മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; ഭൂരിപക്ഷമുളള നൂറ് ശതമാനം വിജയസാദ്ധ്യതയുളള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍ തന്നെ മത്സരിക്കും; അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ല; മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്‌ചക്കുളളില്‍ തീരുമാനമെടുക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ

പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ് . എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്ത് വന്നു . മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്‌ചക്കുളളില്‍ തീരുമാനമെടുക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു . പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്. യു.ഡി.എഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഭൂരിപക്ഷമുളള നൂറ് ശതമാനം വിജയസാദ്ധ്യതയുളള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍ തന്നെ മത്സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.പൂഞ്ഞാറില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. ഇരുമുന്നണികളെയും നേരിട്ട് സ്വതന്ത്രമായാണ് താന്‍ വിജയിച്ചത്. അവിടെ മറ്റ് ഭീഷണികളൊന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാലായിലും കാഞ്ഞിരപ്പളളിയിലും പൂഞ്ഞാറിലും ആര് ജയിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് കഴിഞ്ഞദിവസം പി.സി ജോര്‍ജ് കേരളകൗമുദി ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു. ജനപക്ഷത്തിന് വളരെയധികം സ്വാധീനമുളള മണ്ഡലങ്ങളാണ് ഈ മൂന്നും. യു.ഡി.എഫിലേക്ക് പോകാന്‍ തങ്ങള്‍ തയ്യാറാണ്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആളുകളും അക്കാര്യം ആവശ്യപ്പെടുന്നുണ്ട്. മുന്നണി പ്രവേശനത്തിനുളള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ്. നേതൃത്വമാണ്. മുന്നണിയിലേക്ക് പോകണമെന്ന് കരുതി ആരുടേയും കാലുപിടിക്കാന്‍ തന്നെ കിട്ടില്ലെന്നും പി.സി ജോര്‍ജ് വെളിപ്പെടുത്തി പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍.ഡി.എ മുന്നണിയിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണെന്നും അതിനാല്‍ ഏത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്നുമാണ് പി.സി ജോര്‍ജ് പറഞ്ഞത്.
https://www.facebook.com/Malayalivartha























