മുഖ്യമന്ത്രിയുടെ സർവ്വ അധികാരത്തിൽ കീഴിൽ ഒതുങ്ങിക്കൂടണ്ട എന്ന നിർണായക തീരുമാനവുമായി ഭരണപക്ഷം..

മുഖ്യമന്ത്രിയുടെ സർവ്വ അധികാരത്തിൽ കീഴിൽ ഒതുങ്ങിക്കൂടണ്ട എന്ന നിർണായക തീരുമാനവുമായി ഭരണപക്ഷം...
മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടേത് കുറച്ചുംകൊണ്ടുള്ള വിവാദ ഭേദഗതികളുമായി മുന്നോട്ടുപോകേണ്ടെന്ന് ഇപ്പോൾ ഭരണപക്ഷത്ത് ധാരണ. എന്നാൽ, റൂൾസ് ഓഫ് ബിസിനസിലെ ചുവപ്പുനാടയ്ക്ക് കാരണമാകുന്ന ചില വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്താൻ തീരുമാനമെടിട്ടുണ്ട്. മന്ത്രിമാരിൽനിന്നും ഘടകകക്ഷികളിൽ നിന്നുമുള്ള എതിർപ്പ് ശക്തമായതിനെ തുടർന്നാണി തീരുമാനത്തിലേക്ക് എത്തിയത്.
കൂട്ടുകക്ഷി ഭരണക്രമം നിലനിൽക്കുന്ന കേരളത്തിൽ മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതും മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതും ഭരണസംവിധാനത്തെ കൂടുതൽ പ്രതിസന്ധിയിലേക്കേ നയിക്കൂവെന്ന ചിന്ത ഭരണപക്ഷത്തുണ്ട്. മുന്നണിയിലെ പാർട്ടികൾ തമ്മിൽ വലുപ്പ-ചെറുപ്പമുണ്ടെങ്കിലും സമപദവിയെന്ന തത്ത്വമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഏകാംഗ കക്ഷിക്കുപോലും മന്ത്രിസ്ഥാനം ലഭിക്കുന്നത് ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്.
മന്ത്രിമാരുടെ അധികാരം കുറച്ചും വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം കൊണ്ടുവന്നതുമാണ് ഘടകകക്ഷികളെ ചൊടിപ്പിച്ചത്. മന്ത്രിയിലൂടെയല്ലാതെ മുഖ്യമന്ത്രിക്ക് ഓരോ വകുപ്പിലും ഇടപെടുന്നതിനും കരട് നിർദേശത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. സെക്രട്ടറിമാരിൽകൂടി ചീഫ് സെക്രട്ടറിക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള വ്യവസ്ഥ മന്ത്രിമാരെ നോക്കുകുത്തികളാക്കുമെന്ന് വിമർശനം വന്നു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സെക്രട്ടറിമാരുടെ സമിതിയാണ് കരട് നിർദേശങ്ങൾക്ക് രൂപംനൽകിയത്. ഇത് പരിഗണിച്ച മന്ത്രിസഭാ ഉപസമിതി യോഗത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണൻകുട്ടിയും ശക്തമായി എതിർത്തിരുന്നു.
അതേ സമയം സർക്കാരിനെ കഴിഞ്ഞ ദിവസം ആശ്വാസകരമായ ഒരു കാര്യം സംഭവിച്ചിരുന്നു... വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് എതിരായ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് വി.ജി. അരുൺ ആണ് വിധി പറഞ്ഞത്. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ സി.ബി.ഐ. അന്വേഷണമാണ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്. ലൈഫ് മിഷൻ വിദേശസഹായ നിയന്ത്രണ നിയമ (എഫ്.സി.ആർ.എ)ത്തിന്റെ പരിധിയിൽ വരില്ല എന്ന സർക്കാർ വാദം ഹൈക്കോടതി കണക്കിലെടുക്കുകയും ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. അതുവരെ ലൈഫ് മിഷൻ സിഇഒയ്ക്ക് എതിരായ അന്വേഷണം നിർത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
അതേസമയം, യൂണിടാക്കിനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാനാവും.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്. എഫ്.സി.ആർ.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിയമപരമായി നിലനിൽക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾകൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ വാദം.
ലൈഫ് മിഷനുവേണ്ടി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഹാജരായത്. നിർമാണക്കരാർ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നൽകിയ അനിൽ അക്കര എം. എൽ.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹർജി ഉത്തരവ് പറയാൻ മാറ്റിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടയിൽ ലൈഫ് മിഷന്റെ ഹർജിയെ ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിൾ വർഗീസ് എന്ന മാധ്യമപ്രവർത്തകനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























