ശാന്തി നഗറിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സോണല്‍ ഓഫീസിൽ ബിനീഷ് കോടിയേരിയെ കുടഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ്... ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ബിനീഷ് ഹാജരാകുന്നത്
ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരായി. വളരെ രഹസ്യമായാണ് രാവിലെ 10 മണിയോടുകൂടി ഇ.ഡിക്ക് മുന്നില്‍ ബിനീഷ് എത്തിയത്. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ബിനീഷ് ഹാജരാകുന്നത്. കഴിഞ്ഞതവണ ചോദ്യം ചെയ്യല്‍ നടന്ന ശാന്തി നഗറിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സോണല്‍ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഹാജരായത്. കഴിഞ്ഞതവണത്തെ ചോദ്യം ചെയ്യലില്‍, അനൂപ് മുഹമ്മദിന് പണം നല്‍കിയവരില്‍ ഭൂരിഭാഗവും ബിനീഷ് കോടിയേരിയുമായി ബന്ധമുള്ളവരാണെന്ന വിവരം പുറത്തുവന്നിരുന്നു.
ബംഗളൂരു ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകളെപ്പറ്റി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ് അടക്കമുള്ളവരെ ചോദ്യം ചെയ്തത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേയ്‌ക്കെത്തിയത്.
ഹോട്ടല്‍ തുടങ്ങാന്‍ ഉള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കും ബിനീഷ് നിരവധി തവണ പണം നല്‍കിയിരുന്നതായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ക്കുമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോ രജിസ്റ്റര്‍ ചെയ്ത ബംഗളൂരു മയക്കുമരുന്ന് ഇടപാട് കേസിലെയും, സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസിലെയും അനധികൃത പണമിടപാടുകളും, ഹവാല ഇടപാടുകളുമാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha