അറസ്റ്റായപ്പോൾ ഭയം മന്ത്രിമാർ നെട്ടോട്ടത്തിൽ... ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ! കൂടുതൽ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വാങ്ങും...

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് രാവിലെ പത്ത് മണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വാങ്ങും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. എൻഫോഴ്‌സ്മെന്റ്, കസ്റ്റംസ് കേസുകളിൽ ശിവശങ്കർ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷകൾ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് വഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിലെത്തി, ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തിരുന്നു.
കൊച്ചിയിലെത്തിച്ച് ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രാത്രി 10.10- ഓടെയാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകൾ ശിവശങ്കർ നിയന്ത്രിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതു സംബന്ധിച്ച് ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് നൽകിയ മൊഴികൾ അറസ്റ്റിൽ നിർണായകമായി.ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും, രാജിവച്ച് ഒഴിയണമെന്നും കോൺഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടു.
ആയുർവേദ ചികിത്സയിലായിരുന്ന എം.ശിവശങ്കറിനെ വഞ്ചിയൂരിലെ ത്രിവേണി ആശുപത്രിയിൽ നിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി, പതിനഞ്ചു മിനിറ്റിലായിരുന്നു.കള്ളപ്പണ കേസിൽ ഇ.ഡിയുടെയും ഡോളർ കടത്തിൽ കസ്റ്റംസിന്റെയും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയത് 10.22 ന്. കസ്റ്റഡിയും അറസ്റ്റുമായി മുന്നോട്ടു പോകാൻ അന്വേഷണ ഏജൻസിക്കു തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെ എൻഫോഴ്സ്മെന്റിന്റെ ഹുണ്ടായ് വെർണ കാർ ആശുപത്രിയിലെത്തി.
വെള്ള കാറിൽ ഡ്രൈവർ മാത്രം. രാവിലെ പത്തിനു തന്നെ രണ്ട് ഇ.ഡി ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ ആശുപത്രിയിലെത്തിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ വിവരമെത്തിയതോടെ ഉദ്യോഗസ്ഥർ ആശുപത്രി എം.ഡി ഡോ.സി.സുരേഷ് കുമാറിന്റെ മുറിയിലേക്ക്.ശിവശങ്കറിന്റെ പേരെഴുതിയ സമൻസ് നീട്ടിയപ്പോൾ, ആറാം നിലയിലെ മുറിയിലുള്ള ശിവശങ്കറിന് നേരിട്ട് നൽകാൻ ഡോ. സുരേഷിന്റെ നിർദ്ദേശം. ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ മുറിയിലെത്തി സമൻസ് കൈമാറി. മുറിയിലുണ്ടായിരുന്നത് ശിവശങ്കറിന്റെ രണ്ട് സഹോദരന്മാർ. കസ്റ്റഡിയിലെടുക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിയിച്ചു. സമയം 10.38.നടുവേദന സുഖപ്പെട്ടിട്ടില്ലെന്നും ഞവരക്കിഴിയും യോഗവസ്തിയും ആരംഭിച്ചിട്ടേയുള്ളൂവെന്നും എട്ടു ദിവസത്തെ ചികിത്സ ബാക്കിയുണ്ടെന്നും ശിവശങ്കറിനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞെങ്കിലും, ഒപ്പം വരാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
എതിർപ്പു പറയാതെ മുറിവിട്ട് ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പം ശിവശങ്കർ ലിഫ്‌റ്റിലേക്ക്. 10 50ന് അദ്ദേഹത്തെ ആശുപത്രിക്കു പുറത്തെത്തിച്ച് കാറിൽ കൊച്ചിയിലേക്ക്. എന്തെങ്കിലും പറയാനുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി മൗനം.നേരത്തേ, കസ്റ്റംസ് ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ ഉയർന്ന രക്തസമ്മർദ്ദവും നെഞ്ചുവേദനയും കാരണം ശിവശങ്കറിനെ കരമന പി.ആർ.എസ് ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. നടുവേദന മാത്രമുള്ള ശിവശങ്കറിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത് അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയർന്നു. ഹൈക്കോടതി അറസ്റ്റ് തടഞ്ഞ 19 നു തന്നെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശിവശങ്കർ അന്നു മുതൽ ആയുർവേദ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha





















