടാണ് താൻ വിളിച്ചതെന്നും അനിൽ പറഞ്ഞു. തുടർന്ന് വേണ്ട കാര്യങ്ങൾ എഴുതി തയ്യാറാക്കി നൽകാൻ അനിലിനോട് കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടു. അനിൽ ആവശ്യമായ കാര്യങ്ങൾ മെയിലിൽ അറിയിക്കുകയും ചെയ്തു എന്നും സ്വപ്ന പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്
അനിൽ നമ്പ്യാരെ കസ്റ്റംസ് അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്‌തെങ്കിലും മൊഴിയിൽ വ്യക്തതയില്ലെന്നും അനിലിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha






















