കേരള സര്‍ക്കാരിന്റെ കിരണ്‍ ആരോഗ്യ സര്‍വേയിലെ വിവരങ്ങള്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിക്ക് കൈമാറുന്നതിന്റെ വിശദാംശങ്ങള്‍ പുറത്ത്

കേരള സര്‍ക്കാരിന്റെ കിരണ്‍ ആരോഗ്യ സര്‍വേയിലെ (കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റസിഡന്റ്‌സ് - ആരോഗ്യം നെറ്റ്വര്‍ക്) വിവരങ്ങള്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു (പിഎച്ച്ആര്‍ഐ) കൈമാറുന്നതിന്റെ വിശദാംശങ്ങള്‍ ഒരു ഇംഗ്ലിഷ് ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടു. വിവര കൈമാറ്റത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ ഇ മെയില്‍ സന്ദേശങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
സര്‍വേ ആരംഭിച്ചപ്പോള്‍ത്തന്നെ ഡേറ്റാ ചോര്‍ച്ചയെക്കുറിച്ച് വിവാദം ഉണ്ടായെങ്കിലും അടിസ്ഥാനമില്ലെന്നു സര്‍ക്കാര്‍ പറഞ്ഞു. ഇതിനിടെ വിവര വിശകലനത്തിനു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. എന്നിട്ടും ഇതു തുടര്‍ന്നു. ഒരു വര്‍ഷം മുന്‍പാണ് കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റസിഡന്റ്‌സ് - ആരോഗ്യം നെറ്റ്വര്‍ക് സര്‍വ്വേ ആരംഭിച്ചത്.
സര്‍വേയുടെ ലക്ഷ്യങ്ങളെക്കുറിച്ചു സൂചന ലഭിക്കുന്നത്, ആരോഗ്യവകുപ്പ് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും കോവിഡ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനുമായ രാജീവ് സദാനന്ദന്‍, പിഎച്ച്ആര്‍ഐയുടെ തലവനും മലയാളിയുമായ ഡോ. സലീം യൂസഫ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ പ്രഫസറും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ സെക്രട്ടറിയുമായ കെ.വിജയകുമാര്‍, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ കെ.ആര്‍.തങ്കപ്പന്‍ എന്നിവരുടെ ഇ-മെയിലുകളിലൂടെയാണ്. സര്‍വേക്ക് പുതിയ പേരു വേണമെന്നും മന്ത്രി കെ.കെ.ശൈലജയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇതിന്റെ ഭാഗമാക്കണമെന്നും ഇ മെയില്‍ സന്ദേശങ്ങളിലുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, എല്‍ഡിഎഫ് അഴിമതി ആരോപണമുന്നയിച്ച് നിര്‍ത്തിവയ്പിച്ച സര്‍വേ പിന്നീട് സ്വന്തം സര്‍ക്കാര്‍ വന്നതോടെ പുനരാരംഭിച്ചുവെന്ന വിവാദത്തിലായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 10 ലക്ഷം പേരുടെ സമഗ്ര ആരോഗ്യ സര്‍വേ വിവരങ്ങള്‍ ശേഖരണം നടത്തി കൈമാറിയെന്നതും ഗുരുതര ആരോപണമാണ്.
ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ഇത്തരമൊരു വിവരശേഖരണത്തിന് അനുമതി നല്‍കിയിട്ടില്ല. ഐസിഎംആറിന്റെ അനുമതിയും തേടിയിട്ടില്ല.സര്‍വേയുടെ ഭാഗമായി മരുന്നു പരീക്ഷണവും ഉള്‍പ്പെടുത്തിയെന്നാണു സൂചന. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ കേരളം വിദേശ ഏജന്‍സിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത് എങ്ങനെയെന്ന ചോദ്യത്തിനു സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും.
ആരോഗ്യ സര്‍വേ വിവരങ്ങള്‍ കനേഡിയന്‍ ഏജന്‍സിക്കു കൈമാറിയിട്ടില്ല. അച്യുത മേനോന്‍ സെന്ററിനെയാണു വിവരശേഖരണച്ചുമതല ഏല്‍പിച്ചത്. കനേഡിയന്‍ ഏജന്‍സിയുടെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണു സര്‍വേ നടത്തിയതെന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. എന്നാല്‍ ഡേറ്റ കൈമാറിയിട്ടില്ല. ഇതിനകം 9 ലക്ഷം പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചുവെന്ന് മന്ത്രി ഷൈലജ പറഞ്ഞു.
https://www.facebook.com/Malayalivartha





















