വിയോഗാനന്തരവും വിശുദ്ധ പ്രവാചകന്‍ വിശ്വമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്നു, ഇന്ന് നബിദിനം

വിശുദ്ധ പ്രവാചകന്‍ തന്റെ വിയോഗാനന്തരവും വിശ്വമെങ്ങും പ്രകീര്‍ത്തിക്കപ്പെടുകയാണ്. പ്രകീര്‍ത്തിക്കപ്പെടുന്ന വ്യക്തിത്വം എന്ന അര്‍ഥത്തിലാണ് 'മുഹമ്മദ്' എന്ന അറബി പദം വ്യവഹരിക്കപ്പെടുന്നത്. എതിരാളികള്‍പോലും അവിടുത്തെ അത്യുന്നതമായ സ്വഭാവമഹിമയും സത്യസന്ധതയും ജീവിതപവിത്രതയും സന്ദേഹലേശമെന്യേ അംഗീകരിച്ചുകൊണ്ട് ആണയിട്ടു പറഞ്ഞു: ''ഞങ്ങള്‍ക്ക് എത്ര വലിയ എതിര്‍പ്പുണ്ടെങ്കിലും മുഹമ്മദ്, 'സാദിഖുല്‍ അമീന്‍' (ഏറ്റവും സത്യസന്ധനും വിശ്വസ്തനും) ആണെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല!''
സുപ്രസിദ്ധ ചരിത്രകാരന്മാരും ദാര്‍ശനികരും ശാസ്ത്രജ്ഞരും എഴുത്തുകാരും അവിടുത്തെ ജീവിതവും സന്ദേശവും സൂക്ഷ്മമായി പഠിക്കുകയും അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആ വ്യക്തിത്വമാഹാത്മ്യത്തോടുള്ള ആദരം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച പ്രവാചക മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കോവിഡിന്റെ പശ്ചാത്തലത്തില്‍ കൈവന്ന സവിശേഷ ശ്രദ്ധ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. പകര്‍ച്ചവ്യാധിയില്‍നിന്നു രക്ഷനേടാനായി തിരുനബി നല്‍കിയ കല്‍പനകള്‍ ഇങ്ങനെ: അതു ബാധിച്ച പ്രദേശങ്ങളില്‍നിന്നു നിങ്ങള്‍ പുറത്തു പോവുകയോ അത്തരം സ്ഥലങ്ങളിലേക്കു പ്രവേശിക്കുകയോ ചെയ്യരുത്. ബാധിച്ച വ്യക്തികളുമായി രണ്ടു കുന്തം (ഒരു കുന്തം ഏകദേശം രണ്ടു മീറ്റര്‍) അകലം പുലര്‍ത്തണം. പകര്‍ച്ചവ്യാധികള്‍ക്കു വിധേയരാകുന്ന മൃഗങ്ങളുടെ കാര്യവും അവിടുന്നു വിട്ടുകളഞ്ഞിട്ടില്ല. അവയെ മാറ്റിപ്പാര്‍പ്പിക്കണമെന്നു തിരുനബി നിര്‍ദേശിച്ചു. കോവിഡ് സാഹചര്യത്തില്‍ ലോകമാസകലം സംസാരവിഷയവും ജീവിതരീതിയുമായിത്തീര്‍ന്ന ക്വാറന്റീനും അകലം പാലിക്കലും 1500 വര്‍ഷം മുന്‍പ് മനുഷ്യര്‍ക്കു ലഭ്യമായ ഈ പ്രവാചക വചനങ്ങളിലൂടെ സുവ്യക്തമായി വായിച്ചെടുക്കാന്‍ സാധിക്കുന്നു.
ഒരാള്‍ മതം എന്താണെന്ന് ചോദിച്ചപ്പോള്‍ 'സ്വഭാവമഹിമ' എന്നും ഏറ്റവും ഉത്തമനായ വ്യക്തി ആരാണെന്ന ചോദ്യത്തിന് 'വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റൊരാളെ ദ്രോഹിക്കാത്തവന്‍' എന്നും തിരുനബി പ്രത്യുത്തരം നല്‍കി. ആരോടും അനീതി അരുത്. സ്വന്തത്തിനും ഉറ്റവര്‍ക്കും ഉടയവര്‍ക്കും എതിരായിരുന്നാല്‍പോലും നീതിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കണം. അതാണു ദൈവത്തിന്റെ പ്രീതിയിലേക്കുള്ള പാത. ഇപ്രകാരം തിരുനബി (സ)യുടെ ഏറ്റവും വലിയ സവിശേഷതയും അവിടുന്ന് പഠിപ്പിച്ച തത്വങ്ങളുടെ ആകെത്തുകയും കരുണയാകുന്നു.
ഒരു യഹൂദ സഹോദരന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര മദീനയുടെ തെരുവിലൂടെ കടന്നുപോകുകയാണ്. അവിടെയുണ്ടായിരുന്ന പുണ്യ റസൂല്‍ (സ) ആദരസൂചകമായി എഴുന്നേറ്റു നിന്നു. ആരോ ചോദിച്ചു: ''അതു ജൂതനല്ലേ?'' ഉടന്‍ വന്നു ദൈവദൂതരുടെ മറുപടി: ''അതൊരു മനുഷ്യനല്ലേ?'' ഇന്നും എന്നും എങ്ങും മുഴങ്ങേണ്ട വലിയ ചോദ്യം, മഹാ തത്വം!
https://www.facebook.com/Malayalivartha





















