അമ്പമ്പട ശിവശങ്കറാ... എം. ശിവശങ്കറിന്റെ പ്രവര്‍ത്തന മേഖല വിപുലമായതോടെ കയ്യില്‍ നില്‍ക്കുമോയെന്ന ആശങ്കയുമായി എന്‍ഫോഴ്‌സ്‌മെന്റ്; അജിത് ഡോവലിനെ വിവരമറിയിച്ചതോടെ കാര്യങ്ങള്‍ എത്തുന്നത് സിബിഐയിലേക്ക് തന്നെ; സര്‍ക്കാര്‍ പൂട്ടുന്നതിന് മുമ്പ് കളം നിറയാനുറച്ച് സിബിഐയും; ഇനി നിര്‍ണായക ദിവസങ്ങള്‍
സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റിനും നിരവധി തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ തങ്ങളുടെ അധികാര പരിധിയില്‍ നിന്നപ്പുറം ഇടപെടലുകളാണ് ശിവശങ്കറില്‍ വ്യാപിച്ച് കിടക്കുന്നത്. ഇഡിയും കസ്റ്റംസും അന്വേഷിച്ചാല്‍ ശിവശങ്കര്‍ ഈസിയായി ഊരിപ്പോകും. അതിനാല്‍ സിബിഐ വരുന്നതാണ് നല്ലതെന്നാണ് ഇഡി പറയുന്നത്. ഇക്കാര്യം രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിക്കുകയും ചെയ്തു.
സിബിഐ വന്നാല്‍ പല തെളിവുകളും പുഷ്പം പോലെ പൊക്കാന്‍ സാധിക്കും. സിബിഐയുടെ വിപുലമായ അധികാരം ഉപയോഗിച്ച് അരെ വേണോ ചോദ്യം ചെയ്യാം. സംസ്ഥാന സര്‍ക്കാര്‍ സിബിഐ വരാതിരിക്കാനുള്ള തന്ത്രം മെനയുമ്പോള്‍ അതിനേക്കാള്‍ മുമ്പേ ആധിപത്യം സ്ഥാപിക്കാനാണ് സിബിഐ ശ്രമിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനുള്‍പ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളായതിനാല്‍ സി.ബി.ഐ അന്വേഷണത്തിനാണ് ഇ.ഡി ശുപാര്‍ശ ചെയ്യുന്നത്.
നിരവധി പദ്ധതികളില്‍ കമ്മീഷനടിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്വപ്‌നയുമായി ചേര്‍ന്ന് ദുബായില്‍ ഐ.ടി ബിസിനസ് തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടെന്ന് ഇ.ഡി. അവസാനമായി കണ്ടെത്തിയത്. സ്വപ്നയുടെ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത വിവരങ്ങളില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സര്‍ക്കാര്‍ പദ്ധതികളിലും ഐ.ടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷന്‍ ബിസിനസിലിറക്കാനായിരുന്നു പ്ലാന്‍.
വിവിധ ഇടപാടുകളില്‍ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്കു നല്‍കി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗള്‍ഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളില്‍ നിന്ന് പിടിച്ച ഒരു കോടി രൂപ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നല്‍കിയിരുന്നത്. ഐ.ടി പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതും ദുരൂഹമാണ്.
സ്വപ്നയെ മറയാക്കി സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് ശിവശങ്കറാകാമെന്നന്നാണ് ഇഡി കോടതിയില്‍ പോലും വ്യക്തമാക്കിയത്. സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭം എത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോയെന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത പദവി വഹിക്കുന്നതിനാല്‍ സ്വപ്നയെ ഇതിന് മറയാക്കിയതാകാം.
സ്വപ്നയും ശിവശങ്കറും തമ്മിലുളള വാട്‌സാപ്പ് സന്ദേശങ്ങളും ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ സമര്‍പ്പിച്ചിട്ടുളള മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് നാളെയാണ് അന്തിമവിധിവരുന്നത്.
മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ കടുത്ത വാദപ്രതിവാദങ്ങളാണ് കോടതിയിലുണ്ടായത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. ഉന്നത സ്വാധീനമുളളതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നതിനാല്‍ അറസ്റ്റിനെ ഭയക്കേണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും സഹായത്തോടെ യു.എ.ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവി ഖാലിദ് ഒമാനിലേക്ക് 1.90ലക്ഷം ഡോളര്‍ അതായത് 1.40 കോടി രൂപ കടത്തിയത് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതുള്‍പ്പെടെയുള്ള കേസുകളില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിലായത്. രോഗം നാടകമാണെന്നും ചോദ്യം ചെയ്യലില്‍ നിന്നുള്‍പ്പെടെ രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ നിര്‍ണായക നീക്കം നടത്തുന്നത്.
https://www.facebook.com/Malayalivartha