രണ്ടില കേസില്‍ ഉടന്‍ വിധി വരും എന്നാരും കരുതേണ്ടതില്ല. നവംബറിനുശേഷമേ തീരുമാനമുണ്ടാകൂ,എന്നിരിക്കെ ജോസും ജോസഫും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വേറേ ചിഹ്നം നോക്കേണ്ടിവരും

രണ്ടില നടുവേ പിളര്‍ന്ന് ഓരോ ഇല വീതം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ജോസ് കെ മാണിക്കും പിജെ ജോസഫിനും കൊടുത്തു ന്യായവിധി തീര്‍പ്പാക്കും എന്നാരും കരുതേണ്ടതില്ല. രണ്ടില അപ്പാടെ ഫ്രീസറില്‍ മരവിപ്പ്. ഒരാളെ പാലായ്ക്കും മറ്റേയാളെ തൊടുപുഴയ്ക്കും പറഞ്ഞുവിടാനേ സാധ്യതയുള്ളു. ഉടന്‍ വരും വിധി എന്നാരും കരുതേണ്ടതില്ല. നവംബറിനുശേഷമേ തീരുമാനമുണ്ടാകൂ എന്നിരിക്കെ ജോസും ജോസഫും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വേറേ ചിഹ്നം നോക്കേണ്ടിവരും. ജോസഫ് പഴയ സൈക്കിളിലും ജോസ് കൈതച്ചക്കയിലും
രാഷ്ട്രീയബലപരീക്ഷണം നടത്താനാണ് സാധ്യത. ഒന്നര കൊല്ലമായി നടക്കുന്ന രണ്ടിലപ്പോരാട്ടത്തില്‍ ഉടനെയൊരു തീരുമാനത്തിനു സാഹചര്യമില്ല.
ഉണങ്ങിക്കരിഞ്ഞ ശേഷം തീയിടാന്‍ നോക്കി ഇരിപ്പാണല്ലോ കോണ്‍ഗ്രസിലെ ബുദ്ധിസംഘം. അവര്‍ക്കുണ്ടോ കേരള കോണ്‍ഗ്രസ് നന്നായി കാണണമെന്ന് അത്യാഗ്രഹം. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ പുതുവര്‍ഷപ്പുലരിയില്‍ അമേരിക്കയിലേക്ക് ഇടിയന്‍ സര്‍ക്കീട്ട് പോയതാണ്. അവിടെ ചെന്നപ്പോള്‍ ആകെ കോവിഡ്. കണക്കുകൂട്ടിയ സമയത്തൊന്നും അദ്ദേഹത്തിനു ഡല്‍ഹിയിലേക്കു മടങ്ങാന്‍ പറ്റിയില്ല. അദ്ദേഹം മടങ്ങിയപ്പോഴേക്കും ഉപ തെരഞ്ഞെടുപ്പു കമ്മീഷണര്‍ രാജിവച്ച് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ വേറെ പണി തേടിപ്പോയി. ആ ഒഴിവില്‍ പകരക്കാരനെ നിയമിച്ചതല്ലാതെ അദ്ദേഹം കസേര അലങ്കരിച്ചുതുടങ്ങിയിട്ടില്ല. ഇനി മേല്‍പ്പടിയാന്‍ കമ്മീഷണര്‍മാര്‍ തമ്മില്‍ ചര്‍ച്ച കൊഴുപ്പിച്ച് ധാരണയിലെത്തി വേണം കേരള കോണ്‍ഗ്രസ്സിന്റെ രണ്ടിലക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍. തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ.യില്‍ ശശികല - പനീര്‍ശെല്‍വം ചേരികള്‍ അടി മൂത്തപ്പോള്‍ അവിടെയും തര്‍ക്ക ചിഹ്നമായിമാറിയ രണ്ടില തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസിന് മരവിപ്പാണോ മരപ്പാണോ വരാനിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.കേരള കോണ്‍ഗ്രസിന്റെ ഇന്നേ വരെ തടസമില്ലാതെ തുടര്‍ന്നുപോരുന്ന ഓരോ പിളര്‍പ്പും ഓരോ പുതിയ ചിഹ്നത്തെ ജനിപ്പിക്കുന്നുണ്ട്. ആദ്യകാലത്ത് കുതിരയില്‍ തുടങ്ങി പിന്നീട് പിളര്‍ന്നുപിളര്‍ന്നു പോയപ്പോള്‍ ആനയിലും തെങ്ങിലും സൈക്കിളിലും തീപ്പന്തത്തിലും രണ്ടിലയിലുമൊക്കെ പരീക്ഷണം
നടത്തി.
1980ലെ പിളര്‍പ്പുകാലത്ത് മാണിക്ക് കുതിരയും ജോസിനു ആനയും കിട്ടി. ജന്തുക്കളെയും ജീവികളെയും ചിഹ്നമാക്കുന്നതിനെതിരെ മേനകാ ഗാന്ധി തുടങ്ങി മൃഗസ്നേഹികള്‍ ഇറങ്ങിയതോടെ മൃഗങ്ങള്‍ കാടുകയറിപ്പോയി. അങ്ങനെ മാണിക്കു രണ്ടിലയും ജോസഫിനു സൈക്കിളും വന്നു.
ഇന്ത്യയില്‍ ആദ്യം തെരഞ്ഞെടുപ്പു നടന്ന 1935ല്‍ സ്ഥാനാര്‍ഥിയുടെ പേര് വായിക്കാന്‍ 85 ശതമാനം വോട്ടര്‍മാര്‍ക്കും അറിവില്ലാതിരുന്ന
സാഹചര്യത്തിലാണ് ചിഹ്നം കൂടി പേരിനൊപ്പം അടയാളമായി നല്‍കിത്തുടങ്ങിയത്. ജനങ്ങള്‍ക്ക് ഏറെ വിവരം വച്ചെ ഇക്കാലത്തും പഴയ പാരമ്പര്യം തുടരുന്നതുകൊണ്ടാണ് ചിഹ്നം നോക്കുകുത്തിയായി ബാലറ്റില്‍ഇടംപിടിച്ചിരിക്കുന്നത്.
ആദ്യകാലത്ത് ഓരോ പാര്‍ട്ടിയുടെയും വോട്ട് നിറം ഒട്ടിച്ച പെട്ടികളില്‍ നിക്ഷേപിച്ചിരുന്നു. കോണ്‍ഗ്രസിനു മഞ്ഞപ്പെട്ടി, ലീഗിനു പച്ചപ്പെട്ടി
എന്നിങ്ങനെ. യന്ത്രം വന്നതോടെ പെട്ടി ആക്രി വാങ്ങിക്കൊണ്ടുപോയി. ചിഹ്നത്തിന്റെ പേരില്‍ നടക്കുന്ന കേസുകളില്‍ എത്ര കോടിക്കണക്കിന് രൂപയാണ്ഓരോ വക്കീലന്‍മാര്‍ വാങ്ങി പോക്കറ്റിലിടുന്നതെന്നു മാത്രം വിവരമുള്ളവര്‍ ചിന്തിച്ചാല്‍ മതി.
പൂട്ടിയ കാളയിലാണ് കോണ്‍ഗ്രസ് സ്വതന്ത്രഭാരതത്തില്‍ മത്സരിച്ചു തുടങ്ങിയത്. 1969ലെ പിളര്‍പ്പിനുശേഷം ഇന്ദിരാ കോണ്‍ഗ്രസിനു പശുവും കിടാവുമായി ചിഹ്നം. ആ ചിഹ്നം ഇലക്ഷന്‍ കമ്മീഷന്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കൈപ്പത്തിയില്‍ വിധിയെഴുതി തുടങ്ങിയത്. 1952ല്‍ ഫോര്‍വേഡ് ബ്ലോക്ക് കൈപ്പത്തിയില്‍ മത്സരിച്ച കാലം ആരും ഓര്‍ക്കുന്നുണ്ടാവില്ല. പക്ഷേ ആ പാര്‍ട്ടി പിന്നീട് മൂന്നു പതിറ്റാണ്ടു ഫ്രീസറിലിരുന്നുപോയതോടെയാണ് കൈപ്പത്തി കോണ്‍ഗ്രസിനു വരദാനമായത്. കൈപ്പത്തി ചിഹ്നം അനുഗ്രഹരൂപിണിയായ
ദേവിയുടെ കൈയടാളമാണെന്നും ഇതു നേട്ടമുണ്ടാക്കുമെന്നും ഇന്ദിരാ ഗാന്ധിയുടെ ചെവിയില്‍ ആദ്യം മന്ത്രിച്ചുകൊടുത്തത് സാക്ഷാല്‍ കെ
കരുണാകരനാണെന്നു ആസൂയക്കാരും ഏഷണിക്കാരും ഇപ്പോഴും പറഞ്ഞുനടക്കുന്നുണ്ട്.
അകത്തേത്തറ കല്ലേക്കുളങ്ങര ക്ഷേത്രത്തിലെ ദേവിയുടേതെന്നു തോന്നിപ്പിക്കുന്ന കൈയാണ് ഈ കൈപ്പത്തിയത്രെ. കോണ്‍ഗ്രസിന്റെ പിളര്‍പ്പിനു പിന്നാലെ ഇന്ദിരാഗാി രക്ഷതേടി കരുണാകരനൊപ്പം എത്തി കല്ലേക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുപോലും.എന്തുമാകട്ടെ ഇതേ കരുണാകരനെയും കൈപ്പത്തി കൈവിട്ടുപോയ ചരിത്രം പഴയ ഡിഐസിക്കാരെങ്കിലും മറന്നിട്ടുണ്ടാവില്ല.
1952ല്‍ സിപിഐ അരിവാള്‍ ചുറ്റിക ചിഹ്നം ചോദിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ അതിനു സമ്മതിക്കാതെയാണ് അരിവാളും നെല്‍ക്കതിരും
വച്ചുനീട്ടിയത്. പാര്‍ട്ടി പിന്നീട് പിളര്‍ന്നപ്പോള്‍ സിപിഎമ്മുകാര്‍ അരിവാളിനു മുകളില്‍ ചുറ്റികയും നക്ഷത്രവും പതിച്ചെടുത്തു.
താമരയില്‍ ഭരിക്കുന്ന ബിജെപിയുടെ ആദ്യരൂപമായ ജനസംഘം എണ്ണവിളക്ക് അടയാളത്തിലാണ് ആദ്യം മത്സരിച്ചു തുടങ്ങിയത്.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം ജനതാ പാര്‍ട്ടിയായപ്പോഴത്തെ ചിഹ്നം കലപ്പയേന്തിയ കര്‍ഷകന്‍. പിന്നീട് ബിജെപി
നിലവില്‍ വന്നപ്പോള്‍ കിട്ടിയതാണ് കുങ്കുമ നിറമുള്ള താമരപ്പൂ.
കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ വാഴുന്ന ഇന്ത്യയില്‍ ഓരോ പാര്‍ട്ടിക്കും ചിഹ്നം കൊടുക്കുക വല്ലാത്ത പുലിവാലുതന്നെ. ചിഹ്നക്കേസുകള്‍ അതിലേറെ വലിയ പൊല്ലാപ്പും. മമതാ ബാനര്‍ജി പുല്ലിലും പൂവിലും മത്സരിച്ചു ബംഗാള്‍ വാഴുമ്പോള്‍ ആം ആദ്മി ചൂലുകെട്ടുമായി ഡല്‍ഹി ഭരിക്കുന്നു. ബിഎസ്പിയുടെ ആന ആകെ പ്രശ്നക്കാരനാണ്. ഓരോ ഇലക്ഷനിലും കുമാരി മായാവതി വഴിനീളെ ആന
പ്രതിമയുണ്ടാക്കിവയ്ക്കും. ഇലക്ഷന്‍ വരുമ്പോള്‍ ചിഹ്നം ആരെയും സ്വാധീനിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അത് മൂടിവയ്ക്കും.
മുന്‍പ് മൂവാറ്റുപുഴ ജംഗ്ഷനില്‍ ജോസഫ് ഗ്രൂപ്പുകാര്‍ ഇലക്ഷന്‍ വേളയില്‍ ഒരു പുത്തന്‍ ഹെര്‍ക്കുലീസ് സൈക്കിള്‍ പ്രചാരണത്തിന് പ്രദര്‍ശിപ്പിച്ചു.
ആ രാത്രിതന്നെ ഏതോ മീന്‍കച്ചവടക്കാര്‍ സൈക്കിള്‍ മോഷ്ടിച്ചുകൊണ്ടുപോയത്രെ. അതല്ല മാണിക്കാര്‍ തല്ലിയൊടിച്ചു കളഞ്ഞതാണെന്നും അസൂയ പറയുന്നവരുമുണ്ട്. എന്തായാലും ബുദ്ധിമോശം വരാത്ത ജോസഫുകാര്‍ പിറ്റേറ്റ് ഒന്നിനു പകരം രണ്ട് പഴയ സൈക്കിളുകള്‍ അതേ സ്ഥലത്ത്
ഉയര്‍ത്തി വച്ചു. ഒരാളും ആ സൈക്കിളുകള്‍ മോഷ്ടിക്കാന്‍ വന്നില്ല. കാരണം എന്തായിരുന്നുവെന്നോ, ആ സൈക്കിളുകളുടെ ടയറുകള്‍ നാലും പഞ്ചറായിരുന്നു.
ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസുകാര്‍ തെങ്ങ് ചിഹ്നത്തില്‍ മത്സരിച്ച കാലത്തൊക്കെ ഒട്ടേറെ തെങ്ങിന്‍ തൈകള്‍ പലയിടങ്ങളിലും നട്ടിട്ടുപോന്നു. പ്രകൃതി പരിപാലിച്ചു വളര്‍ത്തി പിന്നീട് മണ്ട പോയും മണ്ഡരി വന്നും ചില തെങ്ങുകള്‍ പിള്ളയച്ചന്റെ ഓര്‍മയ്ക്കായി പലയിടങ്ങളിലും കാറ്റുവീഴ്ചയെ അതിജീവിച്ചു നില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















