ബംഗാള്‍ കൈവിടുമോ... ബംഗാളില്‍ ഏത് കളിയും കളിച്ച് മമതാ ബാനര്‍ജിയെ പുറത്താക്കാനുറച്ച് ബിജെപി; മോദിയുടെ നിര്‍ദേശ പ്രകാരം അഡ്വാനി മോഡല്‍ രഥയാത്ര സംഘടിപ്പിക്കും; ഉവൈസി മോഡല്‍ പാര്‍ട്ടിയും ബംഗാളിലെത്തുന്നു; ദീദിയുടെ സ്വപ്നം തകര്‍ക്കാന്‍ അബ്ബാസ് സിദ്ദിഖിയുടെ പാര്‍ട്ടിയും
ബിജെപിക്ക് ബാലികേറാമലയാണ് ബംഗാളും കേരളവും. ഇത്തവണ ബംഗാളിനെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവയോടൊപ്പം ബംഗാളും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതിനു മുന്നോടിയായി രഥയാത്ര സംഘടിപ്പിക്കാന്‍ മോദി തന്നെയാണ് ബിജെപി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്.
മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബംഗാളിലെ തെരഞ്ഞെടുപ്പു ബിജെപിക്കു നിര്‍ണായകമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായി ആദ്യമായി അവര്‍ എത്തിയിരിക്കുന്നു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മണ്ണില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ 10 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുമെന്നാണ് പാര്‍ട്ടിയുടെ ശപഥം.
തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു പിന്നാലെ രഥയാത്ര തുടങ്ങും. അക്രമത്തിനിടയാക്കാതെ സുരക്ഷിതമായി യാത്ര നടത്താന്‍ അതാണു നല്ലതെന്ന് പാര്‍ട്ടി കരുതുന്നു. എന്നാല്‍, സംസ്ഥാനത്ത് അക്രമം തുടങ്ങിക്കഴിഞ്ഞു. മമത ബാനര്‍ജിയുടെ സ്വാധീന കേന്ദ്രമായ ദക്ഷിണ കൊല്‍ക്കത്തയില്‍ 18ന് ബിജെപി നടത്തിയ വന്‍ റാലിക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ ആക്രമണമുണ്ടായി. ചരിത്രത്തിലാദ്യമായി കൊല്‍ക്കത്ത നഗര ഹൃദയത്തില്‍ അതേ നാണയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചടിയും കൊടുത്തു.
റാലി നയിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും തൃണമൂലില്‍നിന്നു രാജിവച്ച് ബിജെപിയുടെ പുതിയ താരമായി മാറിയ സുവേന്ദു അധികാരിയുമായിരുന്നു. വീട്ടില്‍ത്തന്നെ കയറി അടിച്ചു, മോദി പാക്കിസ്ഥാനില്‍ ചെയ്തതുപോലെ എന്നാണ് അധികാരി പറഞ്ഞത്. ബംഗാളിലെ രാഷ്ട്രീയം ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം പോലെ ശക്തി പ്രാപിക്കുകയാണ്.
ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെയും ഭരണഘടനാ സംവിധാനത്തിന്റെയും തകര്‍ച്ച ചൂണ്ടിക്കാട്ടി ആറാമത്തെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനത്തെയും ഗവര്‍ണര്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
ഈ ചൂടുപിടിച്ച അന്തരീക്ഷത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നു കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമത ബാനര്‍ജിയും വേദി പങ്കിടുന്നത്.
അതേസമയം ബംഗാളില്‍ തുടര്‍ഭരണം ലക്ഷ്യമിടുന്ന മമത ബാനര്‍ജിക്ക് ഭീഷണിയായി പുതിയ പാര്‍ട്ടിയും. ആത്മീയ നേതാവ് അബ്ബാസ് സിദ്ദിഖിയുടെ 'ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്' (ഐഎസ്എഫ്) എന്ന പുതിയ പാര്‍ട്ടി തനിക്കൊപ്പം എക്കാലവും ഉറച്ചുനിന്ന മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കുമോ എന്നാണ് മമത ഭയപ്പെടുന്നത്.
അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മുമായി ചേര്‍ന്നാവും ഐഎസ്എഫ് മല്‍സരിക്കുക. 2 പാര്‍ട്ടികളും ചേര്‍ന്ന് 100 സീറ്റിലെങ്കിലും മത്സരിക്കാന്‍ ആലോചിക്കുന്നു.ഉവൈസിയുടെ പാര്‍ട്ടി മുസ്‌ലിം വോട്ടു ഭിന്നിപ്പിച്ചതാണ് ബിഹാറില്‍ ജെഡിയു ബിജെപി സഖ്യത്തിന് ഭരണം കിട്ടാന്‍ സഹായകമായതെന്ന് ആരോപണമുണ്ട്. പാര്‍ട്ടിക്ക് ബിഹാറില്‍ 5 സീറ്റാണ് ലഭിച്ചത്.
ഹുഗ്ലിയിലെ ഫുര്‍ഫുറ ഷെരീഫ് ദര്‍ഗയിലെ പീര്‍സാദയാണ് അബ്ബാസ് (34). ബംഗാള്‍ ജനസംഖ്യയില്‍ 30% മുസ്‌ലിംകള്‍ ആണ്. ദിനാശ്പൂര്‍, മാല്‍ഡ, മൂര്‍ഷിദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ അബ്ബാസിന് നിര്‍ണായക സ്വാധീനമുണ്ട്. അബ്ബാസിന്റെ പാര്‍ട്ടിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് സ്വാഗതം ചെയ്തു. പാര്‍ട്ടി രൂപീകരിക്കുകയെന്നത് ജനാധിപത്യാവകാശമാണെന്നും പറഞ്ഞു. ഇതെല്ലാം മമതയുടെ പുറത്തേക്കുള്ള വഴിയാണ് കാണിക്കുന്നത്.
"
https://www.facebook.com/Malayalivartha