ബിജു പ്രഭാകർ സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേല്‍ കെട്ടി വയ്‌ക്കുകയാണ്; തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നില്‍ അപഹസിക്കാനാണ് എം ഡി ശ്രമിക്കുന്നതെന്ന് എളമരം കരീം
കെ എസ് ആര്‍ ടി സി എം.ഡി ബിജു പ്രഭാകറിന്റെ തുറന്നുപറച്ചിലിന് പിന്നാലെ അദ്ദേഹത്തിനെതിരെ കലാപക്കൊടിയുയർത്തി സി ഐ ടി യു രംഗത്ത്. ഐ എന്‍ ടി യു സിക്ക് പിന്നാലെ കെ എസ് ആര്‍ ടിയിലെ പ്രബല യൂണിയനായ സി ഐ ടി യുവും കൂടി ബിജു പ്രഭാകറിന് എതിരെ രംഗത്ത് വന്നതോടെ കോര്‍പ്പറേഷനിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണതയിലേക്ക് നീങ്ങുന്നു.
തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നില്‍ അപഹസിക്കാനാണ് എം ഡിയുടെ ശ്രമമെന്നാണ് സി ഐ ടി യു നിലപാട്. എം ഡി തന്റെ പ്രസ്‌താവന തിരുത്തണം. എം ഡിയുടേത് അനുചിതമായ പ്രസ്‌താവനയാണ്. എം ഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേല്‍ കെട്ടി വയ്‌ക്കുകയാണ്. സ്വിഫ്‌റ്ര് പദ്ധതിയില്‍ ചര്‍ച്ച നടത്തണം. ക്രമക്കേടുണ്ടെങ്കില്‍ കണ്ടെത്തേണ്ടത് മാനേജുമെന്റാണെന്നും എളമരം കരീം പറഞ്ഞു.
ഇതൊന്നും വാര്‍ത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത്. തൊഴിലാളികളുടെ സഹകരണത്തോടെ, അവരെ വിശ്വാസത്തില്‍ എടുത്ത് വേണം മുന്നോട്ട് പോകേണ്ടത്. തൊഴില്‍ പരിഷ്‌കരണം ചര്‍ച്ച ചെയ്‌തത് വേണം നടപ്പാക്കാന്‍. ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ തൊഴിലാളികളുടെ തലയില്‍ കെട്ടി വയ്‌ക്കരുത്. ജീവനക്കാരുടെ പേരില്‍ പുകമറ ഉണ്ടാക്കുകയല്ല വേണ്ടത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നോട്ടീസ് നല്‍കി നിയമ പ്രകാരം നടപടി ആണ് എടുക്കേണ്ടത്. എം ഡി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും എളമരം കരീം പറഞ്ഞു.
കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെയാണ് കെ എസ് ആര്‍ ടി സി എം ഡി ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. സ്ഥാപനത്തിനെതിരായ എം ഡിയുടെ തുറന്ന് പറച്ചില്‍ വന്‍വിവാദമായിരിക്കുകയാണ്. സി പി എം-കോണ്‍ഗ്രസ്-ബിജെപി അനുകൂല സംഘനടകള്‍ എം ഡിക്കെതിരെ വിമര്‍ശനവുമായെത്തിയതോടെ കെ എസ് ആര്‍ ടിസി യില്‍ വീണ്ടും പോര് മുറുകുമെന്നുറപ്പായി.
https://www.facebook.com/Malayalivartha