മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ സ്വർണക്കടത്തലിന്റെ ഗുണഭോക്താക്കളാണ്; കള്ളക്കടത്തു മാത്രമല്ല, വിദേശത്തുനിന്നു വന്ന പണത്തിനും വലിയ കമ്മിഷൻ സർക്കാരുമായി അടുപ്പമുള്ളവർക്കു ലഭിച്ചു; ആരോപണ ശരങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍

കള്ളക്കടത്തു കേസിൽ എം ശിവശങ്കർ അറസ്റ്റിലായതോടെ ബിജെപി രണ്ടും കൽപ്പിച്ച് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. കള്ളക്കടത്തു കേസിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ പറഞ്ഞു . മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ സ്വർണക്കടത്തലിന്റെ ഗുണഭോക്താക്കളാണ്. കള്ളക്കടത്തു മാത്രമല്ല, വിദേശത്തുനിന്നു വന്ന പണത്തിനും വലിയ കമ്മിഷൻ സർക്കാരുമായി അടുപ്പമുള്ളവർക്കു ലഭിച്ചുവെന്നും അവർ വ്യക്തമാക്കി . അതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം മുഖ്യമന്ത്രിക്കു വേവലാതിയാണെന്നും അദ്ദേഹം ആരോപിച്ചു . നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നു ബിജെപി പറഞ്ഞത് ശരിയായെന്നും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമായിരുന്നെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപും നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കസ്റ്റംസിനെ വിളിച്ചിട്ടുണ്ട്. ഭീഷണി സ്വരത്തിൽ, മുഖ്യമന്ത്രിക്കുവേണ്ടിയാണ് വിളിക്കുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഇതേക്കുറിച്ച് ആരോപണം ഉന്നയിച്ചത്. ഇപ്പോൾ അതിന്റെ ഡിജിറ്റൽ തെളിവുകൾ ഇഡിക്കു ലഭിക്കുകയുണ്ടായി . മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഉദ്യോഗസ്ഥർ കസ്റ്റംസിനെ വിളിച്ചതെന്നും ഇതു നിഷേധിച്ചാൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കൽപനയാണു പ്രിൻസിപ്പൽ സെക്രട്ടറി അനുസരിച്ചത്. സ്വപ്നയെ ശിവശങ്കറിനു പരിചയപ്പെടുത്തിയതു മുഖ്യമന്ത്രിയാണ്. ആ പരിചയം ശിവശങ്കർ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാം. ശിവശങ്കറിനും സ്വപ്നയ്ക്കും ഇടയിലെ ഇടനിലക്കാരൻ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ താൽപര്യം അനുസരിച്ചാണു ശിവശങ്കർ കള്ളക്കടത്തുകാരെ സഹായിക്കാനിറങ്ങിയത്. സ്വപ്ന എങ്ങനെയാണ് സർക്കാരിന്റെ ഔദ്യോഗിക സംഘത്തോടൊപ്പം വിദേശത്തു പോയതെന്നു സുരേന്ദ്രൻ ചോദിച്ചു. പല ഉന്നത ചർച്ചകളിലും സ്വപ്ന ഉണ്ടായിരുന്നു. സാമ്പത്തിക സഹകരണത്തിനായി നടത്തിയ ചർച്ചകളിൽ സ്വപ്ന പങ്കെടുത്തത് മുഖ്യമന്ത്രി വിശദീകരിക്കണം.
https://www.facebook.com/Malayalivartha





















