വിജയ് പുറത്താകുമ്പോള്‍... ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ നിര്‍ണായകമായി സര്‍ക്കാരിന്റെ തീരുമാനം; സെഷന്‍സ് കോടതിയില്‍ സ്വീകരിച്ച നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയിലും സ്വീകരിച്ചാല്‍ ജാമ്യം കിട്ടുക അസാധ്യം; അങ്ങനെയെങ്കില്‍ അറസ്റ്റിനൊരുങ്ങി തമ്പാനൂര്‍ പോലീസ്

വല്ലാത്തൊരവസ്ഥയിലാണ് യൂ ട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ പെട്ട ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍. വിജയിനെ വീട്ടില്‍ കയറി ചീത്ത വിളിച്ച് തല്ലി അത് ലൈവായി നല്‍കിയപ്പോള്‍ ഇങ്ങനെയൊരു പുലിവാല് പിടിക്കുമെന്ന് ഒരിക്കലും കരുതിയില്ല. മാത്രമല്ല ഈ അടി സര്‍ക്കാരിനും പോലീസിനുമുള്ള അടിയാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. ആ സര്‍ക്കാരിനോടാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സെഷന്‍സ് കോടതിയില്‍ സ്വീകരിച്ച പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നു വച്ചാല്‍ ഇവരുടെ കാര്യം പെട്ടു പോകും. അങ്ങനെയെങ്കില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കാന്‍ സാധ്യത കുറവാണ്. സര്‍ക്കാരിന്റെ ആ ഒരു വാക്കാണ് ഇവരുടെ ഭാവി. ആതേ സമയം കോടതിയുടെ ജാമ്യം തള്ളിയെന്നുള്ള വാക്ക് കേള്‍ക്കാന്‍ നില്‍ക്കുകയാണ് തമ്പാനൂര്‍ പോലീസും. അതേ സമയം സൈനികരെ അധിക്ഷേപിച്ച കേസില്‍ വിജയിന് ജാമ്യം ലഭിച്ചിട്ടുമുണ്ട്.
വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നലെയാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് ഹരജി നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതി മൂന്നുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മോഷണം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയതത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നായിരുന്നു സെഷന്‍സ് കോടതിയിലെ പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, മുറിയില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികള്‍ പോലിസിനെ ഏല്‍പ്പിച്ചതിനാല്‍ കേസിലെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ല. പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയത്. എന്നാല്‍ വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനമുണ്ടാക്കുകയായിരുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹരജിയില്‍ പറഞ്ഞു. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയതെന്നും പറയുന്നു.
സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ ഇവര്‍ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടന്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നു മറ്റ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കോടതിയിലെത്തിയത്. ഇവരുടെ ജാമ്യം പരിഗണിക്കവേയാണ് സര്‍ക്കാരിന്റെ നിലപാട് കോടതി ചോദിച്ചത്. ഇവിടെയാണ് സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകുന്നത്. മുന്‍നിലപാടില്‍ നിന്നും സര്‍ക്കാര്‍ അയഞ്ഞാല്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം ലഭിക്കും. തിരിച്ചായാല്‍ സ്വാഹയാകും ഫലം. പിന്നെയെല്ലാം തമ്പാനൂര്‍ പോലീസിന്റെ കൈയ്യിലാകും.
https://www.facebook.com/Malayalivartha

























