ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കൂടുതല്‍ തെളിവുകള്‍ നിരത്തുമ്പോൾ ഭയപ്പാടോടെ സി പി എമ്മും സര്‍ക്കാരും! മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛന്‍മാര്‍ക്ക് ബാധ്യതിയില്ലെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന സംശയം; കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവമാകുന്നു...
ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കൂടുതല്‍ തെളിവുകള്‍ നിരത്തുമ്പോൾ ഭയപ്പാടോടെയാണ് സി പി എമ്മും സര്‍ക്കാരും. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാണ്. അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയമായി ദുരുപയോഗം നടത്തുകയാണെന്ന വാദം എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ബിനീഷിനെതിരായ കേസിന്റെ ഗൗരവം പാര്‍ട്ടി കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ സമയം അടുത്തിരിക്കെ ഉയര്‍ന്ന ആരോപണം ദിവസങ്ങള്‍ കഴിയുന്തോറും ശക്തമായി കൊണ്ടിരിക്കുകയാണ്. മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛന്‍മാര്‍ക്ക് ബാധ്യതിയില്ലെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് ഫലത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാമെന്ന ശക്തമായ വികാരം അണികള്‍ക്കിടയിലുമുണ്ട്. അതുകൊണ്ടുതന്നെ പ്രതിസന്ധി മറികടക്കാനുള്ള ആലോചന സി പി എം കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുണ്ട്.
ബിനീഷ് കുറ്റമുക്തനാണെന്ന് തെളിയുന്നത് വരെ കോടിയേരി മാറി നില്‍ക്കേണ്ടതു തന്നെയാണെന്നാണ് ചില നേതാക്കളുടെയും അഭിപ്രായം. ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാകും സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി മാറി നില്‍ക്കുക. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ശനിയാഴ്ച ഓണ്‍ലൈനില്‍ സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്. എസ് രാമചന്ദ്രന്‍പിള്ളയോ, എം വി ഗോവിന്ദന്‍മാസ്‌റ്ററോ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.
അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ എന്‍ഫോഴ്സ്മെന്റ് അനുവദിച്ചില്ല. ബംഗലൂരു സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരം അഭിഷകരെത്തിയപ്പോഴാണ് ഇ.ഡി ഇവരെ തടഞ്ഞത്. കോവിഡ് പരിശോധന നടത്തിയാല്‍ മാത്രമെ കാണാന്‍ അനുവദിക്കൂ എന്നാണ് ഇ.ഡിയുടെ നിലപാട്. ബിനീഷിനെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ബിനീഷിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചത്. ഏഴ് വര്‍ഷത്തിനിടെ ബിനീഷ് അനൂപിന് നല്‍കിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്ബാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിന് നിക്ഷേപമുള്ള കമ്ബനികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചു. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി. ബിനീഷിനെ അഞ്ച് ദിവസത്തേക്കാണ് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി ലഭിച്ച 1,90,000 ഡോളര്‍ അനധികൃതമായി വിദേശത്തേക്ക് കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റും ഈജിപ്ഷ്യന്‍ പൗരനുമായ ഖാലിദിനെ പ്രതിചേര്‍ക്കാന്‍ കസ്‌റ്റംസ്. വിവരം കോടതിയില്‍ കസ്‌റ്റംസ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വര്‍ണം പിടികൂടിയ ഉടന്‍ ഇന്ത്യ വിട്ട ഖാലിദിന് നയതന്ത്ര പരിരക്ഷയുണ്ട്. ഇക്കാരണത്താല്‍ പ്രതിചേര്‍ക്കാന്‍ സാധിക്കുമോ എന്ന് കോടതി കസ്‌റ്റംസിനോട് ചോദിച്ചു. ഖാലിദിനെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോള്‍ വഴി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് കസ്‌റ്റംസ് എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ എന്‍.ഐ.എയും സമാനമായ നീക്കം നടത്തുകയാണ്.
https://www.facebook.com/Malayalivartha