നിര്‍ണായക നീക്കം... ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ തീര്‍പ്പാക്കുമ്പോള്‍ ആകാംക്ഷയോടെ കേരളം; വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന് മേല്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കൂടുതല്‍ തെളിവ് നിരത്തിയതോടെ മുന്‍കൂര്‍ ജാമ്യം തുലാസില്‍
സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ സംബന്ധിച്ച് നാളത്തെ ദിവസം അതി നിര്‍ണായകമാണ്. 24 മണിക്കൂറിനുള്ളില്‍ ശിവശങ്കറെ പൊക്കാന്‍ കഴിയുമെന്നാണ് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കരുതുന്നത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട ഇ.ഡി, കസ്റ്റംസ് കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഹൈക്കോടതിവിധി നാളെ ബുധനാഴ്ചയാണ്. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് അശോക് മേനോന്‍ നിര്‍ദേശിച്ചിരുന്നു. വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന്‌മേല്‍ ശക്തമായ തെളിവുകളാണ് ഇഡി ഹാജരാക്കിയത്.
തെളിവുകളുടെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ ഇ.ഡി. മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി. മാത്രമല്ല തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പാഴ്‌സലുകള്‍ വിട്ടുകിട്ടാനായി എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായെന്ന് ഇ.ഡി ഹൈക്കോടതിയില്‍ പറഞ്ഞത്. ശിവശങ്കറാണ് എല്ലാ ഇടപാടുകളുടെയും സൂത്രധാരന്‍ അഥവാ കിങ്പിന്‍ എന്നു വിശ്വസിക്കാന്‍ ശക്തമായ കാരണങ്ങളുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയെ അറിയിച്ചു.
ശിവശങ്കറാണു യഥാര്‍ഥ ഗുണഭോക്താവെന്നും സ്വപ്‌ന വെറും കാലാളാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. ചരടുകള്‍ വലിച്ചതു ശിവശങ്കറാണെന്നും സ്വപ്‌നയുടെ പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിനാണെന്നും കരുതാം. ഈ സാധ്യതയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തു. മുഖം സ്വപ്‌നയുടേതാണെങ്കിലും കുറ്റകൃത്യത്തില്‍നിന്നുള്ള ലാഭം ശിവശങ്കറിന്റേതാകാം. അദ്ദേഹത്തിന്റെ പെരുമാറ്റം പൂര്‍ണമായ പങ്കാളിത്തത്തിന്റേതാണ്. ഇത്തരം കേസുകളില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ കോടതികള്‍ വിവേചനാധികാരം ഉപയോഗിക്കരുതെന്ന സുപ്രീം കോടതിവിധികള്‍ ചൂണ്ടിക്കാട്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണു ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അവകാശമല്ലെന്നു കസ്റ്റംസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ ചൂണ്ടിക്കാട്ടി. മുഖ്യപ്രതിയായ സ്വപ്‌നയുടെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചു.
കസ്റ്റംസിനു മുന്നില്‍ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയേണ്ടിവരുമെന്നതിനാലാണു രക്തസമ്മര്‍ദം കൂടിയതും ആശുപത്രിയില്‍ പോകേണ്ടിവന്നതും. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സ തേടിയത് തിരക്കഥയുടെ ഭാഗമാണ്. അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്നും കസ്റ്റംസ് വാദിച്ചു.
താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്ന് ശിവശങ്കര്‍ ഹൈക്കോടതിയില്‍ വാദിച്ചതെങ്കിലും അതിനെ വീണ്ടും ഇഡി പൊളിച്ചടുക്കി. മാത്രമല്ല ശിവശങ്കറിനെ പറ്റിയുള്ള ശക്തമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കുകയും ചെയ്തു. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ അറിയില്ലെന്ന ശിവശങ്കറിന്റെ അവകാശവാദങ്ങളും ഇഡി പൊളിച്ചു. മാത്രമല്ല ചാര്‍ട്ടേഡ് അക്കൗണ്ടുമായി ശിവശങ്കര്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും വലിയ തെളിവായി മാറി. ഓരോ ദിവസവും നിരവധി തെളിവുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇതെല്ലാം തന്നെ ശിവശങ്കറിന് എതിരാണ്. അതോടെ ഇനിയുള്ള 24 മണിക്കൂറുകള്‍ അതി നിര്‍ണായകമാണ്. ഹൈക്കോടതി വിധി എതിരായാല്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറെ ഇഡിയും കസ്റ്റംസും പൊക്കും. പിന്നെ രക്ഷയില്ല.
"
https://www.facebook.com/Malayalivartha