കുഴപ്പമായെന്നാ തോന്നണെ... സ്വര്‍ണക്കടത്തില്‍ ദുബായില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായി ഒരറബിയുടെ പേര് പൊങ്ങി വന്നെങ്കിലും അതിന് അല്‍പ്പായുസ് മാത്രം; തെറ്റിദ്ധരിപ്പിക്കാനുള്ള സാങ്കല്‍പിക പേരായി ദാവൂദ് അല്‍ അറബി മാറുമ്പോള്‍ കളം നിറഞ്ഞ് മലയാളി വ്യവസായി

കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നും കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നും ദുബായ് കണ്ടവന് സ്വപ്നം വേണ്ടെന്നുമാണ് നാട്ടുനടപ്പ്. അതുപോലെ സ്വപ്ന ഭൂമിയായ ദുബായെ ചുറ്റിപ്പറ്റിയാണ് സ്വര്‍ണക്കടത്ത് കേസിലെ ചര്‍ച്ച പുരോഗമിക്കുന്നത്. അതിലേറ്റവും പ്രധാനമായിരുന്നു സ്വര്‍ണക്കടത്തില്‍ യുഎഇ പൗരനായ ഒരറബിയുടെ പേര് കഴിഞ്ഞ ദിവസം പൊങ്ങിവന്നത്. ദാവൂദ് അല്‍ അറബി എന്ന വിളിപ്പേരുള്ള അറബിയെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് വന്ന വാര്‍ത്തകളില്‍ ഇദ്ദേഹം അറബിയല്ലെന്നും മലയാളിയായ വ്യവസായിയാണെന്നും വാര്‍ത്ത വന്നു. മലയാളികളല്ലേ ആള് മലയാളി വ്യവസായി എന്ന പേര് കേട്ടതോടെ കൊല്ലം മുതല്‍ മലയാളി വ്യവസായിയായ കാട്ടറബിയെ തപ്പിത്തുടങ്ങി. പൊടിപ്പും തൊങ്ങലും വച്ച് കഥകളും വരവായി. അതേസമയം ദാവൂദ് അല്‍ അറബി യഥാര്‍ഥ പേരല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മലയാളിയാകാനുള്ള സാധ്യതയും തള്ളുന്നില്ല.
ഏതായാലും ദാവൂദ് അല്‍ അറബിയുടെ കഥ തുടങ്ങുന്നത് സ്വര്‍ണക്കടത്തില്‍ നിന്നും തന്നെയാണ്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്താനുള്ള ശ്രമം 2 തവണ ദുബായ് കസ്റ്റംസ് തടഞ്ഞിരുന്നു. 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണു സ്വര്‍ണം കണ്ടെത്തിയ പാഴ്‌സല്‍ കടത്തിവിടാതെ തിരിച്ചയച്ചത്.
2019 ജൂലൈയിലാണു ഈ പരീക്ഷണം തുടങ്ങിയത്. 5 തവണ വിജയകരമായി കടത്തിയ ശേഷം, സ്വപ്നയുടെ നിര്‍ദേശ പ്രകാരം കടത്തുന്ന സ്വര്‍ണത്തിന്റെ തൂക്കം കൂട്ടിയപ്പോഴാണ് ദുബായ് കസ്റ്റംസിനു സംശയം തോന്നി പരിശോധിച്ചത്.
നയതന്ത്ര പാഴ്‌സലില്‍ 10 കിലോഗ്രാമിലധികം സ്വര്‍ണം കടത്താന്‍ നടത്തിയ ശ്രമം അന്നു തന്നെ ദുബായ് കസ്റ്റംസ് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പിന്നീടു ചെറിയ ഇടവേളയ്ക്കു ശേഷം കള്ളക്കടത്തിന്റെ ചുമതല ദാവൂദ് അല്‍ അറബി ഏറ്റെടുത്തതോടെ 15 തവണ കൂടി പിടിക്കപ്പെടാതെ കൊണ്ടുവന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ റബിന്‍സിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ക്ലിയര്‍ ചെയ്യുന്ന ഓരോ പാഴ്‌സലിലും 10 കിലോ സ്വര്‍ണം വീതം കൊണ്ടുവരാനാണ് സ്വപ്ന നിര്‍ബന്ധിച്ചിരുന്നത്. എന്നാല്‍ കെ.ടി. റമീസിന്റെ നിര്‍ദേശ പ്രകാരം ദാവൂദ് അല്‍ അറബി ഓരോ തവണയും കയറ്റിവിട്ടത് 20 കിലോയിലധികം സ്വര്‍ണമാണ്. കൂടുതല്‍ കമ്മിഷന്‍ നല്‍കാതിരിക്കാനായി സ്വപ്ന, സരിത് എന്നിവരില്‍ നിന്ന് റമീസ് ഇക്കാര്യം മറച്ചുവച്ചതായി സന്ദീപ് നായര്‍ മൊഴി നല്‍കിയിട്ടുണ്ട്.
2020 ജൂലൈ ഒന്നിനു ക്ലിയര്‍ ചെയ്യേണ്ടിരുന്ന പാഴ്‌സലില്‍ 18 കിലോ സ്വര്‍ണമുണ്ടെന്നാണു റമീസ് അറിയിച്ചിരുന്നത്. കസ്റ്റംസ് പരിശോധിച്ചപ്പോഴാണു 30 കിലോഗ്രാമുണ്ടായിരുന്ന കാര്യം സ്വപ്നയും സന്ദീപും അറിയുന്നത്. ഇതോടെയാണു കേസില്‍ റമീസിന്റെ പങ്കാളിത്തം വെളിപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്.
സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍ തിരുവനന്തപുരത്തു തടഞ്ഞുവച്ച ഘട്ടത്തില്‍ അതു തുറന്നു പരിശോധിക്കാതെ ദുബായിലേക്കു തിരിച്ചയക്കാന്‍ ഉന്നത സ്വാധീനമുള്ള മലയാളി ഇടപെട്ടിട്ടുണ്ടെന്ന് കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് സ്വപ്നയെ അറിയിച്ചിരുന്നു. ഇത്തരം ഇടപാടുകളില്‍ അദ്ദേഹം വിദഗ്ധനാണെന്നും ധൈര്യമായിരിക്കാനും അറ്റാഷെ സ്വപ്നയോടു പറഞ്ഞു. ദാവൂദ് അല്‍ അറബിയും അറ്റാഷെ പരാമര്‍ശിച്ച മലയാളിയും ഒരാളാണോയെന്ന സംശയം ബലപ്പെടുന്നുണ്ട്.
അതേസമയം സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പത്താം പ്രതി റബിന്‍സ് കെ. ഹമീദ് മുഖം തിരിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നയതന്ത്ര പാഴ്‌സലില്‍ 21 തവണ കേരളത്തിലേക്കു കടത്തിയ സ്വര്‍ണം ദുബായില്‍ ശേഖരിച്ചതു റബിന്‍സാണെന്നും ബോധിപ്പിച്ചു. കേരളത്തില്‍ നിന്നു പണം ഹവാലയായി ദുബായില്‍ എത്തിച്ചതും അതുപയോഗിച്ചു വാങ്ങിയ സ്വര്‍ണം രൂപമാറ്റം വരുത്തി നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചതും റബിന്‍സിന്റെ നേതൃത്വത്തിലാണ്. റാബിന്‍സ് എത്തിയതോടെ കാട്ടറബിയെ ഉടന്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha




















