വിജയ്.പി.നായർക്ക് ജാമ്യം; യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചതിനെ തുടർന്ന് ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ അറസ്റ്റ്, പോലീസിനെ വെട്ടിലാക്കിയത് മറ്റൊന്ന്! പുഷ്പം പോലെ വിജയ് പി നായർ പുറത്തേക്ക്

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചതിനെ തുടർന്ന് ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത വിജയ്.പി.നായർക്ക് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ വിജയ് ജയിൽ മോചിതനാകും. അതേ സമയം സൈനികരെ അധിക്ഷേപിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ വകുപ്പായ ഐ റ്റി നിയമത്തിലെ 67 എ വകുപ്പ് കുറവ് ചെയ്ത് സൈബർ ക്രൈം പോലീസ് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ലൈംഗിക ബന്ധ രംഗങ്ങൾ , അശ്ലീല പ്രവൃത്തികൾ , സ്ത്രീ പുരുഷ ലൈംഗിക അവയങ്ങൾ എന്നിവ ഇലക്ട്രോണിക് രൂപത്തിൽ പരസ്യപ്പെടുത്തുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ മാത്രമേ ജാമ്യമില്ലാ വകുപ്പായ 67 എ നിലനിൽക്കുകയുള്ളു. ഫെമിനിസ്റ്റുകൾക്ക് സർക്കാരിലുള്ള സ്വാധീനത്താൽ വിജയിനെ അറസ്റ്റ് ചെയ്ത് റിമാൻ്റിൽ വയ്ക്കാനായി ഡി വൈ എസ് പി ബിജുമോനാണ് മ്യൂസിയം പോലീസിനോട് 67 എ വകുപ്പ് അഡീ. റിപ്പോർട്ടാക്കി കോടതിയിൽ സമർപ്പിക്കാൻ നിയമോപദേശം നൽകിയത്.
തുടർന്ന് മ്യൂസിയം പോലീസ് കേസിൽ നിലനിൽക്കാത്ത 67 എ വകുപ്പ് ചേർത്ത് അഡീ. റിപ്പോർട്ട് സമർപ്പിച്ച ശേഷം വിജയിനെ അറസ്റ്റ് ചെയ്ത് റിമാൻ്റ് റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കിയത്. വിജയിൻ്റെ വീഡിയോയിൽ ഒരിടത്തും ലൈംഗിക രംഗങ്ങളില്ലാത്തതാണ് പോലീസിനെ വെട്ടിലാക്കിയത്. കൂടാതെ ആരെയും വ്യക്തിപരമായി പേരെടുത്ത് പറയുന്നുമില്ല. ആരെയും ലൈംഗിക കൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയോ ഉത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നുമില്ല. നിലനിൽക്കാത്ത വകുപ്പിട്ട് ഒരു വ്യക്തിയെ 14 ദിവസം റിമാൻ്റ് ചെയ്യിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി നടപടിയുണ്ടാകുമെന്ന് ഭയന്ന് പുനർചിന്തനയാലാണ് 67 എ വകുപ്പ് കുറവ് ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് കാട്ടി ലക്ഷ്മി അറക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ആദ്യം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 509 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചുള്ള പ്രവർത്തി) , കേരള പോലീസ് നിയമത്തിലെ വകുപ്പ് 120 (ഒ) എന്നീ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം ക്രൈം 725/2020 നമ്പരായി കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ സെപ്റ്റംബർ 28 ന് രാവിലെ കോടതിയിൽ സമർപ്പിച്ചത്. എഫ് ഐ ആറിലെ രണ്ട് വകുപ്പുകളും പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
എന്നാൽ വിജയിനെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത് ലാപ്ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ സ്വാധീനത്താൽ പോലീസ് വകുപ്പുകൾ മാറ്റിമറിച്ച് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം നിയമോപദേശം തേടിയതിൻ്റെ അടിസ്ഥാനത്തിലെന്ന കാരണം കാട്ടിയാണ് ഉച്ച തിരിഞ്ഞ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്. ഐ റ്റി നിയമത്തിലെ 66 , 67 (എ) എന്നീ വകുപ്പുകളാണ് അഡീ. റിപ്പോർട്ടിൽ കൂട്ടിച്ചേർത്തത്. പരാതി വായിച്ച് പരാതിയിലെ വസ്തുതകളുടെ വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാണ് എഫ്ഐആറിൽ ശിക്ഷാർഹമായ കുറ്റങ്ങളുടെ വകുപ്പുകൾ ചുമത്തിയത്.
സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്യൂബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തത്. സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിൻ്റെ ഫെയ്സ് ബുക്ക് ലൈവ് ദിയ തൻ്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ അരങ്ങ് തകർത്തത്. തുടർന്ന് വിജയിൻ്റെ ലാപ്ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് തമ്പാനൂർ പോലീസിൽ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയ്യേറ്റവും ബലപ്രയോഗവും ചെയ്തെന്ന് കാട്ടി പരാതി നൽകി. പരാതിയിൽ തമ്പാനൂർ പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂർ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരിൽ തമ്പാനൂർ പോലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുപുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 452 ( ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 294 (ബി) (അശ്ലീല പദപ്രയോഗം നടത്തൽ) , 323 (ദേഹോപദ്രവം ഏൽപ്പിക്കൽ) , 506 ( ഭീഷണിപ്പെടുത്തൽ) , 392 ( പിടിച്ചുപറിക്കൽ) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ 3 ഫെമിനിസ്റ്റുകൾക്കുമെതിരെ ചുമത്തിയാണ് കേസെടുത്തത്.
അതേ സമയം ഭാഗ്യലക്ഷ്മിയുടെ പേര് വിജയിൻ്റെ യൂടൂബിൽ ഒരിടത്തും പറയുന്നില്ല. പി.ജി.വിശ്വംഭരൻ എന്ന സിനിമാ സംവിധായകനോടൊപ്പം ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരാൾ കണ്ടതായാണ് വീഡിയോയിൽ പറയുന്നത്. ഇക്കാര്യം ഭാര്യ ലക്ഷ്മിയോട് നേരിട്ട് വിജയ് പറയുന്നതായും ഫെമിനിസ്റ്റുകൾ തന്നെ പുറത്തുവിട്ട വിജയിനെ ആക്രമിക്കുന്ന വീഡിയോയിലുണ്ട്. ഒരാളെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചാൽ മാത്രമേ അപകീർത്തി കേസ് നിലനിൽക്കൂവെന്ന് സുപ്രീം കോടതി വിധിന്യായവുമുണ്ട്.
https://www.facebook.com/Malayalivartha


























