എഴുപത്താറായിരം രൂപയുടെ റേഷനരി കടത്ത്:100 പേജുള്ള ഹോളോഗ്രാം പതിച്ച റിലീസ് ഓര്‍ഡര്‍ ബുക്ക് മോഷ്ടിച്ച് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കി് കള്ളക്കടത്ത്, വിചാരണ കൂടാതെ വിട്ടയക്കണമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍, നവംബര്‍ 3 ന് സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ കോടതി ഉത്തരവ്

എഴുപത്താറായിരം രൂപയുടെ റേഷനരി കടത്ത്:100 പേജുള്ള ഹോളോഗ്രാം പതിച്ച റിലീസ് ഓര്‍ഡര്‍ ബുക്ക് മോഷ്ടിച്ച് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കി് കള്ളക്കടത്ത്, വിചാരണ കൂടാതെ വിട്ടയക്കണമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍, നവംബര്‍ 3 ന് സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ കോടതി ഉത്തരവ് .
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ റേഷന്‍ വ്യാപാരികളുമായി കൂട്ടു ചേര്‍ന്ന് തലസ്ഥാനത്തെ വള്ളക്കടവ് ഫുഡ് കോര്‍പ്പറേഷന്‍ മെയിന്‍ ഡിപ്പോയില്‍ നിന്ന് എഴുപത്താറായിരം രൂപയുടെ റേഷന്‍ ഉല്‍പന്നങ്ങള്‍ കള്ളക്കടത്ത് നടത്തിയ കേസില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളിലൊരാളായ സിവില്‍ സപ്ലൈസ് ഡിപ്പോ മാനേജര്‍ ബാബു തന്നെ വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് മജിസ്‌ട്രേട്ട് എ.അനീസയുടെ ഉത്തരവ്.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരായ ബാബു , ശ്രീകുമാര്‍ , സുരേന്ദ്രന്‍ , പി.എസ്. ബാബു , ക്ലാര്‍ക്ക് ലത്തീഫ് എന്നിവരാണ് റേഷന്‍ ഉല്‍പ്പന്ന കടത്തു കേസിലെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍. അഞ്ചാം പ്രതി ലത്തീഫിനെ ക്രൈംബ്രാഞ്ച് കോടതിയുത്തരവ് പ്രകാരം നടത്തിയ തുടരന്വേഷണത്തില്‍ കൂടുതലായി പ്രതി ചേര്‍ത്തതാണ്. മൂന്നും നാലും പ്രതികള്‍ വിചാരണക്കിടെ മരണപ്പെട്ടു.
2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിവില്‍ സപ്ലൈസ് ഓഫീസില്‍ നിന്ന് 100 പേജുകളുള്ള ഹോളോഗ്രാം പതിച്ച അസ്സല്‍ റിലീസിംഗ് ഓര്‍ഡര്‍ ബുക്ക് സ്ഥലം മാറിപ്പോയ ക്ലാര്‍ക്ക് ലത്തീഫ് മോഷണം ചെയ്‌തെടുത്തു കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ റേഷന്‍ വ്യാപാരികളുമായി കൂട്ടു ചേര്‍ന്ന് ഹോളോഗ്രാം പതിച്ച റിലീസിംഗ് ഓര്‍ഡര്‍ നല്‍കി റേഷന്‍ വ്യാപാരികള്‍ക്കുള്ള ക്വാട്ടയുടെ മറവില്‍ വള്ളക്കടവ് മെയിന്‍ ഡിപ്പോയില്‍ നിന്ന് ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
പ്രതികള്‍ നടത്തിയ വിശ്വാസ ലംഘന കള്ളക്കടത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് 75, 870. 05 രൂപയുടെ അന്യായ നഷ്ടം സംഭവിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. മോഷ്ടിച്ച 100 പേജുള്ള ഹോളോഗ്രാം റിലീസിംഗ് ഓര്‍ഡര്‍ ബുക്ക് വീണ്ടെടുക്കാതെയാണ് ക്രൈംബ്രാഞ്ച് ആദ്യ നാല് പ്രതികള്‍ക്കെതിരെ 2001 നവംബര്‍ 19 ന് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസ് വിചാരണ ആരംഭിച്ച് 3 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. എന്നാല്‍ മെയിന്‍ ഡിപ്പോയില്‍ വ്യാജമായി ഹാജരാക്കിയ റിലീസിംഗ് ഓര്‍ഡറിലെ കൈയ്യക്ഷരം ക്ലാര്‍ക്ക് ലത്തീഫിന്റെ കൈയ്യക്ഷരവുമായി സാമ്യതയുണ്ടെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞതാണ് തൊണ്ടിയില്ലാ തെളിവില്ലാ കേസായി തള്ളിപ്പോകുമായിരുന്ന കേസില്‍ വഴിത്തിരിവായത്.
എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയില്‍ കുമാര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജിയാണ് കേസിന് തുമ്പുണ്ടാക്കിയത്. ഹര്‍ജിയില്‍ കോടതി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരം തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടരന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് ലത്തീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 381 (യജമാനന്റെ കൈവശത്തിലുള്ള വസ്തു ക്ലാര്‍ക്ക് മോഷണം നടത്തല്‍) , 468 (ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം) , 471 (വ്യാജ നിര്‍മ്മിത രേഖ അസ്സല്‍ പോലെ ഉപയോഗിച്ച് അധികാര സ്ഥാനങ്ങളില്‍ ഹാജരാക്കല്‍) , 409 (പൊതുസേവകന്‍ ചെയ്യുന്ന ട്രസ്റ്റ് ലംഘനം) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളായും സഹായികളായും നിന്ന് കൂട്ടായ്മയോടെ പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്. ഇതിനിടെയാണ് വിടുതല്‍ ഹര്‍ജിയുമായി ഒന്നാം പ്രതി രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha




















