എന്താണ് സ്വപ്നാ സുരേഷിന്റെ രോഗം.... സ്വപ്‌നയുടെ അപാരബുദ്ധി സ്പീക്കറെ ചോദ്യം ചെയ്യാനിരിക്കെ അറ്റകൈ പ്രയോഗമോ ?

സ്വപ്നാ സുരേഷിന്റെ ബുദ്ധി അപാരം തന്നെ. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വൈകാതെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ തനിക്കും കുരുക്കു മുറുകുമെന്ന് സ്വപ്നയ്ക്ക് നന്നായി അറിയാമെന്നിരിക്കെ ഇനി കുറെക്കാലം ആശുപത്രി വാസമാകാം എന്ന ബുദ്ധിയിലാണ് സ്വപ്ന. എം ശിവശങ്കറും സിഎം രവീന്ദ്രനും ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കാണിച്ച അതേ കുതന്ത്രം സ്വപ്നയും പയറ്റുകയാണ്.
ശ്രീരാമകൃഷ്ണനു പിന്നാലെ സിഎം രവീന്ദ്രന്റെ നാലാം വട്ടം ചോദ്യം ചെയ്യല്‍ കൂടി നടക്കാനിരിക്കെ പുതിയ പങ്കാളിത്തങ്ങള്‍ക്കൂടി കസ്റ്റംസ് പുറത്തുവിടുമെന്ന് സ്വപ്നയ്ക്ക് അറിയാം. വിമാനത്താവളം വഴിയല്ലാതെ നടത്തിയ സ്വര്‍ണം, ഡോളര്‍ കടത്തുകളും സാമ്പത്തിക ഇടപാടുകളും കസ്റ്റംസ് ശേഖരിച്ചിരിക്കെയാണ് ഇന്നലെ അട്ടക്കുളങ്ങര ജയിലില്‍ സ്വപ്നയ്ക്ക് നെഞ്ചു വേദനയും തലകറക്കവും അനുഭവപ്പെട്ടത്. തന്നെയുമല്ല വിദേശയാത്രകള്‍ സംബന്ധിച്ച പുതിയ തെളിവുകള്‍ വന്നാല്‍ ഇനിയും കസ്റ്റംസും ഇഡിയും ചോദ്യം ചെയ്യുമെന്നും സ്വപ്ന മനസിലാക്കുന്നു.
മുന്‍പ് അട്ടക്കുളങ്ങര ജയിലില്‍ നടത്തിയ വിവാദ ടെലിഫോണ്‍ സന്ദേശത്തിനു സമാനമായി കേസിനെ വഴിതെറ്റിക്കാന്‍ മറ്റൊരു ഫോണ്‍ സന്ദേശം പുറത്തുവിടാനുള്ള തന്ത്രമായിരുന്നോ ആശുപത്രിയിലേക്കുള്ള പുറപ്പാടെന്ന് സംശയിക്കണം. നിലവില്‍ അട്ടക്കുളങ്ങര ജയിലില്‍ സ്വപ്ന 24 മണിക്കൂറും സെല്ലിലും പുറത്തും നിരീക്ഷണത്തിലാണ്.
നിര്‍ണായകമായ നിമിഷത്തില്‍ സ്വപ്നാ സുരേഷിന് ആരെയും തള്ളാം ആരെയും കൊള്ളാം എന്നതാണ് സ്ഥിതി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും സിഎം രവീന്ദ്രന്റെയും ചോദ്യം ചെയ്യല്‍ സര്‍ക്കാരിനുണ്ടാക്കാവുന്ന പൊല്ലാപ്പുകളുടെ ഭാഗമായാക്കാം സ്വപ്നയുടെ തന്ത്രപരമായ നീക്കങ്ങള്‍. മുന്‍പ് കാക്കനാട്, വിയ്യൂര്‍ ഉള്‍പ്പെടെ വിവിധ ജയിലുകളില്‍ കഴഞ്ഞപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്വപ്ന അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിപ്പെട്ടത്.
കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും നെഞ്ചുവേദനയും ക്ഷീണവും തലകറക്കവും പറഞ്ഞാണ് ഇത്തരത്തിലുള്ള ജയില്‍മാറ്റ നീക്കമുണ്ടായത്. സെന്‍ട്രല്‍ ജയിലില്‍ എല്ലാ ദിവസവും അവശ്യം മെഡിക്കല്‍ പരിശോധനകള്‍ മുറപോലെ നടക്കുന്നതിനിടെയാണ് സ്വപ്നയുടെ തുടര്‍ച്ചയായ തലകറക്കങ്ങള്‍. 90 കിലോ തൂക്കം 65 കിലോയായി സ്വപ്ന കുറച്ചെന്നും കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കിയെന്നും വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് തുടര്‍ച്ചയായ ആരോഗ്യപ്രശ്നങ്ങള്‍. മാത്രവുമല്ല വിഷാദവും വിശപ്പില്ലായ്മയും മുന്‍പ് സ്വപ്ന പയറ്റിയ തന്ത്രങ്ങളായിരുന്നു.
തന്റെ ജീവന്‍ അപകടത്തിലാണെന്നു പറഞ്ഞതോടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. സ്വപ്നയ്ക്ക് നിലവില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഏറ്റവും അടുത്ത ബന്ധുക്കളോട് ഫോണില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളു എന്നിരിക്കെയാണ് അട്ടക്കുളങ്ങരയില്‍ നിന്നും ആശുപത്രിയിലേക്കുള്ള നീക്കം.
പത്താം ക്ലാസ് പാസാകാത്ത സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപ മൂടക്കി വ്യാജ ബികോം ബിരുദം വാങ്ങിയ പുതിയ പൊല്ലാപ്പൊന്നും വിഷയമല്ല.
അറബി ഉള്‍പ്പെടെ നാലു ഭാഷകളില്‍ പ്രാവീണ്യമുള്ള സ്വപ്ന ബികോം ബിരുദമില്ലാതെയും ഐഎഎസ് തലത്തിലും എംബസികളിലും അരങ്ങു തകര്‍ത്ത തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നിരിക്കെ വ്യാജബിരുദം വിലയ്ക്കു വാങ്ങിയതൊന്നും പ്രശ്നമാക്കുന്നില്ല. മാത്രമല്ല ഐടി വകുപ്പിനു കീഴിലെ സ്പേക്ക് പാര്‍ക്കില്‍ മാസം ലക്ഷം ശമ്പളമുള്ള ജോലി വാങ്ങിയെടുക്കാന്‍ ഇത്തരത്തില്‍ ബാബാ സാഹിബ് അംബദ്കര്‍ സര്‍വകലാശാലയില്‍ നിന്നും വ്യാജ ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുത്തത് ശിവശങ്കര്‍ ഉപദേശിച്ചു നല്‍കിയ ബുദ്ധിയിലാണ്.
ഒരു ലക്ഷം മുടക്കി ഒന്‍പതു കോടി സമ്പാദിച്ച സ്വപ്നയ്ക്ക് കേസ് എങ്ങനെയും വഴി തിരിച്ചു വിടുക എന്നതാണ് പുതിയ തന്ത്രം. കാരണം രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം വായിച്ച് കേസുകളുടെ ഒന്നാം ഘട്ടം വിചാരണ തുടങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സ്വപ്നക്ക് നല്ല അഭിഭാഷകരെ കണ്ടെത്തുന്നതിലും നിലവില്‍ സാഹചര്യവുമില്ല.ഈ സാഹചര്യത്തില്‍ അവസരോചിതമായ തന്ത്രങ്ങള്‍ സ്വപ്നയ്ക്ക് ജയിലില്‍ ഉപദേശിക്കാന്‍ ആരുടെ ഇടപെടല്‍ എന്നതാണ് കണ്ടറിയേണ്ടത്.
https://www.facebook.com/Malayalivartha
























