ഫോൺ മുക്കിയത് വഫയോ പോലീസോ? കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫാ നജീമും കോടതിയിൽ ഹാജരായില്ല... .
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫാ നജീമും ചൊവ്വാഴ്ച കോടതിയിൽ ഹാജരായില്ല. അപകട സമയത്തെ സി സി ടി വി ദ്യശ്യ പോലീസ് രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം ഹർജി സമർപ്പിച്ചു. രേഖകളുടെ പകർപ്പ് വേണമെന്ന ഹർജിയിൽ നവംബർ 12ന് സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. കേസ് സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പുതിയ ഹർജിയുമായി ശ്രീറാമിൻ്റെ അഭിഭാഷകൻ രംഗത്തെത്തിയത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 9 മാസം കഴിഞ്ഞുള്ള ഹർജി വൈകി വന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചു.
രണ്ടാം പ്രതി വഫ കഴിഞ്ഞ മാസം കോടതിയിൽ ജാമ്യക്കാർ സഹിതം കീഴടങ്ങി ജാമ്യാപേക്ഷ സമർപ്പിച്ച് ജാമ്യം നേടിയിരുന്നു. ശ്രീറാം കേസന്വേഷണ ഘട്ടത്തിൽ ജാമ്യം എടുത്തിരുന്നു. ആ ജാമ്യ ബോണ്ട് ഇയാൾ കിടന്ന ആശുപത്രിയിൽ നിന്നും തിര്യെ കോടതിയിൽ എത്തിയതിനാൽ വീണ്ടും ജാമ്യം പുതുക്കേണ്ടി വന്നില്ല. ഇരുവരും മുൻ ജാമ്യ ബോണ്ടിൽ തുടരാൻ നിർദേശിച്ച കോടതി ഇരുവരോടും 27 ന് ഹാജരാകാൻ ഉത്തരവിട്ടു. കുറ്റപത്രത്തോടൊപ്പമുള്ള ചില രേഖകളുടെ പകർപ്പ് കിട്ടിയില്ലെന്ന് ബോധിപ്പിച്ച പ്രതികളെ മജിസ്ട്രേട്ട് എ. അനീസ രൂക്ഷമായി വിമർശിച്ചു. വാഹന അപകടം സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ കിട്ടിയില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് അതേയെന്ന് പ്രതികൾ മറുപടി നൽകി.2 പ്രതികളും തിങ്കളാഴ്ച ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
കുറ്റപത്രത്തിൻ്റെ പകർപ്പുകൾ ഇരു പ്രതികളുടെയും അഭിഭാഷകർക്ക് കോടതി ഫെബ്രുവരി 24 ന് നൽകിയിരുന്നു. കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
2020 ഫെബ്രുവരി മാസം 3 ന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ , മെഡിക്കൽ പരിശോധന റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കും മുമ്പ് പ്രതികൾ കോടതിയിൽ ഹാജരായി മുൻ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിർത്തേണ്ടതുണ്ട്. അതിൻ്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.
2019 ഓഗസ്റ്റ് 3 ന് പുലർച്ചെ 1 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെൺ സുഹൃത്തിനൊപ്പം വഫയുടെ വക കെ എൽ 01-ബി എം 360 നമ്പർ വോക്സ് വാഗൺ കാർ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ച് താൻ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവർത്തിച്ച് കവഡിയാർ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് കെഎൽ 01 സി സി 881 നമ്പർ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിൻ്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാർ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റർ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലിൽ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തിൽ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സർക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിൾ നൽകാതെ വൈകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കളവായ വിവരം നൽകിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഇതേ റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.
കാറിടിപ്പിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഐ. എ. എസ്. ലഭിക്കും മുമ്പ് എം.ബി.ബി.എസ്.പാസ്സായിട്ടുള്ള ഡോക്ടർ ശ്രീറാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിലും ചികിത്സ തേടിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. രക്തത്തിൽ മദ്യത്തിൻ്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിൾ പരിശോധനക്ക് രക്തമെടുക്കാൻ ഡോക്ടർമാർക്ക് വഴങ്ങാതെയും സമ്മതിക്കാതെയും മണിക്കൂറുകൾ തള്ളി നീക്കി. മദ്യത്തിൻ്റെ അംശം രക്തത്തിൽ ശാസ്ത്രീയമായും നിയമപരമായും നിർണ്ണയിക്കുന്നത് 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലി ഗ്രാമിൽ കൂടുതൽ മദ്യത്തിൻ്റെ സാന്നിദ്ധ്യമുണ്ടെന്ന് രക്ത പരിശോധയിൽ തെളിയുമ്പോഴാണ്. ഇത് ഒരാൾ മദ്യപിച്ച് മണിക്കൂറുകൾ താണ്ടിയുള്ള പരിശോധനയിൽ ലഭ്യമാകില്ല. ഇത് നല്ലവണ്ണം അറിയാവുന്നതിനാലാണ് വൈദ്യശാസ്ത്രം പഠിച്ച ഡോക്ടർ കൂടിയായ പ്രതി രക്ത പരിശോധനക്ക് വിധേയനാകാതെ മദ്യ തെളിവ് നശിപ്പിക്കാനായി ആദ്യം മുതൽക്കേ രക്ത പരിശോധനക്ക് ബുദ്ധിപൂർവ്വം വഴങ്ങാത്തത്.
സംഭവം നടന്ന് അഞ്ചു മിനിറ്റിനകം തൊട്ടടുത്തുള്ള മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശും പോലീസ് പാർട്ടിയും സംഭവ സ്ഥലത്ത് എത്തി. മദ്യപിച്ചതായി സംശയമുണ്ടെങ്കിൽ പ്രതിയെ ശ്വാസ പരിശോധനയും രക്ത പരിശോധനയും ചെയ്യിക്കേണ്ടത് പോലീസിൻ്റെ കടമയും കർത്തവ്യവുമാണ്. എന്നാൽ സംഭവം നടന്ന് പ്രതിയെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചിട്ടും പ്രതിയെയും കൂട്ടി ആശുപത്രിയിലെത്തി 15 മിനിറ്റിനകം ചെയ്യേണ്ട രക്ത പരിശോധന പ്രതിയുമായി ഒത്ത് കളിച്ച് 10 മണിക്കൂർ കഴിഞ്ഞ് ചെയ്തതിനാലാണ് രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനാവാത്തത്.
മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താൽ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ആഗസ്റ്റ് 5 ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 4 ന് രാവിലെ 9.45 ന് മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടറെ കൂട്ടി പോലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിൻ്റെ രക്തസാമ്പിൾ എടുത്തു. എന്നാൽ മണിക്കൂറുകൾ വൈകിയുള്ള രക്ത പരിശോധനയിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായില്ല. ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർ നൽകിയ ആക്സിഡൻ്റ് കം വൂണ്ട് സർട്ടിഫിക്കറ്റിൽ ശ്രീറാമിൻ്റെ ശ്വാസോച്ഛാസത്തിൽ മദ്യത്തിൻ്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 (ii) ( തൻ്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കൽ , കളവായ വിവരം നൽകൽ ) , മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയിൽ വാഹനമോടിക്കൽ) , 185 ( മദ്യപിച്ച് വാഹനമോടിക്കൽ ) , 188 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യൽ ) , പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ വകുപ്പ് 3 (1) (2) (പൊതു മുതൽ നശിപ്പിച്ച് സർക്കാർ ഖജനാവിന് നഷ്ടം വരുത്തൽ ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
ശ്രീറാം ഓടിച്ച വഫയുടെ ഫോക്സ് വാഗൺ കാർ കൃത്യ സമയം മണിക്കൂറിൽ 120 കി.മീ. വേഗത്തിലായിരുന്നുവെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. വെള്ളയമ്പലത്തിലെ കെ.എഫ്.സി. ക്ക് മുന്നിൽ നിന്നുള്ള സി.സി.റ്റി.വി. ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അമിത വേഗതയിലാണെന്ന് കണ്ടെത്തിയത്. എഫ്എസ്എൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൃത്യ വാഹനത്തിന് കൃത്യസമയം യാതൊരു വിധമായ യന്ത്ര തകരാറുമുണ്ടായിരുന്നില്ലെന്നും പെഡെൽ ബ്രേക്കും ഹാൻഡ്
ബ്രേക്കും ശരിയായ രീതിയിൽ പ്രവർത്തന ക്ഷമമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ സാക്ഷ്യപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ശ്രീറാമിൻ്റെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തം അപകടത്തിൽ മരിച്ച ബഷീറിൻ്റെതാണെന്ന് എഫ് എസ് എൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
അതേ സമയം നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശ്ശബ്ദം. അത് ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമന്റെ സുഹൃത്തായ രണ്ടാം പ്രതി വഫയോ പോലീസോ മുക്കിയതായി ആരോപണമുണ്ട്.
മ്യൂസിയം പോലീസ് പ്രതി ഭാഗം ചേർന്ന് പോലീസും പ്രതിയും ഒത്തുകളിച്ച കേസിൽ ആൻറി ക്ലൈമാക്സിലൂടെയാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ബ്യൂട്ടീഷ്യനും മോഡലുമായ സെക്സ് ബോംബ് വഫാ ഫിറോസിന്റെ കാർ ഇടിപ്പിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ 2019 ആഗസ്റ്റ് ആറിനാണ് ശ്രീറാമിന് കോടതി ജാമ്യമനുവദിച്ചത്. 35,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യം കോടതിയിൽ ബോണ്ടായി ഹാജരാക്കണം. കോടതിയുടെ അനുവാദമില്ലാതെ സംസ്ഥാനം വിടരുത്. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അരുത്. തെളിവുകൾ നശിപ്പിക്കരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥ. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ. അനീസയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഭാഗം ചേർന്ന് അർദ്ധരാത്രി 1 മണിക്ക് നടന്ന സംഭവത്തിന് പ്രതിയെ സ്പോട്ട് അറസ്റ്റ് ചെയ്തിട്ടും രക്ത സാമ്പിൾ എടുക്കാതെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ വിട്ടയച്ചും പിറ്റേന്ന് രാവിലെ 7 . 26 ന് ദുർബലമായ വകുപ്പിട്ട് പ്രതിയില്ലാത്ത എഫ് ഐ ആർ ഇട്ട മ്യൂസിയം പോലീസിന്റെ വീഴ്ചകളുമാണ് പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ കാരണമായത്.
ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് ചീഫ് സെയ്ഫുദീൻ തടസ്സവാദമുന്നയിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യഹർജിയെ എതിർത്ത് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത് കോടതി തള്ളി. കേസ് ഡയറിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ചതിൽ മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവാനല്ലാത്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.
കേരള മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 നിയമപരമായി നിലനിൽക്കണമെങ്കിൽ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടർ കുറിച്ചാൽ മാത്രം പോരെന്നും രക്ത പരിശോധന നടത്തി ഫലം ലഭ്യമാക്കേണ്ടതുണ്ടെന്ന് മേൽക്കോടതി വിധിന്യായങ്ങൾ ഉള്ളതായും ജാമ്യം അനുവദിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം പ്രതി 3 ദിവസമായി കസ്റ്റഡിയിലായിട്ടു പോലും പ്രതിയുടെ വിരലടയാളം പോലീസ് എടുത്തിട്ടില്ലെന്ന് പ്രതിഭാഗം അന്ന് വാദിച്ചു. 304 എ പ്രകാരം രജിസ്റ്റർ ചെയ്ത എഫ് ഐ ആർ മാധ്യമ സമ്മർദ്ദത്താൽ അഡീഷണൽ റിപ്പോർട്ട് ഹാജരാക്കി 304 ചേർത്തു. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് പ്രതിയെന്നും അനാവശ്യമായി എടുത്തകേസാണിതെന്നും പ്രതിഭാഗം വാദിച്ചു.
നിസ്സാര വകുപ്പിട്ടാണ് മ്യൂസിയം പോലീസ് സംഭവത്തിൽ എഫ് ഐആർ രജിസ്റ്റർ ചെയ്തത്. നരഹത്യക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ചുമത്തേണ്ടതിന് പകരം 304 എ ആണ് എഫ് ഐ ആറിൽ ചുമത്തിയിരിക്കുന്നത്. 304 സെഷൻസ് കോടതിയിൽ വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണ്. 304 എ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ ചെയ്യേണ്ട കേസുമാണ്. ഇത് പ്രതിയെ കേസിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാൻ വേണ്ടിയാണ്. മുമ്പ് പാറ്റൂരിൽ വച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ ചീഫ് കെമിക്കൽ ലാബിലെ ഉദ്യോഗസ്ഥ ദമ്പതികളെ ഫുട്പാത്തിലൂടെ നടക്കവേ ടാങ്കർ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്കെതിരെ ചുമത്തിയത് 304 ആണ് .നരഹത്യകുറ്റത്തിന് ചാർജ് ചെയ്ത ആ കേസിന്റെ വിചാരണയിൽ സെഷൻസ് കോടതി ഡ്രൈവർക്ക് ഏഴേ മുക്കാൽ വർഷത്തെ കഠിന തടവും 50,200 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
ഐ എ എസ് ലോബിയുടെ സ്വാധീനത്താലാണ് മ്യൂസിയം പോലീസ് എഫ് ഐആറിൽ വെള്ളം ചേർത്തത്.
https://www.facebook.com/Malayalivartha