അത്ഭുതമായി അനില്‍ പനച്ചൂരാന്‍... പണ്ടെങ്ങോ കേട്ട് തഴമ്പിച്ച വിപ്ലവ ഗാനങ്ങള്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റതോടെ അനില്‍ പനച്ചൂരാന്‍ സഖാക്കളുടെ പ്രിയപ്പെട്ടവനായി; രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ചോര വീണ മണ്ണ് ഇനി പാടില്ലെന്ന് ഉറക്കെ പറഞ്ഞു; ഓര്‍മ്മയില്‍ ഒരുപിടി നല്ല ഗാനങ്ങള്‍

കെപിഎസിയുടെയും കെ.എസ്.ജോര്‍ജിന്റെയും വിപ്ലവ ഗാനങ്ങള്‍ക്ക് ശേഷം കോരിത്തരിപ്പുണ്ടാക്കിയ വിപ്ലവഗാന സരണിയില്‍ അനില്‍ പനച്ചൂരാന്റെ ചോരവീണപൂമരവും സ്ഥാനം നേടി. വിപ്ലവ നേതാവ് പുതുപ്പള്ളി രാഘവന്റെ നാടായ കായംകുളത്ത് പിറന്ന അനിലിന്റെ ഉയിരില്‍ രാഷ്ട്രീയം പണ്ടേയുണ്ടായിരുന്നു. അങ്ങനെയാണ് 'വലയില്‍ വീണ കിളികളാണു നാം' ഉള്‍പ്പെടെയുള്ള കവിതകളെഴുതിയത്.
ആദ്യ ഗാനം തന്നെ വിപ്ലവഗാനമായിരുന്നെങ്കിലും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് മത്സരിച്ച രമേശ് ചെന്നിത്തലയ്ക്കു വേണ്ടി അനില്‍ പാട്ടെഴുതുക മാത്രമല്ല പ്രചാരണത്തിനും ഇറങ്ങി. പില്‍ക്കാലത്ത് ഇടതുപക്ഷത്തിനെതിരായ നിലപാടെടുത്ത അനില്‍ വിപ്ലവ ഗാനം എഴുതില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ഏതു തിരിവിലും വിസ്മയം കാത്തുനിന്ന ജീവിതമാണു തന്റേതെന്ന് അനില്‍ പനച്ചൂരാന്‍ പറയാറുണ്ടായിരുന്നു. അപ്രതീക്ഷിതമായി മരണം വന്നു തൊട്ടപ്പോള്‍ പക്ഷേ, വിസ്മയമല്ല, നടുക്കവും വേദനയും മാത്രം.
എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പനച്ചൂരാന്‍ 1991ല്‍ രാഷ്ട്രീയം മടുത്തു സന്യാസത്തിന്റെ കാവിചുറ്റി ഇന്ത്യയെങ്ങും ചുറ്റിനടന്നു. ഒടുവില്‍ മടുത്തു തിരിച്ചെത്തി തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന ബാച്ചില്‍ ചേര്‍ന്നതായിരുന്നു ആദ്യത്തെ വിസ്മയം. കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിലേക്കു കൂടെക്കൂട്ടിയതു രണ്ടാമത്തെ വിസ്മയം.
ആനുകാലികങ്ങളില്‍ ഒരുവരിയുമെഴുതാതെ കസെറ്റുകളിലൂടെയായിരുന്നു അനില്‍ പനച്ചൂരാന്റെ കവിജന്മം പിറവിയെടുത്തത്. 5 കവിതാ സമാഹാരങ്ങളും കസെറ്റിലൂടെ പ്രകാശിതമായി. 'പ്രവാസിയുടെ പാട്ടു'മുതല്‍ 'മഹാപ്രസ്ഥാനം'വരെയുള്ള സമാഹാരങ്ങളിലെ കവിതകള്‍ പനച്ചൂരാനെ കവിയരങ്ങുകളിലെ തീപ്പന്തമാക്കി. ഈ സമാഹാരത്തിലുള്ള 'അനാഥന്‍' എന്ന കവിത 'മകള്‍ക്ക്' എന്ന സിനിമയില്‍ സംവിധായകന്‍ ജയരാജ് ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതോടെ പുതിയൊരു വിസ്മയം മഴവില്ലു വിടര്‍ത്തി. 'ഇടവമാസപ്പെരുമഴ പെയ്ത രാവില്‍' എന്ന കവിത ആലപിച്ചത് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു.
'അറബിക്കഥ'യ്ക്കുവേണ്ടി പനച്ചൂരാനെക്കൊണ്ടു പാട്ടെഴുതിക്കാന്‍ സംവിധായകന്‍ ലാല്‍ജോസ് തീരുമാനിച്ചത് തിരക്കഥാകൃത്തുമായ എം. സിന്ധുരാജിന്റെ വാക്കുകളുടെ ബലത്തിലാണ്. 'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും' എന്ന കവിത ബിജിബാലിന്റെ ഈണത്തില്‍ യേശുദാസ് പാടിയപ്പോള്‍ അനില്‍ പനച്ചൂരാന്‍ എന്ന സിനിമാ ഗാനരചയിതാവ് പിറന്നു.
'അറബിക്കഥ'യ്ക്കുവേണ്ടി എഴുതിയ ഗാനങ്ങളും 'ചോരവീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം' എന്ന കവിതയും ശ്രദ്ധേയമായി. ചിത്രം റിലീസ് ചെയ്യും മുന്‍പുതന്നെ കൈനിറയെ പടങ്ങള്‍.സിനിമയില്‍ അനില്‍ പനച്ചൂരാനായിത്തന്നെ കവി അഭിനയിക്കുകയും ചെയ്തു.
അവിടെനിന്നിങ്ങോട്ട് ഓരില, ഈരിലയായി കവിത വിടര്‍ന്നു, പാട്ടുകള്‍ നിറഞ്ഞു. ഒരുവര്‍ഷം 16 പാട്ടുകള്‍വരെ എഴുതി. അമ്മയ്ക്ക് അസുഖമായപ്പോള്‍ ഒരു വര്‍ഷം മാറിനിന്ന കാലത്തു സിനിമ മാറി. പക്ഷേ, അപ്പോഴേക്കു നൂറിലേറെ സിനിമകളില്‍ നൂറ്റി അന്‍പതിലേറെ ഗാനങ്ങള്‍ അനില്‍ സംഭാവന ചെയ്തിരുന്നു. 'അണ്ണാറക്കണ്ണാ വാ...', 'കുഴലൂതും പൂന്തെന്നലേ...' (ഭ്രമരം), 'ചെറുതിങ്കള്‍ തോണി...' (സ്വ. ലേ), 'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ...' (കഥ പറയുമ്പോള്‍), 'ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍...' (മകന്റെ അച്ഛന്‍), 'അരികത്തായാരോ...' (ബോഡി ഗാര്‍ഡ്), 'നീയാം തണലിനു താഴെ...' (കോക്ക്‌ടെയില്‍), 'എന്റടുക്കെ വന്നടുക്കും...,' 'കുഞ്ഞാടേ കുറുമ്പനാടേ...' (മേരിക്കുണ്ടൊരു കുഞ്ഞാട്), ചങ്ങാഴിമുത്തുമായി കൂനിക്കൂനി (ലൗഡ് സ്പീക്കര്‍), 'ചെമ്പരത്തിക്കമ്മലിട്ട്...' (മാണിക്യക്കല്ല്), 'ചെന്താമരത്തേനോ...' (916), 'ഒരു കോടി താരങ്ങളേ...' (വിക്രമാദിത്യന്‍) അങ്ങനെ പോകുന്നു ഗാനങ്ങള്‍.
https://www.facebook.com/Malayalivartha
























