ചിരിയടക്കി ജനങ്ങള്‍... സൂപ്പര്‍ ഹിറ്റ് ഫിലിം ഗോഡ്ഫാദറിലെ ഒരിക്കലും മറക്കാനാകാത്ത രംഗം ഉപമയായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറയുമ്പോള്‍ സകലരിലും ചിരി പൊട്ടി; സര്‍ക്കാരിനെ അടിക്കാന്‍ ഒന്നും കിട്ടാതിരിക്കെ എന്നാല്‍ അടി നിഷ്‌ക്കളങ്കനായ തനിക്കിരിക്കട്ടെ എന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു വന്നത്; അഞ്ഞൂറാനും ഇന്നസെന്റുമെല്ലാം കളം നിറഞ്ഞപ്പോള്‍ ജനത്തിന് ചിരി പൊട്ടി

പ്രതിപക്ഷത്തിനെതിരെ നിയമസഭയില്‍ ആഞ്ഞടിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ച ഉപമയാണ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗോഡ് ഫാദര്‍. അതില്‍ ഇന്നസെന്റിന്റെ ചുറ്റിക്കളി കണ്ടുപിടിച്ച ഭീമന്‍ രഘു അച്ഛനായ അഞ്ഞൂറാനേയും കൊണ്ട് വരുന്ന രംഗമുണ്ട്. അഞ്ഞൂറാനെ കണ്ട് നിയന്ത്രണം നഷ്ടമായെങ്കിലും പിടിച്ചു നിന്നു. ആരാ മനസിലായില്ലെന്ന് ഇന്നസെന്റ് പറയുമ്പോള്‍ ഈ നില്‍ക്കുന്ന അച്ഛനെ മനസിലായില്ലേന്ന് ഭീമന്‍ രഘു ചോദിക്കുന്നുണ്ട്. മനസിലായില്ലേ എന്ന് പറഞ്ഞ് അഞ്ഞൂറാന്‍ ഇന്നസെന്റിനെ ആഞ്ഞടിക്കുന്നു. അച്ഛനല്ലെങ്കില്‍ തിരിച്ചടിക്കാന്‍ പറയുന്നു.
ഇതോടെ വല്ലാതായ ഇന്നസെന്റ് കറങ്ങിതിരിഞ്ഞ് ഭീമന്‍ രഘുവിനെ അടിക്കുന്നു. അച്ഛന്റെ പ്രായമുള്ള ആളായതുകൊണ്ട് തല്ലുന്നില്ലെന്നും വിളിച്ചോണ്ട് പോയില്ലെങ്കില്‍ തന്റെ കണ്‍ട്രോള്‍ പോകുമെന്നും ഇന്നസെന്റ് പറയുമ്പോള്‍ ഉണ്ടായ ചിരി ഇന്നലെ നിയമസഭയിലും പരത്തി.
താന്‍ നിഷ്‌ക്കളങ്കനാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രീരാമകൃഷ്ണന്‍ ഈ ഉപമ പറഞ്ഞത്. സര്‍ക്കാരിനെ അടിക്കാന്‍ പറ്റാത്തതിനാല്‍ ആ അടി എന്നാല്‍ തനിക്കിരിക്കട്ടെ എന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷമെന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. അതോടെ ഭരണപക്ഷം പോലും ചിരിച്ചു പോയി. പലരും പലതരത്തില്‍ വ്യാഖ്യാനിച്ചു. ഇന്നസെന്റും ചുറ്റിക്കളിലും അഞ്ഞൂറാനും സ്വപ്നയുമെല്ലാം മനസിലോടി. അഞ്ഞൂറാനായി മുഖ്യമന്ത്രിയെയാണോ ശ്രീരാമകൃഷ്ണന്‍ കണ്ടതെന്ന് ചെറിയ സംശയം. ശ്രീരാമകൃഷ്ണന്റെ ഉപമ അസ്ഥാനത്തായോ എന്ന് അണികള്‍ക്കും തോന്നിപ്പോയി.
സാമാന്യം അന്തസുള്ള കുടുംബത്തിലാണ് പിറന്നതെന്നും കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത് ചാടിയിറങ്ങുന്നതിന് മുമ്പ് തന്റെ വ്യക്തിത്വവും പൈതൃകവും എന്താണെന്ന് അന്വേഷിക്കേണ്ടതായിരുന്നെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മലബാര്‍ കലാപത്തില്‍ മാപ്പിള കര്‍ഷകരോടൊപ്പം സമരങ്ങളില്‍ പങ്കെടുത്ത് ജയിലില്‍ പോയ പെരിന്തല്‍ മണ്ണയിലെ എം.പി. നാരായണമേനോന്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്നു.
അദ്ദേഹത്തിന്റെ സഹോദരന്‍ എം.പി. ഗോവിന്ദമേനോന്റെ സഖാവും സഹപ്രവര്‍ത്തകനുമായിരുന്ന, മാപ്പിളകുടിയാന്മാരുടെ വ്യവഹാരത്തിന് നാരായണമേനോനോടൊപ്പം കോടതിയില്‍ പോവുകയും പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍ ഗോവിന്ദമേനോനോടൊപ്പം അദ്ധ്യാപനത്തിനും മാറിമാറി വന്ന കോട്ടിട്ട തന്റെ പ്രിയപ്പെട്ട അദ്ധ്യാപകനെ കുറിച്ച് ഇ.എം.എസിന്റെ ആത്മകഥയിലുണ്ട്. അദ്ദേഹമാണ് മാഞ്ചീരി രാമന്‍ നായര്‍. എന്റെ ആ പിതാമഹന്റെ പൈതൃകത്തിന്റെ കൂടി ബലത്തിലാണ് വള്ളുവനാട്ടിലെയും ഏറനാട്ടിലെയും മാപ്പിള കുടിയാന്‍ കര്‍ഷകരുടെ വാത്സല്യം ലഭിച്ചത്.
അതുകൊണ്ട് തന്നെയാണ് മലബാറിന്റെ മെക്കയായ പൊന്നാനിയില്‍ നിന്ന് മുസ്ലിം ലീഗ് പിന്തുണയില്ലാതെ ജനങ്ങള്‍ എന്നെ അംഗീകരിക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
നാല്പത് വര്‍ഷമായി പൊതുരംഗത്തുള്ള താന്‍ ഒരു രൂപയുടെയെങ്കിലും ആനുകൂല്യം ആരില്‍ നിന്നെങ്കിലും കൈപ്പറ്റിയെന്ന് തെളിയിച്ചാല്‍, ആ നിമിഷം ഈ ജോലി അവസാനിപ്പിക്കും. ആരോപണങ്ങളില്‍ എനിക്ക് ഒരു ശതമാനവും ആശങ്കയില്ല ഒരു തെറ്റും ചെയ്യാത്തതിനാല്‍ ഒരിഞ്ചും തലകുനിക്കില്ല. എനിക്കെതിരെ തെളിവുണ്ടോ, ഇല്ലയോയെന്ന് പറയേണ്ടത് അന്വേഷണ ഏജന്‍സികളാണ്. പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിനോടൊന്നും ഞാന്‍ പ്രതികരിക്കാനില്ല. എന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതില്‍ ഒരു ഭയവുമില്ല. എന്തിനെയാണ് ഞാന്‍ ഭയക്കേണ്ടത്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയില്‍ നിന്ന് വിശദാംശങ്ങള്‍ വാങ്ങാനുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സി വാങ്ങട്ടെ.
സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന് നോട്ടീസ് നല്‍കിയ കസ്റ്റംസിനോട്, നിയമസഭാ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ നിയമസഭാ സെക്രട്ടറി ആവശ്യപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോള്‍, ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടേറിയറ്റ് തടസപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. നിയമസഭയുടെ വിശ്വാസ്യത പരിപാലിച്ചു കൊണ്ടുള്ള ഏതന്വേഷണവുമാകാം. അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് സെക്രട്ടറി ചെയ്തതെന്നും സ്പീക്കര്‍ പറഞ്ഞു.
എന്തായാലും ഗോഡ് ഫാദര്‍ കഥ പറയുമ്പോള്‍ അതിലെ നായകനായ മുകേഷ് കോവിഡ് ബാധിതനായതിനാല്‍ നിയമസഭയിലില്ലാത്തത് ഭാഗ്യം.
https://www.facebook.com/Malayalivartha


























