ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകര്‍... സ്വപ്നയും സംഘവും ചേര്‍ന്ന് അട്ടിമറിച്ച ലൈഫ് മിഷന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍, മിനിറ്റിന് ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകരെ സുപ്രീം കോടതിയില്‍ ഇറക്കും.

ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് പണി കിട്ടിയ സാഹചര്യത്തില്‍ ഏതു വിധേനയും കേസ് ജയിക്കാന്‍ നീക്കം നടത്തുന്നു. അഥവാ കേസ് തോറ്റാല്‍ ലൈഫ് പദ്ധതിയില്ലാതാക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നാണെന്ന് പ്രചരണം നടത്തും.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേരളം ഹര്‍ജി നല്‍കിയത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേരള ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു അശോക് ഭൂഷണ്‍.
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും കരാര്‍ കമ്പനി ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് പി സോമരാജന്‍ കഴിഞ്ഞ ദിവസം തള്ളിയത്. യുഎഇ കോണ്‍സുലേറ്റുമായി പദ്ധതിയ്ക്ക് ധാരണ പത്രം ഉണ്ടാക്കിയതില്‍ തന്നെ ദുരൂഹതയുണ്ടെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയുണ്ടായെന്ന് മനസിലാക്കുന്നു . ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത്.
ലൈഫ് പദ്ധതി സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. പദ്ധതി നടപ്പാക്കുന്നതിന് ധാരണപത്രം ഉണ്ടാക്കിയത് അതീവ ബുദ്ധിപരമായാണ്. അഴിമതിയ്ക്ക് പിന്നിലും ഉദ്യോഗസ്ഥരുടെ ബുദ്ധിപരമായ നീക്കമുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം വേണമെന്നും കൈക്കൂലി ഇടപാട് നടന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോണ്‍സുലേറ്റുമായുണ്ടാക്കിയ കരാറില്‍ യൂണിടാക് അടക്കം എങ്ങനെ കടന്ന് കൂടി എന്നതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
സാധാരണ ഗതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഉള്ള ഉത്തരവുകള്‍ കോടതികള്‍ പുന:പരിശോധിക്കാറില്ല. അന്വേഷണം നടത്തുന്നതില്‍ എന്ത് തെറ്റാണ് ഉള്ളതെന്ന ചോദ്യമാണ് കോടതികള്‍ ഉയര്‍ത്താനുള്ളത്.സി ബി ഐ അന്വേഷണം തടയണമെന്ന ഹര്‍ജികള്‍ സാധാരണ ഗതിയില്‍ റദ്ദാക്കുന്ന പതിവ് സുപ്രീം കോടതിയിലില്ല. അത് മനസിലാക്കിയാണ് പൊന്നുംവിലയുള്ള വക്കീലന്‍മാരെ ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി എജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. നിയമസെക്രട്ടറിയും അതീവജാഗ്രതയോടെയാണ് നീങ്ങുന്നത്. എന്നാല്‍ നിയമലോകത്തിന് കേസില്‍ സര്‍ക്കാര്‍ അനുകൂല പ്രതീക്ഷയില്ല.
പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുമ്പോള്‍ അതില്‍ നിയമ പ്രശനങ്ങള്‍ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വ്യക്തപരമായി ആരെങ്കിലും ലാഭം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിക്കണം. എങ്കില്‍ മാത്രമാകും സര്‍ക്കാരിന് മേല്‍ കുറ്റം ആരോപിക്കാനാകുക. ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന അഴിമതിയുടെ ബാധ്യത നയപരമായ തീരുമാനെമടുത്ത മുഖ്യമന്ത്രിയുടെ മേലോ മറ്റ് മന്ത്രിമാര്‍ക്കോ ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി പാസാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ പിന്‍മാറിയില്ല. കാരണം ലൈഫ് സര്‍ക്കാരിന്റെ ലൈഫാണ്
സി ബി ഐ വന്നാല്‍ വെറുതെയിരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. അവര്‍ക്ക് ഇത് വീണു കിട്ടിയ ആയുധമായി മാറുമെന്ന് സര്‍ക്കാര്‍ കരുതുന്നു. അതു കൊണ്ടു തന്നെ സി ബി ഐയെ തടയണമെന്ന കാര്യം സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.അതിനാണ് ലക്ഷങ്ങള്‍ ഇറക്കുന്നത്. ആവശ്യമായ നിയമ പരിശോധനയെല്ലാം നടന്നു കഴിഞ്ഞു. ഇനി ഊഴം കോടതിക്കാണ്.
സുപ്രീം കോടതി അന്വേഷണം തുടരാമെന്ന് പറഞ്ഞാല്‍ കേരള സര്‍ക്കാരിന്റെ കാര്യത്തില്‍ തീരുമാനമാകും. കാരണം അന്വേഷണം തടഞ്ഞതില്‍ സി ബി ഐ ക്ക് വന്‍ കലിപ്പാണ്. ലൈഫിന്റെ ഫയലുകള്‍ പോലും വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്. സി ബി ഐ വന്നപ്പോഴാണ് വിജിലന്‍സ് എത്തിയത്.
https://www.facebook.com/Malayalivartha























