'ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ തീര്‍ച്ചയായും വേണം. പക്ഷേ അതിന്റെ പേരില്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും വേട്ടയാടുകയും ചെയ്യുന്ന സമീപനം ക്രൂരതയാണ്...' തുറന്നടിച്ച് വി ടി ബൽറാം

സമൂഹമാധ്യമങ്ങളിൽ വൈറലായ പൊതിച്ചോര്‍ വിറ്റ് ഉപജീവനം നടത്തുന്ന ട്രാന്‍സ് ജെന്‍ഡറുടെ വാക്കുകൾക്ക് അനുഭാവം പ്രകടിപ്പിച്ചും അവരോടുളള നാട്ടുകാരുടെയും പൊലീസിന്റെയും സമീപനത്തെ വിമര്‍ശിച്ചും വി ടി ബല്‍റാം എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കഴിഞ്ഞദിവസം എറണാകുളത്ത് കാക്കനാട്- തൃപ്പൂണിത്തറ ബൈപ്പാസിനടുത്ത് പൊതിച്ചോറും ബിരിയാണിയും വില്‍ക്കുന്ന ട്രാന്‍സ് ജെന്‍ഡറായ ഒരാള്‍ നാട്ടുകാരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നുളള ദുരനുവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
''ആരോടും പോയി പറയാനില്ല. ആരുമില്ലേ ഞങ്ങള്‍ക്ക് ? ഞങ്ങള്‍ ഇങ്ങനെയൊക്കെ ആയി പോയത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. സമൂഹത്തില്‍ അന്തസായി ജോലിയെടുത്ത് ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്. രാത്രികാലങ്ങളില്‍ തെരുവിലും, ട്രെയിനില്‍ ഭിക്ഷ ചോദിക്കാനുമൊക്കെയല്ലേ പറ്റുള്ളു. നിങ്ങളൊക്കെ ചോദിച്ചല്ലോ ജോലിയെടുത്ത് ജീവിച്ചൂടെ എന്ന്. ജോലി എടുത്ത് ജീവിക്കാന്‍ നിങ്ങളൊന്നും സമ്മതിച്ചില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യണം? നിങ്ങള്‍ പറയ്'
എറണാകുളത്ത് കാക്കനാട് തൃപ്പൂണിത്തുറ ബൈപാസിനടുത്ത് ജീവിക്കുന്ന ചില ട്രാന്‍സ് മനുഷ്യര്‍ ചോദിക്കുന്ന ചോദ്യമാണിത്. അവരിലൊരാളായ സജന ഷാജിയാണ് നാട്ടുകാരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്നുള്ള ദുരനുഭവങ്ങള്‍ കണ്ണീരോടെ വിവരിക്കുന്നത്.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെമ്ബാടും ഹൈവേ ഓരത്ത് കണ്ടുവരുന്ന ഒരു ലഘു സംരംഭമാണ് ഈ ബിരിയാണി/പൊതിച്ചോറ് കച്ചവടം. വീട്ടിലുണ്ടാക്കായ സ്വാദിഷ്ടമായ ഭക്ഷണം വഴിയാത്രക്കാര്‍ക്ക് ചെറിയ വിലയ്ക്ക് വില്‍ക്കുന്നു. ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന നിരവധി പ്രവാസി ചെറുപ്പക്കാരടക്കം ഒരു എളിയ ഉപജീവന മാര്‍ഗ്ഗമായി ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. അമ്ബതോ നൂറോ പൊതി വിറ്റുപോയാല്‍ ഒരു 1000 രൂപ വരെ ലാഭമുണ്ടായേക്കാം. അതായത് ഒരു കുടുംബത്തിന് കഷ്ടി കഴിഞ്ഞു കൂടാനുള്ള ഒരു ചെറിയ വരുമാനം.
വലിയ റസ്റ്റോറന്റ് ഉടമകള്‍ക്ക് ഇക്കാര്യത്തില്‍ പരാതി ഉണ്ടായേക്കാം, എന്നാല്‍ കോവിഡ് കാലത്ത് സാധാരണക്കാരന്റെ നിലനില്‍പ്പിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ തീര്‍ച്ചയായും വേണം. പക്ഷേ അതിന്റെ പേരില്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും വേട്ടയാടുകയും ചെയ്യുന്ന സമീപനം ക്രൂരതയാണ്. പ്രത്യേകിച്ചും പാര്‍ശ്വവല്‍കൃതരായ ജനവിഭാഗങ്ങളോട്.
ഇന്ത്യയിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം 2015ല്‍ രൂപീകരിച്ച സംസ്ഥാനമാണ് കേരളം. തുടര്‍ന്നു വന്ന സര്‍ക്കാരും ട്രാന്‍സ് വിഭാഗത്തിനായി നിരവധി പരിരക്ഷകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നിട്ടും പോലീസ് അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ എത്രമാത്രം മുന്‍വിധിയോടെയാണ് ജീവിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ കഷ്ടപ്പെടുന്ന ഈ സാധാരണ മനുഷ്യരോട് ഇടപെടുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പൂണിത്തുറയിലേത്.
കൊച്ചിയിലെ പോലീസും സാമൂഹിക നീതി വകുപ്പും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. ആഭ്യന്തര, സാമൂഹിക നീതി വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണം. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. അല്‍പ്പം കൂടി സെന്‍സിറ്റിവിറ്റിയോടെ ഇത്തരം വിഷയങ്ങളിലിടപെടാന്‍ നമ്മുടെ പൊതു സംവിധാനങ്ങള്‍ക്ക് ഭാവിയിലെങ്കിലും കഴിയണം.
അതോടൊപ്പം, കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ട്രാന്‍സ് ജന്‍ഡറുകളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഈ വിഷയം പരിശോധിക്കണമെന്നും ഇത്തരം ദുരനുഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ ഉചിതമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണമെന്നും അതിലെ അംഗമെന്ന നിലയില്‍ സമിതി അധ്യക്ഷയോട് രേഖാമൂലം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























