ശബ്ദരേഖാ വിവാദം; സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ അനുമതിതേടി ക്രൈംബ്രാഞ്ച്; കോടതിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അനുമതി തേടാനൊരുങ്ങി ജയിൽ വകുപ്പ്
ശബ്ദരേഖാ വിവാദത്തെ സംബന്ധിച്ച അന്വേഷണത്തില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിനെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇക്കാര്യത്തില്‍ കോടതിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അനുമതി തേടിയ ശേഷമെ ജയില്‍ വകുപ്പ് അന്തിമ തീരുമാനമെടുക്കൂ.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യപ്രകാരമാണ് സ്വപ്നയുടെ പേരില്‍ പ്രചരിച്ച ശബ്ദ രേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുക്കാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന് കത്തു നല്‍കി. എന്നാല്‍ സ്വപ്ന റിമാന്‍ഡിലായതിനാല്‍ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാകില്ല. ഇതേത്തുടര്‍ന്നാണ് ജയില്‍ വകുപ്പ് കോടതിയുടെ അനുമതി തേടുന്നത്. എന്‍ഐഎ, കസ്റ്റംസ് എന്നീ കേന്ദ്ര ഏജന്‍സികളുടെ അനുമതിയും തേടും. ഇതിനു ശേഷമെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കൂ.
ശബ്ദം സ്വപ്നയുടേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസെടുക്കാനാവൂവെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കള്ളമൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഔദ്യോഗിക ജോലിയുടെ ഭാഗമല്ല. പക്ഷേ കേസെടുക്കണമെങ്കില്‍ അത് തന്റെ ശബ്ദമാണെന്നും തനിക്ക് അത്തരമൊരു പരാതിയുണ്ടെന്നും സ്വപ്ന പറയേണ്ടി വരും.
https://www.facebook.com/Malayalivartha