ഒരുപിടിയും കിട്ടുന്നില്ല... എം ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായതോടെ ചങ്കിടിക്കുന്നത് സിപിഎം നേതാക്കള്‍ക്ക്; രണ്ട് മന്ത്രിമാരെയും രണ്ട് പ്രമുമരെയും ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുമോ?

എം ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായതോടെ ചങ്കിടിക്കുന്നത് സിപിഎം നേതാക്കള്‍ക്ക്. നടന്നത് എന്താണെന്ന് പറഞ്ഞാല്‍ ശിവശങ്കറിന് ഇനിയും രക്ഷപ്പെടാന്‍ പഴുതുണ്ട്. പക്ഷേ അദ്ദേഹം അതു പറയില്ല.
രണ്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുമരെയും ചോദ്യം ചെയ്യാനുള്ള നീക്കവും സി പി എമ്മിനെ പ്രതിസന്ധിയിലാക്കും. സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ചങ്കിടിക്കുന്നത് കേരളത്തിലെ സി പി എം നേതാക്കള്‍ക്ക് മാത്രമല്ല. ഡല്‍ഹിയിലെ സിപിഎം നേതാക്കള്‍ക്കും
ചങ്കിടിക്കുകയാണ്. കേരളത്തില്‍ നടക്കുന്ന കോടി കണക്കിന് രൂപയുടെ ഐ.ടി കച്ചവടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശിവശങ്കറാണ്. സ്വദേശത്തും വിദേശത്തുമുള്ള കോടാനു കോടികള്‍ പാളയത്തെ എ. കെ. ജി സെന്ററില്‍ മാത്രമല്ല ചെല്ലുന്നത്. അത് ഡല്‍ഹിയിലെ എ കെ ജി ഭവനിലും ചെല്ലുന്നുണ്ട്.
ലാവ്‌ലിന്‍ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. ലാവ്‌ലിന്‍ കേസില്‍ രാജ്യം മുഴുവന്‍ പിണറായി വിജയനെതീരെ തിരിഞ്ഞപ്പോള്‍ ചുരുക്കം ചില ദേശീയ മാധ്യമങ്ങളാണ് ഡല്‍ഹി നേതൃത്വത്തിന്റെ ഇടപെടല്‍ എടുത്തു പറഞ്ഞത്.അന്ന് ചുരുങ്ങിയത് മൂന്നുസംസ്ഥാനങ്ങളിലെങ്കിലും സി പി എമ്മിന് അധികാരമുണ്ടായിരുന്നു. ഇന്ന് അതെല്ലാം പഴങ്കഥയായി. മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലുണ്ടായിരുന്ന കാലത്താണ് ലാവ്‌ലിനില്‍ കോടികള്‍ അഴിമതി പണമായി മറിഞ്ഞത്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ചില ബന്ധുക്കളിലേക്ക് വരെ ലാവ്‌ലിന്‍ മുന ചെന്നു നിന്നു.
ഇന്ന് സി പി എമ്മിന്റെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. അവര്‍ക്ക് കേരളത്തില്‍ മാത്രമാണ് ഭരണ സംവിധാനമുള്ളത്. അതായത് സി പി എം എന്ന അഖിലേന്ത്യ പാര്‍ട്ടിയുടെ അഖിലേന്ത്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം കേരളത്തില്‍ നിന്നാണ് നടത്തേണ്ടത്. അതായത് അഴിമതി പണവും കോഴ പണവും വരേണ്ടത് കേരളം എന്ന ഒരേ ഒരു സംസ്ഥാനത്ത് നിന്നു മാത്രമാണ്. ശിവശങ്കര്‍ നിന്ന് കരിന്തിരി കത്തുമ്പോള്‍ അദ്ദേഹം സിപിഎം നടത്തിയ കുരുതിയുടെ ബാക്കി പത്രമാണെന്ന് നാട്ടുകാര്‍ പറയുന്നത്.
പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന ശിവശങ്കര്‍ ഇന്നും അടിയുറച്ച കമ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തെ നിരന്തര കൂടിയാലോചനകള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സി പി എം ദേശീയ നേതൃത്വം തീരുമാനിച്ചത്. എല്ലാവരും കരുതുന്നതു പോലെ അദ്ദേഹത്തെ നിയമിച്ചത് പിണറായി വിജയനല്ല. സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരമില്ലാതെ സെക്രട്ടറിയെ നിയമിക്കാന്‍ കഴിയില്ല. കാരണം ദേശീയ നേതാക്കള്‍ക്ക് വരെ വിളിക്കേണ്ടി വരുന്നത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയെയാണ്.
ശിവശങ്കരന്‍ സി പി എമ്മിന്റെ വിശ്വസ്തനായത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. രണ്ടായിരത്തിലാണ് അദ്ദേഹം ഐ എ എസിലെത്തിയത്. അക്കാലത്ത് അഞ്ചു പേര്‍ക്കാണ് കണ്‍ഫേര്‍ഡ് ഐ എ എസ് കൊടുക്കുവാന്‍ കഴിയുമായിരുന്നത്. ഇതിനായി പതിനഞ്ച് പേരുടെ പട്ടികയായിരുന്നു യുപിഎസ് സിയിലേക്ക് സംസ്ഥാനം സമര്‍പ്പിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലെ പതിനേഴാമനായിരുന്നു ശിവശങ്കര്‍. തുടര്ന്ന് പട്ടികയില്‍ മുന്പിലുണ്ടായിരുന്ന നടേശന്‍ എന്ന ഡെപ്യൂട്ടി കളക്ടറെ അനാവശ്യമായി സസ്‌പെന്‍ഡ് ചെയ്ത ശേഷം കേന്ദ്രത്തിന് സമര്‍പ്പിക്കുവാനുള്ള പട്ടികയില്‍ ശിവശങ്കറിന്റെ പേര് തിരുകി കയറ്റുകയായിരുന്നു. അന്ന് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇ.കെ നായനാര്‍ ശിവശങ്കരനെ ഐ. എ. എസില്‍ കയറ്റി വിട്ടത്. 2001 ല്‍ അധികാരത്തിലെത്തിയ എ. കെ. ആന്റണി സര്‍ക്കാരും ശിവശങ്കറെ സഹായിച്ചു. സെക്രട്ടേറിയറ്റിലെ സി പി എം അനുകൂല സംഘടനയാണ് ശിവശങ്കറിന്റെ ഫയലുകള്‍ തട്ടുകേട് കൂടാതെ നീക്കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത് സി പി എം ഒരിക്കലും പ്രതീക്ഷിച്ചതല്ല. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിക്കുമെന്ന് തന്നെയാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. ഇതിന് വേണ്ടിയുള്ള കരുക്കള്‍ അഡ്വക്കേറ്റ് ജനറല്‍ വഴി സര്‍ക്കാര്‍ നീക്കിയിരുന്നു. എന്നാല്‍ അതെല്ലാം പാളി.
കൊച്ചിയിലേക്ക് വരുന്ന വഴി ചേര്‍ത്തലയില്‍ നിന്ന് വണ്ടിമാറ്റിയാണ് ശിവശങ്കറിനെ കൊണ്ടുവന്നത്. ചേര്‍ത്തലയിലെ ഹോട്ടലില്‍ അല്‍പ നേരം വിശ്രമിച്ചതിനു ശേഷമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. സ്വര്‍ണ്ണക്കടത്ത് അന്വേഷിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ത്തലയില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥരോടൊപ്പം കൊച്ചിയിലെത്തി.
ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. . ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ടെങ്കിലും ശിവശങ്കറിന് അതിനുള്ള ബാല്യമില്ല എന്നതാണ്‌സത്യം. എന്‍ഫോഴ്‌സ്‌മെന്റ് കേസിലാണ് ശിവശങ്കര്‍ ആദ്യം മുന്‍കൂര്‍ ജാമ്യാപക്ഷ നല്‍കിയത്. കസ്റ്റംസ് സംഘം ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 16ന് ചോദ്യം ചെയ്യാനായി വൈകുന്നേരം വീട്ടിലെത്തി നോട്ടീസ് നല്‍കി ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ വഴിമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പരാതിപ്പെടുകയും കസ്റ്റംസ് സംഘം തന്നെ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍, അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നമില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് അദ്ദേഹത്തെ മാറ്റി. അവിടെ ഓര്‍ത്തോ വിഭാഗം ഐ.സി.യുവിലാക്കി. അതിനിടെയാണ് കസ്റ്റംസ് കേസിലും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 28 വരെ അറസ്റ്റ് പാടില്ല എന്ന കോടതി ഉത്തരവ് കസ്റ്റംസ് കേസിലും വന്നത്. തുടര്‍ന്ന് ശിവശങ്കര്‍ ഡിസ്ചാര്‍ജാവുകയും വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിറ്റാവുകയുമായിരുന്നു.
സി പി എമ്മിനെ സംബന്ധിച്ചടത്തോളം കറുത്ത ബുധനാഴ്ചയാണ് കടന്നു പോയത്. അനന്തതയിലേക്ക് നോക്കികണ്ണുംനട്ടിരിക്കുകയാണ് പാളയത്തെ എ കെ ജി സെന്ററും ഡല്‍ഹിയിലെ എ കെ ജി ഭവനും.
https://www.facebook.com/Malayalivartha





















