യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ ക്ലിഫ് ഹൗസിനും സെക്രട്ടറിയേറ്റിനും മുന്നില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം! രാജി അജണ്ടയിലില്ലെന്ന് സി പി എം; ശിവശങ്കറിന്റെ വീഴ്‌ചയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതൃത്വം

എം ശിവശങ്കറിന്റെ അറസ്‌റ്റിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ ക്ളിഫ് ഹൗസിനും സെക്രട്ടറിയേറ്റിനും മുന്നില്‍ മുദ്രാവാക്യം വിളിയുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ ക്ളിഫ് ഹൗസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം, കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കിയ എം ശിവശങ്കറിനെ ഏഴു ദിവസത്തെ കസ്‌റ്റഡിയില്‍ വിട്ടു. രണ്ടാഴ്‌ചത്തെ സമയമാണ് ഇ ഡി ചോദിച്ചതെങ്കില്‍ കോടതി ഏഴു ദിവസം ആക്കി ചുരുക്കുകയായിരുന്നു. ഉപാദികളോടെയാണ് ശിവശങ്കറിനെ കോടതി കസ്‌റ്റഡിയില്‍ വിട്ടത്. ഓരോ മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും, വൈകിട്ട് ആറു മണിക്ക് ശേഷം ചോദ്യം ചെയ്യാന്‍ പാടില്ലെന്നും കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ അഞ്ചാം പ്രതിയാണ് എം ശിവശങ്കര്‍.
എന്നാൽ സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും എത്രയും പെട്ടെന്ന് അധികാരത്തില്‍ ഒഴിയണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ മാത്രം ഒതുങ്ങുന്ന അന്വേഷണമാകരുത് ഇത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും വിവാദപുരുഷനാണ്. അദ്ദേഹം തിരശീലയ്ക്ക് പിന്നിലാണ്. അദ്ദേഹവും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധം അന്വേഷിക്കണം. അദ്ദേഹത്തിന്റെ സ്വത്തുവിവരം അന്വേഷിക്കണം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ശിവശങ്കറുമായി എത്രവര്‍ഷത്തെ ബന്ധമുണ്ട്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ കുടുംബവുമായി എത്ര ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.
മുഖ്യമന്ത്രി രാജി വെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നു തന്നെ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുകൊണ്ടുളള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ വീഴ്‌ചയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും പോളിറ്റ്‌ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിളള പ്രതികരിച്ചു. ശിവശങ്കറിന്റെ മൊഴിയില്‍ സിപിഎമ്മിന് ആശങ്കയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞു.
'മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന പ്രതിപക്ഷ ആവശ്യത്തിന് യാതൊരു പുതുമയുമില്ല. കഴിഞ്ഞ 120 ദിവസമായി ഇതേ ആവശ്യം അവര്‍ ഉന്നയിക്കുകയാണ്, ഏത് അന്വേഷണവും നടക്കട്ടെയെന്നും തന്റെ ഓഫീസിനെ കുറിച്ചും അന്വേഷിക്കട്ടെ. ഉപ്പ് തിന്നവന്‍ വെളളം കുടിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യമേ വ്യക്തമായി പറഞ്ഞത്.
ഈ പ്രശ്‌നമുണ്ടായ ഉടന്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പിണറായി വിജയന്‍ രാജി വയ്‌ക്കുന്ന പ്രശ്‌നമേയില്ല. ധാര്‍മ്മികമായി രാജി വയ്‌ക്കാനായിരുന്നെങ്കില്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം പ്രധാനമന്ത്രിയുടെ കീഴില്‍ വരുന്നതാണ്. പ്രധാനമന്ത്രി രാജിവയ്‌ക്കുമോ?' ടി.ഒ സൂരജിന്റെ കാര്യം വന്നപ്പോള്‍ ഇതുപോലെ ധാര്‍മ്മികതയൊന്നും ആരും ഉന്നയിക്കാത്തതെന്താണെന്നും ഗോവിന്ദന്‍ മാസ്‌റ്റര്‍ ചോദിച്ചു. 'പുതിയ വാദങ്ങളും വാര്‍ത്തകളും എല്ലാം അന്വേഷിക്കട്ടെ.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് പറയുന്നത് അന്നും ഇന്നും അസംബന്ധമാണ്.' ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















