കിളി പോയ വഴി... 92.5 മണിക്കൂറുകള്‍ തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടും പയറുമണിയായി നിന്ന ശിവശങ്കറിനെ പൂട്ടാന്‍ വേണ്ടിവന്നത് തൊണ്ണൂറ്റി നാലാമത്തെ ചോദ്യം; കസ്റ്റംസ് ട്രിപ്പിള്‍ ലോക്കിട്ടപ്പോള്‍ ഇഡി കത്രിക പൂട്ടിട്ട് പൂട്ടി; ബോധംകെടലിനും അറസ്റ്റിനും കാരണമിങ്ങനെ

മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനെ കേന്ദ്ര ഏജന്‍സികള്‍ ഇത്രമേല്‍ ചോദ്യം ചെയ്തിട്ടുണ്ടാവില്ല. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ 92.5 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഈ മാരത്തോണ്‍ ചോദ്യം ചെയ്യലില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന അഭ്യൂഹം ഉണ്ടായി. പിന്നീട് ബോധക്കേടും ഭാര്യയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ആയര്‍വേദം ആശുപത്രിയും ഒക്കെയായി. അവസാനം ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആ തൊണ്ണൂറ്റി നാലാമത്തെ ചോദ്യം ഇല്ലായിരുന്നെങ്കില്‍ ശിവശങ്കര്‍ ഊരിയേനെ എന്നാണ് പറയുന്നത്. സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിനെ കുരുക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ 94-ാം നമ്പര്‍ ചോദ്യത്തിനു നല്‍കിയ അവ്യക്തമായ ഉത്തരമാണ്. സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കര്‍ തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോടു നിര്‍ദേശിച്ചിട്ടില്ല എന്നാണു താങ്കള്‍ മുമ്പ് പറഞ്ഞത്. ലോക്കറില്‍ വയ്ക്കാന്‍ സ്വപ്ന എത്ര തുകയാണു വേണുഗോപാലിനു കൈമാറിയതെന്ന് അറിയില്ലെന്നും പറഞ്ഞു. ലോക്കര്‍ ഇടപാടുകള്‍ ഓരോന്നും വേണുഗോപാല്‍ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാല്‍, വേണുഗോപാല്‍ നല്‍കിയ മൊഴികളും നിങ്ങള്‍ തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും താങ്കളുടെ മൊഴികള്‍ വാസ്തവവിരുദ്ധമാണെന്നു തെളിയിക്കുന്നു. എന്നാണ് ഇഡി ചോദിച്ചത്.
എന്നാല്‍ ശിവശങ്കറാകട്ടെ മുന്‍ ഉത്തരങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞു. ഒരു തുക രേഖപ്പെടുത്തിയ വാട്‌സാപ് സന്ദേശം നിങ്ങളെന്നെ കാണിച്ചു. അതായിരിക്കാം കൈമാറിയ തുക. മുന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയപ്പോള്‍ പരിശോധിക്കാനായി വാട്‌സാപ് സന്ദേശങ്ങള്‍ എന്റെ ഫോണിലുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന വാദം പൂര്‍ണമായി ന്യായീകരിക്കാന്‍ കഴിയില്ല. ലോക്കര്‍ ഇടപാടുകള്‍ വേണുഗോപാല്‍ എന്നെ അറിയിച്ചതിന്റെ സൂചനയല്ല വാട്‌സാപ് സന്ദേശങ്ങള്‍. കറങ്ങിത്തിരിഞ്ഞുള്ള ഈ ചോദ്യത്തിന്റെ ഉത്തരം തനിക്ക് അതറിയാമായിരുന്നു എന്ന് തന്നെയാണ്. അതാണ് ശിവശങ്കറിനെതിരായ ശക്തമായ തെളിവായി മാറിയത്.
ജൂലൈ 5നു കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയായതോടെയാണു കസ്റ്റംസ് ശിവശങ്കറിലേക്കെത്തിയത്. ജൂലൈ 14നും 15നും നടന്ന ആദ്യവട്ട ചോദ്യംചെയ്യലില്‍ സ്വപ്നയുമായുള്ള അടുപ്പം മറച്ചു വയ്ക്കാതെ ശിവശങ്കര്‍ ചോദ്യങ്ങളെ നേരിട്ടു. സ്വര്‍ണക്കടത്തു കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ഈ മാസം 9ന് ശിവശങ്കറിന്റെ ഫയല്‍ വീണ്ടും കസ്റ്റംസ് തുറന്നു. നിര്‍ണായകമായൊരു വിവരം ഇഡിയുടെ കുറ്റപത്രത്തിലുണ്ടായിരുന്നു. സ്വര്‍ണക്കടത്തിനു മുന്‍പു തന്നെ സ്വപ്നയുടെ പണമിടപാടു സംബന്ധിച്ച് ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മില്‍ പലതവണ വാട്‌സാപ് ചാറ്റ് നടന്നതായി കണ്ടെത്തി.
സ്വര്‍ണക്കടത്തിനു മുന്‍പു നടന്ന വാട്‌സാപ് ചാറ്റ് കസ്റ്റംസ് പരിഗണിക്കേണ്ടതില്ല. പക്ഷേ, ശിവശങ്കര്‍ കാര്യങ്ങള്‍ മറച്ചു വയ്ക്കുന്നുവെന്ന് അവര്‍ക്കു വ്യക്തമായി. അതോടെ പണമിടപാടുകളെ പറ്റിയുള്ള അന്വേഷണത്തിലായി കസ്റ്റംസ്.
9ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിപ്പിച്ചത് ഈന്തപ്പഴം ഇറക്കുമതി, മതഗ്രന്ഥ വിതരണ കേസുകളിലാണ്. പക്ഷേ, ഉച്ച കഴിഞ്ഞപ്പോഴേക്കും ചോദ്യങ്ങള്‍ സ്വര്‍ണക്കടത്തിലെത്തി. 11 മണിക്കൂറിനു ശേഷം ശിവശങ്കറിനെ വിട്ടയച്ചു. പിറ്റേന്നും വരാനുള്ള നോട്ടിസ് നല്‍കിയാണു വിട്ടയച്ചതെന്നു മാത്രം.
10ന് ട്രിപ്പിള്‍ ലോക്കുമായാണു കസ്റ്റംസ് ശിവശങ്കറിനെ വരവേറ്റത്. കമ്മിഷണറേറ്റില്‍ ശിവശങ്കറിനെ ചോദ്യം ചെയ്ത അതേ സമയത്ത്, സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ജയിലിലും ചോദ്യം ചെയ്തു. വീണ്ടും 11 മണിക്കൂര്‍ ചോദ്യം ചെയ്യല്‍.
വിദേശയാത്രകള്‍ സംബന്ധിച്ച് തെളിവുകള്‍ 13ന് ഹാജരാക്കാമെന്ന ഉറപ്പില്‍ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചു. പക്ഷേ, 13ന് ശിവശങ്കര്‍ സമയം നീട്ടിച്ചോദിച്ചു. 16ന് വൈകിട്ട് 6നു തിരുവനന്തപുരത്തു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ശിവശങ്കറിനും കസ്റ്റംസ് നോട്ടിസ് നല്‍കി. വെറും അര മണിക്കൂര്‍ മുന്‍പു മാത്രം. ശിവശങ്കറിനെ വീട്ടില്‍നിന്നു കാറില്‍ കയറ്റി, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഓഫിസിലേക്കു യാത്ര തുടങ്ങി. പിന്നെയാണ് ദേഹാസ്വാസ്ഥ്യം പിടിപെട്ട് ആശുപത്രിയിലായത്. അവസാനം ആശുപത്രിയില്‍ നിന്നും പൊക്കാനും ആ തൊണ്ണൂറ്റി നാലാമത്തെ ചോദ്യം തന്നെ വേണ്ടിവന്നു.
https://www.facebook.com/Malayalivartha





















