കേരളം ചുവന്നു; യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു; എല്‍ഡിഎഫിന് മുന്നേറ്റം; നില മെച്ചപ്പെടുത്തി ബിജെപി; സര്‍ക്കാരിന് ആശ്വാസമാകുന്ന വിജയം; കേരള രാഷ്ട്രീയം നല്‍കുന്ന സാധ്യത
സ്വര്‍ണക്കടത്ത്, അഴിമതി ആരോപണം, നിയമന തട്ടിപ്പ് തുടങ്ങി നിരവധി ആരോപണളാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിട്ടത്. എന്നാല്‍ ആ ആരോപണങ്ങളെ അതിജീവിച്ചാണ് എല്‍.ഡി.എഫ് മികച്ച വിജയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുന്നത്. ഈ ഫലം പലരുടെയും പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടികളാണ്. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന് പ്രതീക്ഷിച്ച യു.ഡി.എഫിന് നിലമെച്ചപ്പെടുത്താന്‍ പോലും സാധിച്ചില്ല. മുഖ്യ പ്രതിപക്ഷമായി മാറുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് നിലമെച്ചപ്പെടുത്താന്‍ സാധിച്ചു എന്നതില്‍ ആശ്വാസിക്കാം
. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ഇത്തവണയും പിടിക്കാന്‍ സാധിക്കാത്ത് വലിയ തിരിച്ചടിയായി. അതെ സമയം തന്നെ വന്‍ അഴിമതി ആരോപണം നേരിടുമ്പോഴും 2015 ലേത് പോലെ തന്നെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.
941 ഗ്രാമപഞ്ചായത്തുകളില്‍ 500 ലധികം സീറ്റുകളില്‍ എല്‍.ഡി.എഫിന് നേടാന്‍ സാധിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമെല്ലാം എല്‍.ഡി.എഫിന്റെ തേരോട്ടമായിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 503 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 375 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 25 പഞ്ചായത്തുകളില്‍ എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് യുഡിഎഫുമാണ് മുന്നില്‍ നില്‍ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 ഇടത്ത് എല്‍ഡിഎഫും 42 ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് യു.ഡിഎഫും 39 ഇടത്ത് എല്‍ഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. രണ്ടിടത്ത് മാത്രമാണ് എന്‍ഡിഎ സാന്നിധ്യം. നാല് കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫും രണ്ടിടത്ത് യുഡിഎഫും മുന്നിലാണ്. പക്ഷേ യു.ഡി.എഫ് മുന്നില്‍ നില്‍ക്കുന്ന രണ്ടു കോര്‍പ്പറേഷനുകളിലും ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍.ഡി.എഫിലെത്തിയത് അവര്‍ക്ക് ഗുണമായി. പാലാ നഗരസഭയും കോട്ടയം ജില്ലയും ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ് നേടി. അതെ സമയം തൊടുപുഴയില്‍ അടക്കം വന്‍ തിരിച്ചടിയാണ് ജോസഫ് വിഭാഗം ഏറ്റുവാങ്ങിയത്. ഇത് യു.ഡി.എഫിന് തിരിച്ചടിയാകുകയും ചെയ്തു. 2015 ലെക്കാല്‍ മികച്ച പ്രകടനമാണ് തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കോട്ടയം, ഇടുക്കി മേഖലയില്‍ നടത്തിയത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ പഞ്ചായത്തുകള്‍ സ്വന്തമാകാന്‍ ബി.ജെ.പിക്ക് സാധിച്ചു. ഇതുവരെ അക്കൗണ്ട് തുറക്കാതിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. പാലക്കാട് നഗരസഭയില്‍ അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചു. ഒപ്പം തന്നെ പന്തളം നഗരസഭയുടെ അധികാരം അവര്‍ക്ക് പിടിക്കാനും സാധിച്ചു. എന്നാല്‍ തിരുവനന്തപുരം നഗരസഭയുടെ അധികാരം പിടിക്കുമെന്നു കരുതിയ എന്‍.ഡി.എക്ക് അവരുടെ കഴിഞ്ഞ സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ സാധിച്ചില്ല. പക്ഷേ അവിടെ മേയര്‍ ശ്രീകുമാറിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക് സാധിച്ചത് നേട്ടമായി.
അതെ സമയം മുന്നണികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ട്വന്റി-20 സാധിച്ചു. കിഴക്കമ്പലത്തിനു പുറമേ പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ട്വന്റി-20 ആണ്. എട്ടുവര്‍ഷം മുന്‍പ് രൂപം കൊണ്ട ട്വന്റി-20 കൂട്ടായ്മ 2015ല്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ 19 സീറ്റുകളില്‍ 17 സീറ്റുകളാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 നേടിയത്. ട്വന്റി20യെ വീഴ്ത്താന്‍ മൂന്നു മുന്നണികളും കിഴക്കമ്പലത്ത് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നെങ്കിലും, അത് ഫലം കണ്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വോട്ടെടുപ്പു ദിനത്തില്‍ വോട്ടു ചെയ്യാനെത്തിയ ട്വന്റി20 അനുഭാവികളെ യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച കിഴക്കമ്പലത്ത്, ട്വന്റി20 ഒരിക്കല്‍ക്കൂടി വിജയക്കൊടി നാട്ടുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha